നാഗം വിവിധ ദൃഷ്ടിയില്‍

  വേദങ്ങളില്‍ ഭോഗതയുടെ പ്രതീകമാണ് സര്‍പ്പങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. അഥര്‍വ്വവേദത്തിലാകട്ടെ സര്‍പ്പവിഷങ്ങള്‍ക്കെതിരായി ഉപയോഗിക്കേണ്ട മന്ത്രങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. പാമ്പ് വളയൂരുന്നതും, അവയുടെ ചലനരീതികളും, ശൈത്യക്കാലത്ത് മണ്ണിനടിയില്‍ പോകുന്ന പമ്പുകളുടെ മയക്കത്തെപ്പറ്റിയും, സര്‍പ്പവിഷത്തിന്റെ ദുഷ്ഫലങ്ങളും, മന്ത്രം പ്രയോഗിച്ച് അവയ്ക്കുള്ള പരിഹാരങ്ങളും അഥര്‍വ്വവേദത്തില്‍ കാണുവാന്‍ സാധിക്കും. ഋഗ്വേദത്തിലും മറ്റുചില സംഹിതകളിലും സര്‍പ്പദംശത്തിന്റെ വിഷസ്വഭാവം പറയുന്നുണ്ട്. യജുര്‍വേദത്തിലും അഥര്‍വ്വവേദത്തിലും ഒരു ആരാധന സമ്പ്രദായം എന്നനിലയില്‍ സര്‍പ്പങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. (സര്‍പ്പസൂക്തം)

  പുരാണങ്ങളിലാകട്ടെ, അമൃത് തേടിപ്പോയ പാമ്പുകള്‍ കുശപ്പുല്ലില്‍ വെച്ച അമൃതകുംഭം തട്ടിവീഴുകയും മൂര്‍ച്ചയുള്ള കുശപ്പുല്ലില്‍ വീണ അമൃതം നക്കിയപ്പോള്‍ നാവ് പിളര്‍ന്ന കഥയും കാണുവാന്‍ സാധിക്കും.

  തന്ത്രശാസ്ത്രസംബന്ധമായും നാഗങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യമുണ്ട്. കുണ്ഡലിനി ശക്തി പെണ്‍പാമ്പായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മൂലാധാര ചക്രത്തില്‍ കിടന്നുറങ്ങുന്ന കുണ്ഡലിനി ശക്തിയെ സര്‍പ്പശക്തിയെന്നു വിളിക്കുന്നു. മനുഷ്യരുടെ ഗുദലിംഗങ്ങള്‍ക്കിടയില്‍ മൂലാധാരചക്രത്തില്‍ മൂന്നര ചുറ്റായി പെണ്‍പാമ്പിനെപോലെ തിറയിട്ട് കിടന്നുറങ്ങുന്ന ശക്തിയെ ഉണര്‍ത്താന്‍ ആദ്യപടിയായി ആവിഷ്കരിച്ച സമ്പ്രദായമാണ് നാഗാരാധന എന്നൊരു അഭിപ്രായമുണ്ട്. ആടുപാമ്പേ പുനം തേടുപാമ്പേ, ആനന്ദകുത്തുകണ്ടാടുപാമ്പേ  എന്ന് ശ്രീനാരായണഗുരുദേവന്റെ കുണ്ഡലിനിപ്പാട്ടില്‍ പാടിയ പാമ്പ് സുഷ്മനാശീര്‍ഷണിയില്‍ ഉറങ്ങികിടക്കുന്ന പാമ്പിനെ ഉണര്‍ത്തലാണ്.

   ജ്യോതിഷപരമായി രാഹുദോഷങ്ങള്‍ക്ക് സര്‍പ്പസംബന്ധമായ വഴിപാടുകളാണ് പരിഹാരമായി വിധിക്കുന്നത്. നാഗവിഗ്രഹങ്ങളുടെ നിര്‍മ്മാണരീതികള്‍ ശില്പരത്നം എന്ന ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. ഒറ്റസംഖ്യയില്‍ വരുന്ന ഫണങ്ങളോട് കൂടിയതും മനുഷ്യാകാരം പൂണ്ടതുമായ രൂപത്തിലാണ് നാഗവിഗ്രഹങ്ങള്‍. ശിവലിംഗം പഞ്ചഫണമായും, വാല്‍ക്കണ്ണാടിയും ഫണമായും നാഗവിഗ്രഹങ്ങള്‍ പ്രചാരത്തിലുണ്ട്. നാഗവിഗ്രഹങ്ങള്‍ അധികവും ശിലയിലായിരിക്കും നിര്‍മ്മിക്കപ്പെടുക.

  വിവിധ മതങ്ങളിലും നാഗം സുപ്രധാന ഘടകമാണ്. ചൈന, ശ്രീലങ്ക, ജപ്പാന്‍, ജാവ, ഈജ്പിത് തുടങ്ങിയ രാജ്യങ്ങളില്‍ നാഗാരാധന നിലവിലുണ്ടായിരുന്നു. നാഗ്പ്പൂര്‍, നാഗപട്ടണം, നാഗാലാന്റ്, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലനാമങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ നാഗാരാധനയുമായി ബന്ധപ്പെട്ടതാണ്.

നാഗബന്ധം ദേവതകളില്‍

മഹാവിഷ്ണു              :- നാഗശയ്യയില്‍ ശയിക്കുന്നു.


പരമശിവന്‍                 :- സര്‍പ്പത്തെ കണ്ഠാഭാരണമായി അണിയുന്നു.

ഗണപതി    :- സര്‍പ്പത്തെ യജ്ഞോപവീതമായി - പൂണൂല്‍ ആയി ധരിക്കുന്നു.

ദുര്‍ഗ്ഗാദേവി                  :- നാഗത്തെ ഒരായുധമായും  കയറായും ധരിക്കുന്നു

കാളി                              :- സര്‍പ്പത്തെ വളയായി അണിഞ്ഞിരിക്കുന്നു.

സൂര്യഭഗവാന്‍      :- സര്‍പ്പങ്ങളാകുന്ന കയറുകൊണ്ട് ഏഴ് കുതിരകളെ പൂട്ടിയ രഥത്തില്‍ ഇരിക്കുന്നു.

ദക്ഷിണാമൂര്‍ത്തി         :- ഉത്തരീയമായും തോള്‍വളകളായും ധരിച്ചിരിക്കുന്നു.

ത്വരിതാദേവി               :- സര്‍പ്പങ്ങളെ കുണ്ഡലമായി ധരിച്ചിരിക്കുന്നു.

നീലസ്വരസ്വതി           :- സര്‍പ്പത്തെ മാലകളായി അണിഞ്ഞിരിക്കുന്നു.

ശ്രീകൃഷ്ണന്‍    :- കാളിയസര്‍പ്പത്തിന്റെ ഫണാഗ്രത്തില്‍ നൃത്തം ചെയ്യുന്നു.

ഗരുഡന്‍                        :- സര്‍പ്പങ്ങളെ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു.

സപ്തമാതൃക്കളില്‍ മഹേശ്വരി      :- വന്‍ പാമ്പുകളാകുന്ന വളകളും കുണ്ഡലങ്ങളും ധരിച്ചിരിക്കുന്നു.

ശ്രീപാര്‍വ്വതി  :- കിരാതരൂപം പൂണ്ടപ്പോള്‍ ശിരസ്സിനലങ്കാരം സര്‍പ്പമായിരുന്നു.

വരുണഭഗവാന്‍            :- കുടയായി ഉപയോഗിക്കുന്നത് പാമ്പിന്‍ പത്തിയാണ്.

ഓജം, യുഗ്മം, ചരം, സ്ഥിരം, ഉഭയം, വിഷമം (ക്രൂരം), സൗമ്യം രാശികള്‍

ഓജം, യുഗ്മം, ചരം, സ്ഥിരം, ഉഭയം, വിഷമം (ക്രൂരം), സൗമ്യം  രാശികള്‍
    രാശിചക്രം എല്ലായ്പ്പോഴും ആദ്യമായി തുടങ്ങുന്നത് മേടം രാശി മുതല്‍ക്കാണ്. ഇതനുസരിച്ച് മേടം രാശിയെ ഓജരാശി എന്നും. ഇടവത്തിനെ യുഗ്മരാശിയെന്നും, മിഥുനത്തിനെ വീണ്ടും ഓജരാശിയെന്നും, കര്‍ക്കിടകത്തിനെ യുഗ്മരാശി എന്നും ക്രമേണ ഈരണ്ടു രാശികള്‍ ഓജം, യുഗ്മം എന്നുള്ള കണക്കിന് മീനം രാശിവരെയും കണക്കാക്കപ്പെട്ടിരിക്കുന്നു.

      അതുപോലെ തന്നെ മേടം മുതല്‍ ഈ രണ്ടു രാശികളെ പുരുഷന്‍ സ്ത്രീ, പുരുഷന്‍ സ്ത്രീ എന്നും, അതുപോലെ തന്നെ മേടം മുതല്‍ ഈ രണ്ടു രാശികളെ വിഷമരാശികളെന്നും (ക്രൂരരാശികള്‍), സമരാശികളെന്നും (സൗമ്യരാശികള്‍)  ക്രമേണ മീനംവരെ പറഞ്ഞുവരുന്നു.

      ഇതുപോലെ തന്നെ മേടം  രാശി തുടങ്ങി മുമ്മൂന്നു രാശികളെ ചരം, സ്ഥിരം, ഉഭയം എന്നും, ക്രമേണ അതായത് മേടം ചരരാശിയെന്നും, ഇടവം സ്ഥിര രാശിയെന്നും, മിഥുനം ഉഭയരാശിയെന്നും; കര്‍ക്കിടകം വീണ്ടും ചരരാശിയെന്നും, ചിങ്ങം സ്ഥിരരാശിയെന്നും, കന്നി ഉഭയരാശിയെന്നും ഈ കണക്കിന് മീനം രാശിവരെ പറഞ്ഞുവരുന്നു.

1. ഓജ  രാശികള്‍ , യുഗ്മ രാശികള്‍

മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം  എന്നിവ 'ഓജ' രാശികള്‍.

ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നിവ 'യുഗ്മ' രാശികള്‍.
--------------------------------------------------------------------------------

2. പുരുഷ രാശികള്‍, സ്ത്രീ രാശികള്‍

മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം  എന്നിവ 'പുരുഷ' രാശികള്‍.

ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നിവ 'സ്ത്രീ' രാശികള്‍.
---------------------------------------------------------------------------------
3. ചര രാശികള്‍, സ്ഥിര രാശികള്‍, ഉഭയ രാശികള്‍

മേടം, കര്‍ക്കിടകം, തുലാം, മകരം എന്നിവ 'ചര' രാശികള്‍.

ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവ 'സ്ഥിര' രാശികള്‍

മിഥുനം, കന്നി, ധനു, മീനം എന്നിവ 'ഉഭയ' രാശികള്‍
---------------------------------------------------------------------------------
4. വിഷമ (ക്രൂര) രാശികള്‍, സൗമ്യ (സമ) രാശികള്‍.
മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം  എന്നിവ 'വിഷമ (ക്രൂര)' രാശികള്‍.

ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നിവ 'സൗമ്യ (സമ)' രാശികള്‍.

ലഗ്നം എത്രതരത്തിലുണ്ട് അവ ഏവ?


ലഗ്നം എത്രതരത്തിലുണ്ട്  അവ ഏവ?

  1. ആധാനലഗ്നം 

  2. ശിരോദര്‍ശനലഗ്നം

  3. ഭൂസ്പര്‍ശ ലഗ്നം.

1. ആധാനലഗ്നം 
   നവഗ്രഹ ജ്യോതിസ്സുകളുടെ സഞ്ചാരകേന്ദ്രമായ ജ്യോതിശ്ചക്രവും, ജീവലോകവും തമ്മില്ലുള്ള ആകര്‍ഷണബന്ധം അഭേദ്യമാണ്. ജീവോത്പത്തിക്കും പ്രത്യക്ഷത്തില്‍ കാരണകര്‍ത്താക്കളായ സ്ത്രീപുരുഷന്മാരുടെ കാമനിവര്‍ത്തിദമായ പ്രക്രിയാവിശേഷം ഗര്‍ഭോത്പാദനത്തിന് വഴിയൊരുക്കുമ്പോഴും, അണ്ഡവും, ബീജവും ചേര്‍ന്ന് ഭ്രൂണമാകുമ്പോഴും, ഭ്രൂണം ഗര്‍ഭാശയത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും,പൂര്‍ണ്ണവളര്‍ച്ചയ്ക്കുശേഷം ഗര്‍ഭാശയത്തില്‍നിന്നു ജീവലോകത്തേയ്ക്കു കുതിക്കുമ്പോഴും, ഈ ആകര്‍ഷണബന്ധം തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്‌. അതിനാല്‍ അണ്ഡസംയോജനം ജീവോത്പത്തിക്ക് കാരണമാകുന്ന സമയം ഉദിച്ച രാശിയെ "അധാനലഗ്നമെന്നു" പറയുന്നു.

2. ശിരോദര്‍ശനലഗ്നം
    ഗര്‍ഭാശയത്തില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ശിശു ജീവലോകത്ത് പ്രവേശിക്കാന്‍ ജനനിയുടെ യോനിനാളത്തിലൂടെ ശിരസ്സ്‌ വെളിക്കു കാട്ടുന്ന നിമിഷം ഉദിച്ച രാശിയെ "ശിരോദര്‍ശനലഗ്നമെന്നു" പറയുന്നു.

3. ഭൂസ്പര്‍ശ ലഗ്നം.
   ജ്യോതിസ്സുകളും ജ്യോതിശ്ചക്രവും ഭൂമിയും ഗര്‍ഭസ്ഥശിശുവും തമ്മിലുള്ള സുദൃഡബന്ധം പൂര്‍ണ്ണമാകുന്നത് ഗര്‍ഭസ്ഥശിശു ഭൂസ്പര്‍ശം (ഭൂമി സ്പര്‍ശനം) ചെയ്യുന്ന നിമിഷത്തിലാണ്. ഈ നിമിഷത്തിലുദിച്ചു നില്‍ക്കുന്ന രാശിയെ "ഭൂസ്പര്‍ശലഗ്നം" എന്നുപറയുന്നു. 

എന്താണ് ലഗ്നം?


എന്താണ് ലഗ്നം?
    ജീവലോകത്ത് ഒരു ജീവന്‍ പിറകുന്ന നിമിഷം ജ്യോതിശ്ചക്രത്തില്‍ ഉദിച്ച രാശിയേതോ അതാണ്‌ 'ലഗ്നം'. ലഗ്നം എന്നതിന് ജനനസമയത്തുദിച്ച രാശി, ആ രാശിക്കുടമ എന്നും അര്‍ത്ഥകല്പനയുണ്ട്. പ്രാശ്നികന്‍ (ജ്യോതിശാസ്ത്രജ്ഞന്‍)   ഏതു വ്യക്തിയുടെ പേരില്‍ പ്രശ്നം വയ്ക്കുന്നുവോ ആ വ്യക്തിയെ "ലഗ്നം" എന്ന് വിളിക്കുന്നു. പ്രശ്നത്തിന്റെ ഉടമയും ജാതകത്തില്‍ ജാതകത്തിന്റെ ഉടമയും ലഗ്നമാണ്. ജാതകത്തില്‍, ജനനസമയത്ത്  - ഭൂസ്പര്‍ശനസമയത്ത് - ഉദിച്ച രാശിയെയാണ് ലഗ്നം എന്നുപറയുന്നത്.

  ലഗ്നം എത്രതരത്തിലുണ്ട്  അവ ഏവ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

തേങ്ങാമുറി എന്ന നാട്ടാചാരം (ശബരിമല)

   ഭാരതീയാചാരപ്രകാരം ഗണപതിപ്രീതിക്കു ശേഷമാണെല്ലാം. വിഘ്നങ്ങള്‍ മാറുവാനും സര്‍വ്വ സമ്പല്‍സമൃദ്ധിക്കും ഗണപതിയെ വണങ്ങി ഏതുകാര്യവും തുടങ്ങുന്നു. പമ്പാസ്നാനം കഴിഞ്ഞു മലചവിട്ടാന്‍ തുടങ്ങുന്ന ഭക്തന്‍ ആദ്യം കാണുന്നത് പമ്പാഗാണപതിയെയാണ്. സന്നിധാനത്തില്‍ ഭഗവാന്റെ കന്നിമൂലയില്‍ സകലകല്യാണമൂര്‍ത്തിയായി ഗണപതി ഇരിക്കുന്നു. അയ്യപ്പദര്‍ശനത്തിനൊരുങ്ങുന്ന ഭക്തന്‍ സ്വഭവനത്തിലും ഗണപതി പ്രീതിവരുത്തേണ്ടതുണ്ട്. മാലയിട്ട് ഇരുപത്തിയൊന്നാമത്തെ ദിവസം 'തേങ്ങാമുറി' എന്നൊരാചാരമുണ്ട്. മാലയിടുമ്പോള്‍ അയ്യപ്പമന്ത്രം ചൊല്ലികൊടുത്ത ഗുരുസ്വാമിക്കാണിതിന്റെ അവകാശം. മുറ്റത്ത് പന്തലിട്ട് കുരുത്തോല, മാവില, ആലില എന്നിവ തോരണം ചാര്‍ത്തി കന്നിരാശിഭാഗത്ത് ഗണപതിപീഠവും വയ്ക്കണം. മിഥുനം രാശിയിലോ ഇടവം രാശിയിലോ ശാസ്താപീഠവും വയ്ക്കണം. ഗണപതിപീഠത്തില്‍ ഗണപതിയെ വിധിപ്രകാരം ആവാഹിച്ചിരുത്തി നിവേദ്യം കൊടുത്തതിനുശേഷം ശാസ്താവിനേയും ആവാഹിച്ചിരുത്തി നിവേദ്യം കൊടുക്കുന്നു. തുടര്‍ന്ന് ഗുരുസ്വാമി ഒരു ദൈവജ്ഞന്റെ സാന്നിദ്ധ്യത്തില്‍ ഗണപതിക്ക്‌ മുന്നില്‍ സര്‍വ്വവിഘ്ന പരിഹാരാര്‍ത്ഥം നാളികേരം മുറിക്കുന്നു. ഈ ചടങ്ങാണ് 'തേങ്ങാമുറി'. ശേഷം മുറികള്‍ ഗണപതിപീഠത്തിനു  മുമ്പില്‍ മലര്‍ത്തിവെച്ച് വീണ്ടും അതില്‍ വെള്ളമൊഴിച്ച് നിറച്ച് അതില്‍ ചെത്തിപ്പൂവിട്ട് ചുറ്റിച്ച് പൂവടുക്കുന്ന ദിക്കുനോക്കി ഫലം മനസ്സിലാക്കി തടസ്സങ്ങളുണ്ടെങ്കില്‍ അതിനുള്ള പൂജകള്‍ നടത്തുന്നു. ഇവിടെ ഗണപതിക്കുടച്ച നാളികേരവും നിവേദ്യം വച്ച മലരും ഉണക്കി മലയാത്രയ്ക്കുനേദ്യമായി കൊണ്ടുപോകുന്നു. തേങ്ങാമുറിക്കുശേഷം ഒരു നല്ല കരിങ്കല്ലുകഴുകി പന്തലിനുമുന്നില്‍ സ്ഥാപിക്കുന്നു. ഈ കല്ലില്‍ ഗണപതിയെ സങ്കല്‍പ്പിച്ച് നാളികേരമുടക്കുന്നു. ഓരോ അയ്യപ്പന്മാരുടെ ഭവനത്തിലും ഇത്തരം ചടങ്ങുകള്‍ നടത്തുകയും അവിടെയെല്ലാം നാടും നഗരവും ഒന്നുചേരുകയും ചെയ്യും. വ്രതം 30 ദിവസങ്ങള്‍ കഴിയുമ്പോള്‍ സന്നിധാനത്തിലേയ്ക്കുള്ള യാത്രയ്ക്ക് തുടക്കമാകുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പച്ച നെല്ലുകുത്തി എടുത്ത അരി ഉണക്കി അതാണ്‌ കെട്ടിലിടുന്നത്. കൂടാതെ മുദ്രയും നിറയ്ക്കുന്നു. നാളികേരത്തില്‍ ശുദ്ധമായ പശുവിന്‍നെയ്യാണ് മുദ്രയായി നിറയ്ക്കുന്നത്. ഈ നെയ്യ് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുവാനാണ് നമ്മള്‍ കൊണ്ടുപോകുന്നത്. വ്രതശുദ്ധികൊണ്ട് പവിത്രീകരിച്ച ആത്മാവിനെ ആചാരനിഷ്ഠകൊണ്ട് ശുദ്ധമാക്കിയ നാളികേരത്തില്‍ നിറച്ച് ഭഗവാനെ അടിമുടി അഭിഷേകം ചെയ്യുന്നതിനായി സമര്‍പ്പിക്കുമ്പോള്‍ മോക്ഷം എന്ന അനന്തമായ സമാധാന ലക്ഷ്യം നമ്മള്‍ സാക്ഷാത്ക്കരിക്കുന്നു.

അസ്തമനാല്‍പൂര്‍വ്വം / അസ്തമനാല്‍പരം കണ്ടുപിടിക്കുന്നത് എങ്ങിനെ?


അസ്തമനാല്‍പൂര്‍വ്വം കണ്ടുപിടിക്കുന്നത് എങ്ങിനെ?
  സൂര്യസ്ഫുടത്തില്‍ നിന്ന് രാശി സംഖ്യ കളഞ്ഞ് തിയ്യതിയെ 60 ല്‍ പെരുക്കി അതില്‍ സൂര്യസ്ഫുടത്തിലെ നാഴിക ചേര്‍ത്ത് ആ മാസത്തിലെ അസ്തമനരാശി ഹാരകം കൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്ന ഫലമാണ് അസ്തമനാല്‍ പൂര്‍വ്വ നാഴിക. ശിഷ്ടത്തെ 60 ല്‍ പെരുക്കി അതേ ഹാരകംകൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്ന ഫലം വിനാഴികയുമാണ്. 

  (സൂര്യ സ്ഫുടരാശിയുടെ ഏഴാമത്തെ രാശിയാണ് അസ്തമനരാശി, (സൂര്യന്‍ രാവിലെ ഉദിക്കുന്ന രാശിയുടെ ഏഴാമത്തെ രാശിയായിരിക്കും അസ്തമനരാശി)). ഉദാഹരണം :- വൃശ്ചികം രാശിയിലാണ് രാവിലെ സൂര്യന്‍ ഉദിച്ചതെങ്കില്‍ അസ്തമനരാശി (സൂര്യന്‍ വൈകുന്നേരം അസ്തമിക്കുന്ന രാശി) ഇടവം രാശി ആയിരിക്കും.

  ഉദാഹരിക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ട് കാണിക്കുന്നില്ല. ഉദയാല്‍പൂര്‍വ്വം കണ്ടുപിടിക്കുന്നത് പോലെതന്നെയാണ് അസ്തമനാല്‍പൂര്‍വ്വം കണ്ടുപിടിക്കേണ്ടത്. ഇവിടെ ഹാരകസംഖ്യ അസ്തമനരാശിയുടെ ഹാരകസംഖ്യയാവണമെന്നു മാത്രം.



അസ്തമനാല്‍പരം കണ്ടുപിടിക്കുന്നത് എങ്ങിനെ?
  ഉദയാല്‍പരം ഗണിച്ച അതേ ക്രിയതന്നെയാണ് അസ്തമനാല്‍പരം ഗണിക്കുന്നതിനും ഉപയോഗിക്കേണ്ടത്. ഒരു വ്യത്യാസം മാത്രമേ അതില്‍നിന്നും അസ്തമനാല്‍പരത്തിനുള്ളു. ഹരിക്കാനുപയോഗിക്കുന്ന ഹാരകസംഖ്യ അസ്തമനരാശി ഹാരകസംഖ്യയാവണം. ബാക്കി ക്രിയകളെല്ലാം ഉദയാല്‍പരം കണ്ടുപിടിക്കുന്നത്പോലെ തന്നെയാണ്. 

ഉദയാല്‍പരം കണ്ടുപിടിക്കുന്നത് എങ്ങിനെ?

    സൂര്യസ്ഫുടത്തിലെ രാശിസംഖ്യ കളഞ്ഞ് തിയ്യതിയും നാഴികയും 30 - ല്‍ നിന്ന് കളഞ്ഞ് ശിഷ്ടം കിട്ടുന്നത് ആ മാസത്തില്‍ കഴിയുവാനുള്ള തിയ്യതിയും നാഴികയുമായിരിക്കും. ഇതിലെ തിയ്യതിയെ 60 ല്‍ പെരുക്കി നാഴിക കൂട്ടിച്ചേര്‍ത്തു കിട്ടുന്ന സംഖ്യയെ ആ മാസത്തെ രാശി ഹാരകസംഖ്യകൊണ്ട് ഹരിക്കണം. ആ ഫലം ഉദയാല്‍പരനാഴികയും, ശിഷ്ടത്തെ 60 ല്‍ പെരുക്കി അതേ ഹാരകസംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്ന ഫലം വിനാഴികയുമായിരിക്കും.

(രാശി ഹാരകസംഖ്യ കണ്ടുപിടിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക) 

ഉദാഹരണം :-
     1152 വൃശ്ചികം ആറാം തിയ്യതി 12 നാഴിക 40 വിനാഴിക പുലര്‍ന്ന സമയത്തുള്ള സൂര്യസ്ഫുടം 7-5-32 എന്ന് കരുതുക. ഇതിലെ രാശി സംഖ്യയായ 7 കളഞ്ഞ് ശിഷ്ടത്തെ 30 ല്‍ നിന്ന് കളഞ്ഞാല്‍ അതായത്

30-00     (30 തിയ്യതി (ദിവസം) - 00 നാഴിക)

5-32   (5 തിയ്യതി (ദിവസം) - 32 നാഴിക)

30-00  -
  5-32
24-28

    (00 നാഴികയില്‍ നിന്ന് 32 നാഴിക കുറയ്ക്കുവാന്‍ സാധിക്കാത്തതുകൊണ്ട് 30 ദിവസത്തില്‍ നിന്ന് ഒരു ദിവസത്തെ നാഴികയാകി 00 നാഴികയോടുകൂടി കൂട്ടുന്നു (അതായത് ഒരു ദിവസം = 60 നാഴികയാണ്). 00 + 60 = 60 നാഴിക.അപ്പോള്‍ 29 - 60 ( 29 ദിവസം {തിയ്യതി}, 60 നാഴിക) (30-00 = 29-60) കിട്ടും ഇതില്‍ നിന്ന് 5 - 32 ( 5 ദിവസം {തിയ്യതി}, 32 നാഴിക)കുറയ്ക്കുമ്പോള്‍ 24-28 ( 24 ദിവസം {തിയ്യതി}, 28 നാഴിക) ലഭിക്കും.

  24 ദിവസം {തിയ്യതി}, 28 നാഴിക വൃശ്ചികമാസത്തില്‍ കഴിയുവാനുള്ള തിയ്യതിയും നാഴികയുമായിരിക്കും.

   മേല്‍പ്പറഞ്ഞ  24-28 ( 24 ദിവസം {തിയ്യതി}, 28 നാഴിക) ലെ  തിയ്യതി സംഖ്യയായ 24 (24 ദിവസത്തിനെ) നെ 60 നാഴികകൊണ്ടു പെരുക്കിയാല്‍ 24 x 60 = 1440 നാഴിക കിട്ടുന്നു.(24 ദിവസത്തിനെ നാഴികയാക്കി മാറ്റുന്നു, 24 ദിവസം = 1440 നാഴിക). അതില്‍ 24-28 ( 24 ദിവസം {തിയ്യതി}, 28 നാഴിക) ലെ നാഴിക 28 ഉം ചേര്‍ത്താല്‍ 1440 + 28 = 1468 നാഴിക ആകും. ഇതിനെ വൃശ്ചികം രാശി ഹാരകമായ 329 കൊണ്ട് ഹരിക്കണം.

1468÷329 (1468/329)

   ഹരണഫലം = 4 (4 നാഴിക),  ശിഷ്ടം = 152 (152 നാഴിക)

  152 നെ വീണ്ടും 60 ല്‍ പെരുക്കണം. (152 നാഴികയെ ഇവിടെ വിനാഴികയാക്കുകയാണ് ചെയ്യുന്നത്. അതിനുവേണ്ടി 152 നെ 60 വിനാഴികകൊണ്ട് പെരുക്കുകയാണ് ചെയ്യുന്നത്. (ഒരു നാഴിക = 60 വിനാഴിക)

152 നാഴിക x 60 വിനാഴിക = 9120 വിനാഴിക

9120 വിനാഴികയെ  വീണ്ടും വൃശ്ചികം രാശി ഹാരകമായ 239 കൊണ്ട് ഹരിക്കണം.

9120÷329  (9120/329)

ഹരണഫലം = 27 (27 വിനാഴിക)

പ്രണവം (ഓം)

          അജ്ഞാതമായ ദിവ്യലോകങ്ങളുമായി ബന്ധപ്പെടുത്തുന്ന ധ്വനിയെ "മന്ത്രം" എന്നുപറയുന്നു. മന്ത്രങ്ങളില്‍ ശ്രേഷ്ഠമായവ സര്‍വ്വേശ്വരനാമ മന്ത്രങ്ങളാണ്. ഈശ്വരനാമത്തില്‍ ഏറ്റവും ഉത്കൃഷ്ടമായത്  ആദിശബ്ദമായി അറിയപ്പെടുന്ന "ഓംകാരം" അല്ലെങ്കില്‍ "പ്രണവ" മാണെന്നുള്ള മഹര്‍ഷിമാരുടെ ദര്‍ശനം ഹൈന്ദവ സംസ്കൃതിയുടെ മൂലപ്രമാണങ്ങളില്‍ ഒന്നാണ്.

    പ്രണവമന്ത്രം ത്രിഗുണാത്മകമാണ്. അതില്‍ സൃഷ്ടികര്‍ത്താവായ 'ബ്രഹ്മാവും' പരിപാലകനായ 'ശ്രീമാഹാവിഷ്ണുവും' ലയംകരനായ 'ശ്രീമാഹാരുദ്രനും' അടങ്ങിയിരിക്കുന്നു. ആയതിനാല്‍ പ്രണവമന്ത്ര ജപവും അതിന്റെ അര്‍ത്ഥഭാവനയും നടത്തുന്ന സാധകര്‍ സര്‍വ്വേശ്വര പാദങ്ങളെ പ്രാപിക്കുന്നു. മന്ത്രശാസ്ത്രവിധി പ്രകാരം പ്രണവം ഒരു സേതുവാണ്. യാത്ര എളുപ്പമാക്കുന്നതിന് നദികള്‍ക്കും തോടുകള്‍ക്കും മറ്റും കുറുകേ പാലം പണിയുന്നു. അതുപോലെ മഹാമന്ത്രങ്ങള്‍ പ്രണവ (ഓം) യുക്തമാകുമ്പോള്‍ ഈശ്വരസന്നിധിയിലേയ്ക്കുള്ള മാര്‍ഗ്ഗം എളുപ്പമാകുന്നു. പ്രസ്തുത മന്ത്രങ്ങള്‍ അതീവ ശക്തിയുക്തങ്ങളായിത്തീരുന്നു. പ്രണവം അതായത് 'ഓം' ആദി മന്ത്രമാണ്. പ്രണവത്തിന് രണ്ടു രൂപങ്ങളുള്ളതായി മന്ത്രതത്ത്വജ്ഞന്മാരായ യോഗീശ്വരന്മാര്‍ വെളിവാക്കുന്നു. ഒന്ന് അക്ഷരാത്മകം; മറ്റൊന്ന് ധ്വന്യാത്മകം. അ + ഉ + മ്  ഇവയുടെ സംയോഗത്താല്‍ അക്ഷരാത്മകമായ 'ഓം' കാരമുണ്ടാകുന്നു. അത് മനുഷ്യര്‍ക്ക്‌ ഉച്ചരിക്കുവാന്‍ സാധിക്കുന്നു. ധ്വനാത്മകമായ പ്രണവത്തെപ്പറ്റി മന്ത്രശാസ്ത്രം പറയുന്നത്, അത് തൈലധാരപോലെ അവിച്ചിന്നവും വലിയ മണിയുടെ നാദം പോലെ മുഴങ്ങികൊണ്ടിരിക്കുന്നതുമാണെന്നാണ്. അത് ഉച്ചാരണാവയവങ്ങള്‍കൊണ്ട് ഉച്ചരിക്കാവുന്നതുമല്ലത്രേ. അതിനെ, യോഗയുക്തമായ അന്തഃകരണം മുഖാന്തിരം ചിദാകാശത്തില്‍ ശ്രവിക്കുവാന്‍ മാത്രമേ കഴിയുകയുള്ളൂ.

 വേദങ്ങളിലും ഉപനിഷത്തുകളിലും തത്ത്വശാസ്ത്രങ്ങളിലും പുരാണങ്ങളിലുമൊക്കെ പ്രണവ മന്ത്രത്തിന്റെ ദിവ്യമാഹാത്മ്യത്തെക്കുറിച്ച് പ്രദിപാദിക്കപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനമുള്ളിടത്തെല്ലാം സ്പന്ദനമുണ്ടെന്നും സ്പന്ദനമുള്ളിടത്തെല്ലാം ശബ്ദമുണ്ടെന്നുമാണ് വൈദികദര്‍ശനം സ്ഥാപിച്ചിരിക്കുന്നത്. പരംപൊരുളില്‍ ലയിച്ച് സാമാന്യാവസ്ഥയിലിരിക്കുന്ന പ്രകൃതി, വിഷമാവസ്ഥയിലേയ്ക്കു നീങ്ങുന്ന പ്രവര്‍ത്തനത്തെയാണ് 'സൃഷ്ടിസ്ഥിതിലയങ്ങള്‍' എന്ന് പറയുന്നത്. പ്രകൃതി സാമാന്യാവസ്ഥയില്‍ നിന്ന് വിഷമാവസ്ഥയിലേയ്ക്ക് നീങ്ങുവാന്‍ തുടങ്ങുമ്പോള്‍ സ്പന്ദനമാരംഭിക്കുന്നു. ഇപ്രകാരമുള്ള സ്പന്ദനത്തിന്റെ ആദ്യ ശബ്ദമാണ് പ്രണവം അല്ലെങ്കില്‍ ഓംകാരം. സാധകന്റെ അന്തഃകരണം പ്രകൃതിയുടെ വിഷമാവസ്ഥ ആരംഭിക്കുന്ന ആദിമ സ്ഥിതിയിലെത്തിച്ചേരുമ്പോള്‍ പ്രണവ ശബ്ദം കേള്‍ക്കുമാറാകുന്നു. പരമാത്മസ്വരൂപമായ ഈ പ്രണവത്തിന്റെ ബാഹ്യതലം നാമരൂപാത്മകമായ പ്രപഞ്ചമാണ്‌: ആന്തരികതലം പരമാത്മപദമാണ്. ഇപ്രകാരം പ്രണവത്തിന്റെ മാഹാത്മ്യം അതീവഗഹനമാകുന്നു. എത്ര വര്‍ണ്ണിച്ചാലും അത് അവസാനിക്കുകയില്ല.

രാശിയും സൂര്യസംക്രമണവും


രാശിയും സൂര്യ സംക്രമണവും
   ആദിത്യന്‍ (സൂര്യന്‍) ഒരു രാശിയില്‍ സംക്രമിച്ചാല്‍ ആ രാശിയില്‍ ഒന്നാം തിയ്യതി ആ രാശിയുടെ പൂര്‍ണ്ണ നാഴികകൊണ്ടും, വിനാഴികകൊണ്ടും ഉദിക്കുന്നു. ഓരോ തിയ്യതി കഴിയുംതോറും ആ രാശി നാഴികവിനാഴികകളെ 30 ഭാഗമാക്കിയാല്‍ കിട്ടുന്ന ഒരു ഭാഗം ഉദയം നാഴികകളില്‍ നിന്ന് കുറഞ്ഞുകൊണ്ടേയിരിക്കുന്നു.

  ഗ്രഹനിലയില്‍ ആദിത്യന്‍ നില്‍ക്കുന്ന രാശി ഏതെന്ന് മനസ്സിലാക്കിയാല്‍ ആ മാസത്തിലാണ് ശിശു ജനിച്ചിട്ടുള്ളത്  എന്ന് മനസ്സിലാക്കണം.(കുട്ടി ജനിച്ച മാസത്തെ പ്രതിനിധീകരിക്കുന്ന രാശിയിലാണ് ആദിത്യന്‍ നില്‍ക്കുക, മാസത്തിന്റെ പേരും രാശിയുടെ പേരും ഒന്നുതന്നെയാണ്.). ആദിത്യന്‍ ഒരു രാശിയില്‍നിന്നു (മാസത്തില്‍  നിന്ന്) അടുത്ത രാശിയിലേക്ക് (അടുത്ത മാസത്തിലേക്ക്) മാറുവാന്‍ 30 ദിവസം (തിയ്യതി) വേണ്ടിവരും.

  ഗ്രഹനിലയിലെ പന്ത്രണ്ടു രാശികളും എല്ലാ ദിവസവും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ട്.മേടമാസത്തിലാണ് കുട്ടിജനിച്ചതെങ്കില്‍ മേടമാസത്തിലെ 30 ദിവസം കഴിയുന്നതുവരെ എല്ലാ ദിവസവും സൂര്യന്‍ മേടം രാശിയില്‍ ഉദിക്കുകയും അതിനുശേഷം ആ ദിവസങ്ങളിലെ മേടത്തിന്റെ അടുത്ത രാശിയായ ഇടവത്തിലേക്ക് പകരുന്നു, ഇടവത്തില്‍ നിന്ന് മിഥുനത്തിലേക്കും പകരുന്നു അങ്ങിനെ ഒരു ദിവസത്തിലെ പന്ത്രണ്ടു രാശികളിലും ആദിത്യന്‍ സഞ്ചരിക്കുന്നു.

  ആദിത്യന്‍ മേടം രാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ കുട്ടിജനിച്ചത് മേടമാസത്തിലാണ് എന്ന് മനസിലാക്കണം.

  മേടം രാശിയുടെ നാഴിക 4 ഉം, വിനാഴിക 30 ഉം ആണ്. (മേടം രാശിയുടെ നാഴിക വിനാഴിക രാശിപ്രമാണസംഖ്യയും ഹാരകസംഖ്യയും (രാശി നാഴിക) എന്ന പോസ്റ്റില്‍ നിന്ന് മനസ്സിലാക്കാം). മേടമാസത്തിലെ മേടം ഒന്നാം തിയ്യതി ഈ നാഴിക നേരം (മേടം രാശിയുടെ നാഴിക 4 , വിനാഴിക 30 ഉം) മേടത്തില്‍ ഉദിച്ചുകഴിഞ്ഞ് ആടുത്ത രാശിയായ ഇടവത്തിലേക്ക്  പകരുന്നു. മേടം രണ്ടാം തിയ്യതി മേടം രാശിയുടെ നാഴികയായ 4 നെയും , വിനാഴിക 30 നെയും മേടമാസത്തിലെ 30 ദിവസത്തിലേക്ക് തുല്യമായി ഭാഗിച്ചാല്‍ കിട്ടുന്ന ഒരു ഭാഗമായ 9 വിനാഴിക കഴിച്ച് ബാക്കി ഭാഗമായ 4 നാഴിക 21 വിനാഴിക കൊണ്ട് മേടത്തില്‍ ഉദിച്ച് ഇടവത്തിലേക്ക് കടക്കുന്നു. ഇങ്ങനെ 9 നാഴിക വീതം കുറഞ്ഞുകുറഞ്ഞ് മുപ്പതാം (30) തിയ്യതി വെറും 9 വിനാഴിക കൊണ്ടുമാത്രം മേടത്തിലുദിച്ച് അടുത്ത രാശിയായ ഇടവത്തിലേക്ക് സംക്രമിക്കും. ഇങ്ങനെ ഉദിച്ച് കഴിഞ്ഞ ഭാഗം ഉദയാല്‍പൂര്‍വ്വവും, ഉദയം മുതല്‍ക്കുള്ളത് ഉദയാല്‍പരനാഴികയുമാകുന്നു വെന്നറിയണം.

     മേല്‍പ്പറഞ്ഞതില്‍നിന്നു മേടമാസത്തിലെ 3 0 ദിവസം കൊണ്ട് സൂര്യന്‍ മേടം രാശിയില്‍ സഞ്ചരിച്ച് കഴിഞ്ഞു എന്ന് മനസ്സിലാക്കാം അതിനുശേഷം സൂര്യന്‍ ഇടവമാസത്തിലേക്ക് കടക്കുകയും ഇടവം രാശി ഉദയ രാശിയാകുകയും ചെയ്യും. ഇടവമാസം കഴിയുംവരെ ഇടവം രാശിയായിരിക്കും ഉദയരാശി.

ഉദയാല്‍പൂര്‍വ്വം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. എവിടെ ക്ലിക്ക് ചെയ്യുക.

ഉദയാല്‍പൂര്‍വ്വം കണ്ടുപിടിക്കുന്നത് എങ്ങിനെ?


ഉദയാല്‍പൂര്‍വ്വം കണ്ടുപിടിക്കുന്നത് എങ്ങിനെ?
    സൂര്യസ്ഫുടത്തിലെ രാശിസംഖ്യ കളഞ്ഞ് തിയ്യതിയെ 60 ല്‍ പെരുക്കി നാഴികയാക്കി അതില്‍ സൂര്യസ്ഫുടത്തിലുള്ള നാഴിക ചേര്‍ത്ത് സൂര്യന്‍ നില്‍ക്കുന്ന രാശി ഹാരകസംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്ന  ഫലം ഉദയാല്‍ പൂര്‍വ്വനാഴികയും, ശിഷ്ടസംഖ്യയെ 60 ല്‍ പെരുക്കി അതേ ഹാരകസംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്ന ഫലം ഉദയാല്‍പൂര്‍വ്വനാഴികയിലെ വിനാഴികയുമാണ്.


ഉദാഹരണം :- 
   1152 വൃശ്ചികം ആറാം തിയ്യതി ഉദയത്തിനുമുന്‍പ് 10 നാഴിക 20 വിനാഴിക പുലരുവാനുള്ള സമയത്തിനു സൂക്ഷ്മപ്പെടുത്തിയ സൂര്യസ്ഫുടം 7-5-10 (7 രാശി - 5 തിയ്യതി - 10 നാഴിക)  എന്ന് കരുതുക. ഇതില്‍നിന്നു രാശിസംഖ്യയായ 7 കളഞ്ഞാല്‍ 5 തിയ്യതിയും 10 നാഴികയും ശേഷിക്കും. തിയ്യതി സംഖ്യയ 5 നെ 60 ല്‍ പെരുക്കിയാല്‍ (ഗുണിച്ചാല്‍) 5 x 60 = 300 നാഴിക കിട്ടും. (5 തിയ്യതി = 5 ദിവസം,  ഒരു ദിവസം = 60 നാഴിക, 5 ദിവസത്തെ നാഴികയാക്കുവാന്‍ 5 x 60 = 300 നാഴിക.) ഇതില്‍ 10 നാഴികയും കൂട്ടിയാല്‍ 300 + 10 = 310 നാഴികയായി. ഇതിനെ അന്നേരം സൂര്യന്‍ നില്‍ക്കുന്ന വൃശ്ചികം രാശിയുടെ ഹാരകസംഖ്യയായ 329 കൊണ്ട് ഹരിക്കണം. 310 ഹരിക്കണം 329 ഹരണഫലം = "0". ശിഷ്ടത്തെ 310 നെ 60 ല്‍ പെരുക്കിയാല്‍ 310 x 60 = 18600 കിട്ടും. ഈ സംഖ്യയെ 18600 നെ 329 കൊണ്ട് ഹരിച്ചാല്‍ (18600/329) = ഫലം "56". അതിനാല്‍ തത്സമയത്തേക്കുള്ള ഉദയാല്‍പൂര്‍വ്വനാഴിക "0". വിനാഴിക "56" ആകുന്നു.

 ഉദയാല്‍പരം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

നാഗങ്ങള്‍ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

1. നാരദന് നാഗവീണ നിര്‍മ്മിച്ച്‌ കൊടുത്തത് ആര്?
    സരസ്വതി 

2. ആയില്യം നക്ഷത്രത്തിന്റെ ദേവത?
    സര്‍പ്പം

3. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചിഹ്നം?
    സര്‍പ്പം

4. നാഗപഞ്ചമി എന്ന് പറയുന്ന ദിവസമേത്?
    ശ്രാവണമാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിവസം.

5. ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?
    നാഗപഞ്ചമി 

6. ഗൃഹത്തില്‍ നാഗമരം നടേണ്ട ദിക്ക്?
    വടക്ക് 

7. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
    നാഗദൈവങ്ങളെ 

8. ബുധശാസനകളുടെ കാവല്‍ക്കാരായി കരുതപ്പെടുന്നത്?
    നാഗങ്ങള്‍ 

9. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?
    ഉലൂപിക

10. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?
       ചിത്രകൂടക്കല്ല് 

11. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്?
      വാസുകിയെ 

12. ഗര്‍ഗ്ഗമുനി തന്റെ അറിവ് സമ്പാദിച്ചത് ആരില്‍ നിന്നാണ്?
      ശേഷനാഗനില്‍ നിന്ന് 

13. ഉപപ്രാണങ്ങളില്‍ ഒന്നിന്റെ പേര്?
      നാഗന്‍

14. ആദിശേഷന്റെ അവതാരമായി ത്രേതായുഗത്തില്‍ ജനിച്ചതാര്?
      ലക്ഷ്മണന്‍ 

15. ആദിശേഷന്റെ അവതാരമായി ദ്വാപരയുഗത്തില്‍ ജനിച്ചതാര്?
      ബലരാമന്‍

16. ദശാവതാരങ്ങളില്‍ ആരുടെ ആത്മാവാണ് നാഗമായി രൂപാന്തരപ്പെട്ടത്?
      ബലരാമന്‍

17. മഹാമേരുവില്‍ ഉള്ള ഇരുപതു പര്‍വ്വതങ്ങളില്‍ ഒന്നിന്റെ പേര്?
      നാഗം 

18. ശത്രു നിഗ്രഹത്തിനായി അയക്കുന്ന ഒരു അസ്ത്രം?
      നാഗാസ്ത്രം 

19. പാതാളവാസികളായ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര്?
      കുഴിനാഗം 

20. ഭൂതലവാസികളായാ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര്?
      സ്ഥലനാഗം 

21. ആകാശവാസികളായ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര്?
      പറനാഗം

22. വാസുകിയുടെ നിറമേത്?
      മുത്തിന്റെ വെളുത്ത നിറം

23. തക്ഷകന്റെ നിറമെന്ത്?
      ചുവപ്പ് നിറം പത്തിയില്‍ സ്വസ്തിക 

24. കാര്‍ക്കോടകന്റെ നിറമെന്ത്?
      കറുപ്പ് നിറം

25. പദ്മന്റെ നിറമെന്ത്?
      താമരയുടെ ചുവപ്പുനിറം 

26. മഹാപദ്മന്റെ നിറമെന്ത്?
      വെളുത്ത നിറം, പത്തിയില്‍ ത്രിശൂലം

27. ശഖപാലന്റെ നിറമെന്ത്?
      മഞ്ഞനിറം 

28. ഗുളികന്റെ നിറമെന്ത്?
      ചുവപ്പ് നിറം

29. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?
      നാഗപ്പത്തി വിളക്ക്.

30. ജ്യോതിശാസ്ത്രപ്രകാരം പഞ്ചമി തിഥിയുടെ ദേവത?
      നാഗങ്ങള്‍.

രാശിപ്രമാണസംഖ്യയും ഹാരകസംഖ്യയും (രാശി നാഴിക)


രാശിപ്രമാണസംഖ്യയും ഹാരകസംഖ്യയും (രാശി നാഴിക)


രാശി            - പ്രമാണം             നാഴിക  വിനാഴിക       ഹാരക  നാഴിക 
മേടം            - നോര്‍ഗര്‍വ്വി             4               30                         270                
ഇടവം          - മുനിമല്‍                   5                05                        305              
മിഥുനം         - ഹരേശ                    5                28                        328                
കര്‍ക്കിടകം - ഗുരുണ                     5                23                        323             
ചിങ്ങം         - മാനാത്മ                   5                05                        305              
കന്നി           - ധര്‍മ്മവില്‍               4                59                        299          
തുലാം         - ശ്രീകൃഷ്ണ               5                12                        312          
വൃശ്ചികം    - ധരണി                       5                29                        329             
ധനു           - ഗിരീശ                         5                 23                       323            
മകരം       - യമഭ്യ                           4                 51                       291        
കുംഭം        - പുത്രോഘ                    4                 21                       261   
മീനം         - ലങ്കധ്വനി                    4                 13                        253     

  മേല്‍പ്പറഞ്ഞ പന്ത്രണ്ടു രാശികളും എല്ലാ ദിവസവും രാവിലെ മുതല്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ട്. ഗ്രഹനിലയില്‍ സൂര്യന്‍ ഏത് രാശിയിലാണോ നില്‍ക്കുന്നത് ആ രാശിയിലാണ് സൂര്യന്‍ ഉദിക്കുന്നത്. മേല്‍പ്പറഞ്ഞ പന്ത്രണ്ടു രാശികളിലും സൂര്യന്‍ എല്ലാ ദിവസവും സഞ്ചരിക്കുന്നതാണ്. മേല്‍പ്പറഞ്ഞ നാഴിക വിനാഴിക സംഖ്യകള്‍ സൂര്യന്‍ എല്ലാ ദിവസവും ഓരോ രാശികളില്‍ സഞ്ചരിക്കുന്ന സമയമാണ്. ഒരു രാശിയില്‍ നില്‍ക്കുന്ന സമയം കഴിഞ്ഞാല്‍ അടുത്ത രാശിയിലേക്ക് സൂര്യന്‍ പോകുന്നു. അങ്ങിനെ 12 രാശികളും സൂര്യന്‍ ഒരു ദിവസം സഞ്ചരിക്കുന്നു.

  മുകളില്‍ പറഞ്ഞിരിക്കുന്ന രാശികളുടെ നാഴിക വിനാഴികകള്‍ ഒരു ദിവസത്തെ അല്ലെങ്കില്‍ 60 നാഴികയെ (ഒരു ദിവസം = 60 നാഴിക) രാശികളുടെ പ്രകൃതം അനുസരിച്ച് വിഭജിച്ചിരിക്കുന്നതാണ്.

  സൂര്യന്‍ രാവിലെ ഉദിക്കുന്ന രാശിയുടെ നാഴിക വിനാഴികകള്‍ക്ക് മാത്രം ഓരോ ദിവസം (തിയ്യതി) കഴിയുംതോറും ഏറ്റകുറച്ചിലുകള്‍ വന്നുകൊണ്ടിരിക്കും.

      സൂര്യന്‍ തുടങ്ങിയുള്ള എല്ലാ ഗ്രഹങ്ങള്‍ക്കും അവരവര്‍ ഏതു രാശിയില്‍ സ്ഥിതിചെയ്യുന്നുവോ ആ രാശി ഉദിക്കുമ്പോള്‍ മാത്രമേ ഉദിക്കുന്നതിന് സാധിക്കുകയുള്ളൂ. സൂര്യന്‍ ഉദിക്കുന്ന രാശിയുടെ നാഴിക  വിനാഴികയെ 30 തുല്യ ഭാഗങ്ങളാക്കി വിഭജിക്കുന്നു. (30 ഭാഗങ്ങള്‍ എന്ന് പറയുന്നത് 30 ദിവസത്തെയാണ് സൂചിപ്പിക്കുന്നത്.). അതനുസരിച്ച് സൂര്യന്‍ ഉദിക്കുന്നതിന് സൂര്യന്‍ എതുമാസത്തില്‍ നില്‍ക്കുന്നുവോ ആ രാശിയുടെ പേരില്‍ ഉദിച്ച് മുപ്പതു ദിവസംകൊണ്ട് ക്രമേണ ഉദയരാശിയെ അതിക്രമിച്ച് അടുത്ത രാശിയിലേക്ക് കടക്കുന്നു.      എല്ലാ മാസങ്ങളിലും ഒന്നാം തിയ്യതി പ്രസ്തുത രാശിക്കുള്ള മുഴുവന്‍ നാഴിക വിനാഴികകളോടുകൂടി ഉദിക്കുകയും, രണ്ടാംതിയ്യതി ഉദിക്കുമ്പോള്‍ ആ രാശിയിലെ മുപ്പതില്‍ ഒരു ഭാഗം ഉദയം നേരത്തെ കഴിഞ്ഞതിനുശേഷം ശേഷിച്ച മുപ്പതില്‍ ഇരുപത്തിയൊന്‍പതു ഭാഗം കൊണ്ടും, മൂന്നാം തിയ്യതി മുപ്പതില്‍ രണ്ടുഭാഗം കഴിഞ്ഞിട്ട് ശേഷിച്ച ഭാഗം കൊണ്ടും, നാലാം തിയ്യതി മുപ്പതില്‍ മൂന്നുഭാഗം കഴിഞ്ഞിട്ട് ശേഷിച്ച ഭാഗം കൊണ്ടും ഇങ്ങനെ ക്രമേണ കുറഞ്ഞുകുറഞ്ഞ് ആ മാസം മുപ്പതാം തിയ്യതി ഉദിക്കുമ്പോള്‍ മുപ്പതില്‍ ഇരുപത്തിഒന്‍പതു ഭാഗവും കഴിഞ്ഞശേഷം ശേഷിച്ച ഒരു ഭാഗം കൊണ്ടും മാത്രം ഉദിക്കുന്നു. ഇങ്ങനെ മുപ്പതു ദിവസം കൊണ്ട് ആ രാശിയില്‍നിന്നും (മാസത്തില്‍ നിന്ന്) അടുത്ത രാശിയിലേക്ക് (അടുത്ത മാസത്തിലേക്ക്) പ്രവേശിച്ച് ഒന്നാം തിയ്യതി വീണ്ടും അടുത്ത മാസത്തിലെ ഉദയരാശിയില്‍ ഉദിക്കുന്നു. മേല്‍പ്രകാരം ആദിത്യന്റെ ഉദയാല്‍പരം പ്രസ്തുത രാശിയില്‍ എത്ര നാഴികവിനാഴികകള്‍ ശേഷിക്കുന്നു എന്ന് കണ്ടുപിടിച്ചശേഷം വേണം ഓരോ ദിവസവും നിശ്ചിതസമയത്തിനോ അല്ലെങ്കില്‍ ഒരു ശിശു ജനിക്കുന്ന നിമിഷത്തിനോ ഉദിച്ചുനില്‍ക്കുന്ന രാശി ഏതാണെന്ന് കണക്കാക്കേണ്ടത്. ഇങ്ങനെ കണക്കാക്കുന്ന രാശിയാണ് "ലഗ്നരാശി" എന്ന് പറയുന്നത്.  

   മേല്‍പ്പറഞ്ഞ വിവരങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ ലഗ്നം ഗണിച്ച് കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ. ലഗ്നം കണ്ടുപിടിക്കുന്ന രീതി പിന്നീട് വിശദമായി പറയുന്നതായിരിക്കും.

ശരണംവിളിയുടെ പ്രാധാന്യം (ശബരിമല)

  മലമുകളില്‍വാഴും അയ്യപ്പസ്വാമി സന്നിധിയിലേക്ക് ശരണം വിളികളുമായി അനുനിമിഷം ആയിരങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. രാവും പകലുമില്ലാതെ ആ കാനനക്ഷേത്രാങ്കണം സദാ ഉണര്‍ന്നിരിക്കുന്നു. പഞ്ചശുദ്ധിയോടെ നോയമ്പു നോറ്റാല്‍, മനുഷ്യനെ പവിത്രീകരിക്കുന്നതും സ്വയം ഈശ്വരാംശമെന്ന ബോധത്തോടെ മാലയണിഞ്ഞു വരുന്നവരെ അയ്യപ്പനെന്ന് ചൊല്ലി വണങ്ങുന്നതും ബഹുമാനപുരസ്സരം അനുഗമിക്കുന്നതും ഒന്നിചൊറ്റ മനസ്സോടെ പതിനെട്ടാംപടി ചവിട്ടി സ്വാമിയേ വണങ്ങി തീര്‍തഥാടനം പൂര്‍ത്തിയാക്കുന്നതും ഇവിടുത്തെമാത്രം കാഴ്ചയാണ്. ഇടതടവില്ലാത്ത ശരണം വിളികളും സന്നിധാനത്തില്‍മാത്രമുള്ള പ്രത്യേകതയാണ്. അത് മറ്റൊരിടത്തും കേള്‍ക്കാന്‍ കഴിയില്ല. ഈശ്വരനും ഈശ്വരനാമവും പരസ്പരവിഭിന്നമല്ല. നാം തന്നെയാണ് ഭഗവാന്‍ എന്ന് നമ്മള്‍ക്ക് ബോദ്ധ്യമാകുന്നു. ഭഗവാന്റെ നാമത്തെകുറിച്ച് ചിന്തിക്കുന്ന നിമിഷത്തില്‍ തന്നെ നമ്മുടെ മനസ്സില്‍ ഈശ്വര സാന്നിധ്യം നിറയുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ശരണം വിളിക്കുമ്പോള്‍ ഈശ്വരചിന്തയെ എകാഗ്രമാക്കുവാന്‍ നിരന്തരമായ മന്ത്രോച്ചാരണം പോലെ വേറെ വഴിയില്ലെന്ന് നമ്മള്‍ക്കും ബോദ്ധ്യമാകുന്നു. ആ ദിവ്യമന്ത്രത്തിന്റെ ഉച്ചാരണം ഹൃദയത്തില്‍ ആനന്ദവും പ്രേമവും ഉണര്‍ത്തുന്നതിനാല്‍ ശരണമന്ത്രം ആവര്‍ത്തിക്കുന്നതുകൊണ്ടുമാത്രം ഭക്തന്റെ ഹൃദയം ആനന്ദാതിരേകം കൊണ്ട് നിറയുന്നു. "സ്വാമിയേ ശരണമയ്യപ്പാ" എന്നുവിളിക്കുമ്പോള്‍ അജ്ഞാതമായൊരനുഭൂതിയില്‍, അനിര്‍വചനീയമായ ഒരു ആനന്ദത്തില്‍ ദിവ്യമായൊരുകരവലയം ശരണഗതനിലേയ്ക്ക് നമ്മളെ കൂട്ടികൊണ്ടുപോകുന്നു. അറിവില്ലായ്മകൊണ്ടുള്ള കര്‍മ്മച്യുതിയില്‍ നിന്നും അവിദ്യ അകലുമ്പോഴുള്ള ആനന്ദം ആത്മാവിനെ പവിത്രീകരിക്കുമ്പോഴുള്ള അനുഭൂതിയാണ് നാമനുഭവിക്കുന്നത്. കാനനത്തിന്റെ ശീതളച്ചായയില്‍ പ്രകൃതി കനിഞ്ഞരുളുന്ന കുളിരില്‍ ഭഗവത് പ്രസാദം കൊണ്ട് ലഭിക്കുന്ന അനിര്‍വചനീയമായ അനുഭൂതിയില്‍ ഭഗവാനെ ശരണം വിളിയുമായി ഞാനങ്ങയെ പ്രാപിക്കുന്നു. വിലയം ചെയ്യുന്നു.

യോഗ്യാദി വാക്യസംഖ്യ കണ്ടുപിടിക്കുന്നത് എങ്ങിനെ?.

   താഴെ കാണുന്ന ചാര്‍ട്ടില്‍ നിന്ന് ഓരോ മാസത്തെ  ഓരോ തിയ്യതിയിലെ യോഗ്യാദി വാക്യസംഖ്യ കണ്ടുപിടിക്കാം. യോഗ്യാദി വാക്യസംഖ്യ  സൂര്യസ്ഫുടത്തില്‍ നാഴികയോട് (കലയോട്) കൂടിയാണ് കൂട്ടുന്നത്.

സൂര്യസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?

   പഞ്ചാംഗത്തില്‍നിന്നു നിശ്ചിത ദിവസം ഉദയത്തിലുള്ള സൂര്യസ്ഫുടം വെച്ച് അതില്‍ ഉദയം മുതല്‍ ജനനസമയത്തോളമുള്ള നാഴികയും വിനാഴികയും ചേര്‍ക്കണം. (വിനാഴിക 30 ല്‍ അധികമുണ്ടെങ്കില്‍ ഒരു നാഴികയായി അംഗീകരിക്കണം). യോഗ്യാദി വാക്യസംഖ്യ കൂട്ടിയാല്‍ അന്നേ ദിവസത്തിനുള്ള സൂക്ഷ്മ സൂര്യസ്ഫുടമായി.


ഉദാഹരണം :- 1152 വൃശ്ചികം ആറാം (6) തിയ്യതിക്ക് പകല്‍ 2 മണി 10 മിനിട്ടിന് ഒരു ജനനമുണ്ടായിരിക്കുന്നു എന്ന് കരുതുക. 1152 വൃശ്ചികം ആറാം (6) തിയ്യതി ഉദയത്തിനുള്ള പഞ്ചാംഗത്തിലെ സൂര്യസ്ഫുടം 7-5-16 ആകുന്നു. ഇതില്‍ 2 മണി 10 മിനിട്ടിനുള്ള 19 നാഴിക 20 വിനാഴിക ചേര്‍ത്താല്‍ 7-5-35 കിട്ടും.

19 നാഴിക 20  എങ്ങിനെ ലഭിച്ചു?
   ഇവിടെ വൃശ്ചികം ആറാം തിയ്യതിക്ക് പകല്‍ 2 മണി 10 മിനിട്ടിന് എത്ര നാഴിക പുലര്‍ന്നു, അഥവാ പകല്‍ കഴിഞ്ഞിരിക്കുന്നു എന്നറിയണം. അന്ന് ഉദയം 6 മണി 26 മിനിട്ടിനാണ്. അപ്പോള്‍ 2 മണി 10 മിനിട്ടിന് 7 മണിക്കൂറും 44 മിനിട്ടും കഴിഞ്ഞു. (അതായത് ഉദയം 6 മണി 26 മിനിട്ടും ജനനസമയം പകല്‍ 2 മണി 10 മിനിട്ടും തമ്മില്ലുള്ള സമയവ്യത്യാസമാണ് 7 മണിക്കൂറും 44 മിനിട്ടും, ഉദയം 6 മണി 26 മിനിട്ടിനോട് കൂടി  7 മണിക്കൂറും 44 മിനിട്ടും കൂട്ടിയാല്‍ പകല്‍ 2 മണി 10 മിനിട്ടു കിട്ടും) ഒരു മണിക്കൂറിന് 2 1/2 (രണ്ടര) നാഴിക വീതം കണക്കാക്കിയാല്‍ ഈ 7 മണിക്കൂര്‍  44 മിനിട്ടിന് 19 നാഴിക 20 വിനാഴിക കിട്ടും. ഇതാണ് തത്സമയം പുലര്‍ന്നു കഴിഞ്ഞ നാഴിക.

     സാധാരണ സ്ഫുടങ്ങളെ, രാശി (മാസം) - ഭാഗ (ദിവസം, തിയ്യതി) - കല (നാഴിക) - വിനാഴിക (വികല ) എന്ന ക്രമത്തിലാണ് എഴുതുക. അതായത് 7-5-16 നെ 7 രാശി - 5 ദിവസം (തിയ്യതി) - 16 നാഴിക - 00 വിനാഴിക എന്ന ക്രമത്തിലാണ് പറയേണ്ടത്. വിനാഴിക 00 ആയതുകൊണ്ട് എഴുതാറില്ല. പൂജ്യമല്ലെങ്കില്‍ എഴുതണം.

7-5-16-00
0-0-19-20
7-5-35-20

     വിനാഴിക 30 ല്‍ കുറവായതുകൊണ്ട് 20 വിനാഴികയെ ഉപേക്ഷിക്കണം. അപ്പോള്‍ 7-5-35 കിട്ടും. (7 രാശി (മാസം)- 5 ദിവസം (തിയ്യതി,ഭാഗ) - 35 നാഴിക (കല)

    ഇതില്‍ വൃശ്ചികം ആറാം തിയ്യതിക്കുള്ള യോഗ്യാദി വാക്യസംഖ്യയായ 4, 35 നാഴികയില്‍ ചേര്‍ത്താല്‍ (35 + 4) സൂക്ഷ്മ സൂര്യസ്ഫുടം 7-5-39 ലഭിക്കും. ഇതാണ് ജനനസമയത്തിലുള്ള സൂക്ഷ്മ സൂര്യസ്ഫുടം.

    മേടം മുതല്‍ 7 രാശികഴിഞ്ഞ് എട്ടാമത്തെ രാശിയില്‍ - വൃശ്ചികത്തില്‍  - 5 തിയ്യതിയും 39 നാഴികയും ജനനസമയത്തിനു സൂര്യസ്ഫുടത്തില്‍ ചെന്നിരിക്കുന്നു എന്നര്‍ത്ഥം.

    താഴെ കാണുന്ന ചാര്‍ട്ടില്‍ നിന്ന് ഓരോ മാസത്തെ  ഓരോ തിയ്യതിയിലെ യോഗ്യാദി വാക്യസംഖ്യ കണ്ടുപിടിക്കാം. യോഗ്യാദി വാക്യസംഖ്യ  സൂര്യസ്ഫുടത്തില്‍ നാഴികയോട് (കലയോട്) കൂടിയാണ് കൂട്ടുന്നത്.


രാശിപ്രമാണസംഖ്യയും ഹാരകസംഖ്യയും (രാശി നാഴിക) എന്ന പോസ്റ്റ്‌ തുടര്‍ന്നു വായിക്കുക. എവിടെ ക്ലിക്ക് ചെയ്യുക.

ഗംഗയുടെ മാഹാത്മ്യം

   ഗംഗാനദിയുടെ മാഹാത്മ്യത്തെകുറിച്ച് മഹാഭാരതം അനുശാസനപര്‍വ്വം ഇരുപത്തിയാറാം അദ്ധ്യായത്തില്‍ ഇപ്രകാരം പ്രസ്താവിക്കപ്പെട്ടു കാണുന്നു. മരണാനന്തരം മനുഷ്യന്റെ അസ്ഥി ഗംഗാജലത്തില്‍ നിക്ഷേപിച്ചാല്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗപ്രാപ്തിയുമുണ്ടാകും. ജീവിതകാലം മുഴുവനും പാപം ചെയ്തവനും ഗംഗാദേവിയെ സേവിച്ചാല്‍ വിഷ്ണുപാദം പ്രാപിക്കാം. നൂറുയാഗങ്ങള്‍ക്കൊണ്ട് സിദ്ധിക്കുന്ന ഫലം ഗംഗാസ്നാനം കൊണ്ട് ലഭിക്കും. ഒരുവന്റെ അസ്ഥി ഗംഗാനദിയില്‍ എത്രനാള്‍ അവശേഷിക്കുന്നുവോ അത്രയും കാലം അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുമത്രേ. ഗംഗാജലത്തിന്റെ സ്പര്‍ശമേറ്റിട്ടുള്ളവന്‍ അന്ധകാരം അകറ്റി ഉദിച്ചുയരുന്ന സൂര്യനെപ്പോലെ പ്രകാശിക്കും. ഗംഗാജലം ലഭിക്കാത്ത ദേശങ്ങള്‍ ചന്ദ്രനില്ലാത്ത രാത്രി പോലെയും പൂക്കളില്ലാത്ത വൃക്ഷങ്ങളെപ്പോലെയും ശൂന്യമായിരിക്കും. മൂന്നു ലോകത്തിലുമുള്ള ജീവജാലങ്ങള്‍ക്ക് സംതൃപ്തി ലഭിക്കുന്നതിനു ഗംഗാജലം മാത്രം മതിയാകുന്നതാണ്. ആയിരം വര്‍ഷം ഒറ്റക്കാലില്‍ നിന്ന് തപസ്സനുഷ്ഠിക്കുന്നവനും ഗംഗാജലത്തില്‍ ശരീരം ഉപേക്ഷിക്കുന്നവനും തുല്യരാണ്. ഗംഗയില്‍ പതിച്ചവന് അനേകലക്ഷം വര്‍ഷം തലകീഴായിക്കിടന്നു തപസ്സു ചെയ്യുന്നവനേക്കാള്‍ പ്രാധാന്യമാണ് ഈശ്വരന്‍ കല്പിക്കുന്നത്. ദുഖിതരായ സകല ജീവജാലങ്ങളും ഈ പുണ്യനദിയിലെ ജലസ്പര്‍ശത്താല്‍ സന്തുഷ്ടരായിത്തീരും. ഗംഗാനദീതീരത്തെ മണല്‍ ശരീരത്തില്‍ പൂശുന്നവന്‍ ആദിത്യനെപ്പോലെ പ്രകാശിക്കും. ഈ പുണ്യ നദിയെ സ്പര്‍ശിച്ചു വരുന്ന കാറ്റ് ഏറ്റാല്‍ത്തന്നെ ജീവികളുടെ പാപം നശിക്കുന്നതാണ്. ഇപ്രകാരം സര്‍വ്വപാപ വിനാശത്തിനും ഹേതുവായ വസ്തു പുണ്യഗംഗാജലം തന്നെയാണെന്ന് ധരിക്കേണ്ടതാകുന്നു.
  അഗ്നിപുരാണം നൂറ്റിപ്പത്താം അദ്ധ്യായത്തില്‍ ഗംഗാദേവിയുടെ മാഹാത്മ്യങ്ങളെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് നോക്കുക.

  ഏതു ദേശങ്ങളുടെ മദ്ധ്യത്തിലൂടെ ഗംഗാനദി ഒഴുകുന്നുവോ, ആ ദേശങ്ങള്‍ പരിപാവനങ്ങളും ശ്രേഷ്ഠങ്ങളുമാകുന്നു. സദ്ഗതി ആരായുന്ന സര്‍വ്വഭൂതങ്ങള്‍ക്കും ആശ്രയം പുണ്യ ഗംഗാനദി മാത്രമാകുന്നു. ഗംഗയെ നിത്യവും സേവിച്ചാല്‍ അത് ഒരു പോലെ ഇരു വംശങ്ങളെയും (മാതാവിന്റെയും പിതാവിന്റെയും വംശങ്ങളെ) ദുര്‍ഗ്ഗതികളില്‍നിന്നു കരകയറ്റുന്നതാണ്. ഗംഗയിലെ ജലം പാനം ചെയ്യുന്നത് ആയിരം ചന്ദ്രായണങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഉത്തമമത്രെ. ഒരു മാസക്കാലം ഗംഗയെ സേവിച്ചാല്‍ സര്‍വ്വയാഗങ്ങളും ചെയ്താലുള്ള ഫലം സിദ്ധിക്കും. ഗംഗാദേവി സര്‍വ്വ പാപങ്ങളെ അകറ്റുന്നതും സ്വര്‍ഗ്ഗലോകത്തെ പ്രദാനം ചെയ്യുന്നതുമാകുന്നു. ഒരു മനുഷ്യന്റെ അസ്ഥി എത്ര കാലത്തോളം ഗംഗയില്‍ കിടക്കുന്നുവോ അത്ര കാലത്തോളം അവന്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നതാണ്. ഗംഗാതീര്‍ത്ഥത്തില്‍നിന്നുണ്ടായ മണ്ണ് ധരിക്കുന്നവന്‍ സൂര്യനെപ്പോലെ പാപഹാരിയായി ഭവിക്കുന്നതാണ്.

ചതുര്‍ത്ഥി വ്രതം

  ഗണപതി പ്രീതിക്കായി ആണ് ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നത്. ചതുര്‍ത്ഥി വ്രതം തന്നെ പലതരത്തിലുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലത് ചുവടെ ചേര്‍ക്കുന്നു.
ചതുര്‍ത്ഥി :-
   ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥിയിലാണ് ഗണപതി പ്രീതിക്കായി ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നത്. ശുക്ലപക്ഷ ചതുര്‍ത്ഥി ദിനത്തില്‍ ഗണപതി അവതരിച്ചതിനാലാണ് ഈ ദിനം ചതുര്‍ത്ഥി വ്രതമായി ആചരിക്കുന്നത്. ഇത് വിഘ്നനാശകമാണ്. ഉദ്ദിഷ്ടവരസിദ്ധി നേടാന്‍ ഈ വ്രതം നമ്മെ സഹായിക്കുന്നതാണ്.

സങ്കടഹര ചതുര്‍ത്ഥി :-
  ഈ വ്രതത്തിന് സങ്കടചതുര്‍ത്ഥി വ്രതം എന്നും പേരുണ്ട്. കാരണം ഈ വ്രതം സങ്കടങ്ങള്‍ പരിഹരിക്കുന്നു എന്നാണു വിശ്വാസം. പൌര്‍ണമിക്കുശേഷം കറുത്തപക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥിയില്‍ ആണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. സങ്കടചതുര്‍ത്ഥിനാളില്‍ അവല്‍, മലര്‍, അപ്പം, കൊഴുക്കട്ട എന്നിവ നിവേദ്യമായി സമര്‍പ്പിക്കാം. അന്ന് ഗണപതിക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. അന്നേദിവസം കറുകമാല അണിയിപ്പിക്കുന്നത് അത്യുത്തമം.

മഹാസങ്കട ചതുര്‍ത്ഥി :-
  ചിങ്ങമാസത്തിലെ ചതുര്‍ത്ഥി നാളിലാണ് ഗണപതി താണ്ഡവമാടിയത്. അന്നേദിവസം നടത്തുന്ന ചതുര്‍ത്ഥി വ്രതത്തിനെ മഹാസങ്കട ചതുര്‍ത്ഥിയെന്ന് പറയുന്നു. ഓരോ കൃഷ്ണപക്ഷ ചതുര്‍ത്ഥിയിലും ഗണപതി ധ്യാനം നടത്തി വ്രതം അനുഷ്ഠിച്ചാല്‍ മഹാസങ്കടങ്ങള്‍ വരെ വഴിമാറിപോകും. അതാണ്‌ ഈ വ്രതത്തിന് മഹാസങ്കട ചതുര്‍ത്ഥി വ്രതമെന്ന് പറയുന്നത്.

വിനായക ചതുര്‍ത്ഥി :-
  ഗണപതി പ്രീതിക്കായ്‌ നടത്തുന്ന മറ്റൊരു പ്രധാന വ്രതമാണ് വിനായക ചതുര്‍ത്ഥി. ക്ഷേത്രദര്‍ശനം നടത്തുന്നതും, ഗണപതി വിഗ്രഹം കടലില്‍ നിമഞ്ചനം ചെയ്യുന്നതും വിനായക ചതുര്‍ഥിനാളില്‍ പ്രധാനപ്പെട്ടവയാണ്. 

 "ചതുര്‍ത്ഥിനാളില്‍ ചന്ദ്രദര്‍ശനം നടത്തിയാല്‍ ഒരു കൊല്ലത്തിനുള്ളില്‍ സങ്കടത്തിനിരയാകുമെന്നും, ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിയും വരും."
ചതുര്‍ത്ഥി വ്രത ഐതീഹ്യം :-
   ഓരോ ചതുര്‍ത്ഥിനാളിലും ഗണപതി ഭഗവാന്‍ ആനന്ദനൃത്തം നടത്താറുണ്ട്‌. ഒരു നാള്‍ അദ്ദേഹം നൃത്തമാടികൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടവയറും താങ്ങികൊണ്ടുള്ള നൃത്തംകണ്ട് ചന്ദ്രന്‍ പരിഹസിച്ച് ചിരിച്ചു. തന്നെ പരിഹസിച്ച ചന്ദ്രനോട് ക്ഷമിക്കാന്‍ ഗണപതി തയ്യാറായില്ല. കൂപിതനായ ഗണപതി ഭഗവാന്‍ ഈ ദിവസം നിന്നെ നോക്കുന്നവരെല്ലാം സങ്കടത്തിന്‌ പാത്രമാകുമെന്ന് ചന്ദ്രനെ ശപിച്ചു. ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി. ഗണപതി ശാപത്തിനിരയായി. ഇതില്‍ വിഷമിച്ച വിഷ്ണു ഭഗവാന്‍ ശിവഭഗവാന്റെ മുന്നില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു. അലിവ് തോന്നിയ ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതീവ്രതമിരിക്കാന്‍ ആവശ്യപ്പെട്ടു. ശിവഭഗവാന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു  സങ്കടങ്ങള്‍ മാറ്റി.

ആഗമതന്ത്ര ശാസ്ത്രങ്ങള്‍

   ഈശ്വര സാക്ഷാത്ക്കരത്തിനുള്ള മാര്‍ഗ്ഗങ്ങളാണ് നിഗമാഗമങ്ങള്‍. വേദങ്ങള്‍ നിഗമങ്ങളും തന്ത്രങ്ങള്‍ ആഗമങ്ങളുമാകുന്നു. അഥര്‍വ്വവേദത്തിലെ ചില തത്ത്വങ്ങളുടെ വികാസമാണ് അഗമങ്ങള്‍. ക്ഷേത്രനിര്‍മ്മാണം, വിഗ്രഹ പ്രതിഷ്ഠ, പൂജാവിധികള്‍ തുടങ്ങിയവയെല്ലാം ആഗമശാസ്ത്രങ്ങളിലുണ്ട്. ആഗമശാസ്ത്രങ്ങളുടെ വളര്‍ച്ച ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുവാന്‍ തുടങ്ങി. യജ്ഞകര്‍മ്മങ്ങളെ അപേക്ഷിച്ച് ക്ഷേത്രാരാധന ജനങ്ങള്‍ക്ക്‌ കൂടുതല്‍ സൗകര്യപ്രദമായി. കലിയുഗത്തില്‍ ആഗാമാനുസൃതമായ ആചാരങ്ങള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുകയാണ്. മന്ത്രം, തന്ത്രം, മുദ്ര, ശ്രീചക്രപൂജ, ഷോഡശോപചാരപൂജ മുതലായവയെല്ലാം ആഗമശാസ്ത്രത്തിന്റെ സംഭാവനയാണ്. വേദത്തേക്കാള്‍ ശ്രേഷ്ഠമായ വിദ്യയില്ല. തന്ത്രത്തേക്കാള്‍ ശ്രേഷ്ഠമായ ശാസ്ത്രമില്ല.

ദിനരാത്രിവിഭജനം


ദിനരാത്രിവിഭജനം
   ഉദയം മുതല്‍ 15 നാഴിക പുലരുംവരെയുള്ള സമയം ഉദയാല്‍പരനാഴികയെന്നും, അതിനുശേഷം അസ്തമനം വരെയുള്ള നാഴികയെ അസ്തമനാല്‍ പൂര്‍വ്വനാഴികയെന്നും പറഞ്ഞുവരുന്നു. ഉദയരാശിയുടെ ഏഴാമത്തെ രാശി (ഗ്രഹനിലയില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ ഏഴാമത്തെ രാശി) കൊണ്ട് അസ്തമനാനന്തരസമയം തുടങ്ങുന്നു. അസ്തമനം മുതല്‍ 15 നാഴിക രാത്രിചെല്ലുംവരെയുള്ള സമയത്തിന് അസ്തമനാല്‍പരരാശിയെന്നും, അതിനുശേഷം ഉദയംവരെയുള്ള നാഴികകള്‍ക്ക് ഉദയാല്‍പൂര്‍വ്വനാഴികയെന്നും പറഞ്ഞുവരുന്നു. ഇങ്ങനെ ദിനരാത്രികള്‍ 4 ആയി വിഭജിച്ചിരിക്കുന്നു. ഈ വിഭജനാടിസ്ഥാനത്തിലാണ് ലഗ്നഗണിതം നടക്കുന്നത്.

60 വിനാഴിക                              =    1 നാഴിക          =    24 മിനുട്ട്
2 1/2 വിനാഴിക (രണ്ടര വിനാഴിക)  ..........              =    1 മിനുട്ട്
...........                                 2 നാഴിക 30 വിനാഴിക =    1 മണിക്കൂര്‍ 
1 ദിവസം                                   =   60 നാഴിക         =     24 മണിക്കൂര്‍
30 ദിവസം          = 1 രാശി        = 1800 നാഴിക       =     729 മണിക്കൂര്‍      

സര്‍പ്പക്കാവ്

   പ്രാചീന കേരളത്തില്‍ എവിടെയും നാഗങ്ങളായിരുന്നു. പിന്നെ അവരെ ഒരു പ്രത്യേകസ്ഥാനത്ത് ആരാധിക്കുന്ന സമ്പ്രദായമുണ്ടായി. നാഗങ്ങളെ കുടിയിരുത്തിയ സ്ഥലം കാവ്, നാഗാലയം, നാഗക്കോട്ട എന്നിങ്ങനെ വിളിക്കുന്നു. ചിത്രകൂടം, കാവ്, കുളം ഈ മൂന്ന് സങ്കേതങ്ങള്‍ ഒരുമിച്ച് ചേര്‍ന്നതാണ് കേരളത്തിലെ സര്‍പ്പാരാധന. ജലത്തിലും, മരത്തിലും, മണ്ണിലും നാഗങ്ങള്‍ വസിക്കുന്നുണ്ട്. ഈ വാസസ്ഥലങ്ങളെയാണ് കുളം, കാവ്, ചിത്രകുടം എന്നിവയായി തരംതിരിക്കുന്നത്. മരങ്ങള്‍ ഇടതിങ്ങി വളര്‍ന്നു നില്‍ക്കുന്നതും വള്ളിച്ചെടികള്‍ ഉള്ളതുമായ സ്ഥലങ്ങളാണ് കാവുകള്‍. പാല തുടങ്ങിയ വൃക്ഷങ്ങളും, കുറ്റി ചെടികളും ഇവിടെ വളര്‍ന്നു പന്തലിക്കുന്നു. സര്‍പ്പക്കാവുകളില്‍ മൃഗങ്ങള്‍ അകത്തുകടക്കുന്നത് ഉത്തമമല്ല. കാവിന്റെ മദ്ധ്യത്തിലുള്ള പീഠത്തില്‍ നാഗബിംബങ്ങള്‍ ഉറപ്പിച്ചിരിക്കും. പാമ്പിന്‍ കാവുകളില്‍ ദിവസേന വിളക്കുകത്തിക്കുകയും, വര്‍ഷത്തിലൊരിക്കല്‍ പ്രത്യേകപൂജകള്‍ നടത്തുകയും ചെയ്യുന്നു.

സര്‍പ്പക്കാവും പരിസ്ഥിതിയും
  ആരണ്യസംസ്കൃതിയെന്ന് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ച സംസ്കാരമാണ് ഭാരതീയ പാരമ്പര്യം. പ്രസിദ്ധ ചിന്തകനായ ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞു " നിബിഡമായ വനങ്ങളില്‍ ഞാന്‍ തത്വശാസ്ത്രം ദര്‍ശിക്കുന്നു". സ്വാഭാവിക വനങ്ങള്‍ നശിപ്പിക്കുന്നതുമൂലം നമ്മെയും ഭൂമിയേയും ചുട്ടുപൊള്ളിക്കാനിരിക്കുന്ന ഗ്രീന്‍ഹൌസ്‌ ഇഫക്ടിന്റെ കൊടിയ ദുരന്തത്തെ അതിജീവിക്കാന്‍ എങ്ങനെ സാധ്യമാകുമെന്ന ചിന്തയിലാണിന്ന് ശാസ്ത്രജ്ഞര്‍. ഇതിനു പരിഹാരമായിരുന്നു ഓരോ തറവാട്ടിലും നിലവിലുണ്ടായിരുന്ന സര്‍പ്പക്കാവുകളെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാം. ശുദ്ധമായ ജീവവായുവും, ഭൂമിക്കു ഈര്‍പ്പവും തണലും നല്‍കി ഗൃഹാന്തരീക്ഷം പരിശുദ്ധമാക്കുന്നതില്‍ കൂറ്റന്‍ വൃക്ഷങ്ങളും കുറ്റിചെടികളും, ഔഷധസസ്യങ്ങളും കൊണ്ട് നിബിഡമായ സര്‍പ്പക്കാവുകള്‍ എന്നും മുന്നിലായിരുന്നു. കിണറുകളിലും കുളത്തിലുമൊക്കെ ജലക്ഷാമം പരിഹരിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞിരുന്നു. "കാവ് തീണ്ടല്ലേ കുളം വറ്റും" എന്ന പഴമൊഴിയും ഇന്ന് പ്രസക്തമാണ്. വൃക്ഷങ്ങളും ഔഷധചെടികളും ധാരാളമായി വളര്‍ന്നിരുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ തന്നെയായിരുന്നു. ആധുനികശാസ്ത്രപ്രകാരം സര്‍പ്പക്കാവുകള്‍ പരിസ്ഥിതി സംരക്ഷിത ശക്തിയായി വര്‍ത്തിച്ചിരുന്നു എന്ന്‌ ലോക പരിസ്ഥിതി സംഘടനയും ഇന്ന് അംഗീകരിക്കുന്നു. സര്‍പ്പക്കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കണക്കാക്കിയാണ് ലക്ഷകണക്കിന് രൂപമുടക്കി സര്‍ക്കാരുകള്‍ തന്നെ മുന്നോട്ട് വന്നിരിക്കുന്നത്. കാര്‍ബണ്‍ വലിച്ചെടുത്ത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ഓക്സിജന്‍ വന്‍തോതില്‍ പുറത്തുവിടാന്‍ സര്‍പ്പക്കാവുകള്‍ക്ക് സാധിക്കും. വിവിധ വന്‍വൃക്ഷങ്ങള്‍, സൂഷ്മാണുക്കള്‍, ചെറുജീവികള്‍, സസ്യലതാദികള്‍, കുളങ്ങള്‍ സര്‍പ്പവിഗ്രഹം ഇവ ചേര്‍ന്ന സര്‍പ്പക്കാവില്‍ പല രോഗങ്ങള്‍ക്കും ശാന്തി ലഭിക്കുവാന്‍ ദിവസവും കുറച്ച് സമയം ചിലവഴിച്ചാല്‍ മതിയാകും. പരിസ്ഥിതി സംരക്ഷണത്തിന് കാലാവസ്ഥ, ദിനാന്തരീക്ഷസ്ഥിതി, മണ്ണിന്റെ ഗുണം, ജലസമ്പത്ത് എന്നിവയുടെ നന്മയ്ക്ക് സര്‍പ്പക്കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ലോകപ്രസിദ്ധ ശാസ്ത്രജ്ഞര്‍ പറയുന്നു. UNO പരിസ്ഥിതി വകുപ്പ് സര്‍പ്പക്കാവുകളെ സംരക്ഷിക്കാന്‍ ധനസഹായം നല്‍കിവരുന്നു. ഭൂമി സൂര്യനോടടുത്തു വരുമ്പോള്‍ കാണുന്ന ഒരു നിഴല്‍ ഗുളികന്‍ ? ജീവജാലങ്ങളില്‍ രോഗം വരുത്തി വെക്കുന്നതാണെന്ന് ആധുനിക ശാസ്ത്രജ്ഞര്‍ സമ്മതിച്ചിട്ടുണ്ട്. വായു ഭക്ഷണമാക്കുന്ന നാഗങ്ങള്‍ ഈ അണുക്കളെ ഭക്ഷിക്കുന്നതിനാല്‍ നാഗാരാധനയുടെ ശാസ്ത്രീയത ഊഹിക്കാവുന്നതാണ്.

ദിനരാത്രിക്രമം കണ്ടുപിടിക്കല്‍ / ഗണിതപഠനം

  മേടം മുതല്‍ തുലാമാസം വരെ പകലേറിയും (പകല്‍ കൂടുതല്‍) രാവ് (രാത്രി) കുറഞ്ഞുമിരിക്കും. തുലാം മുതല്‍ മേടം വരെ പകല്‍ കുറഞ്ഞും രാവ് ഏറിയുമിരിക്കും. ഈ ഏറ്റകുറവിനു കാരണം ഭൂഭ്രമണബന്ധത്തില്‍ സൂര്യാദിഗ്രഹങ്ങള്‍ ഉളവാക്കുന്ന പ്രതിഭാസമാണ്. പഞ്ചാംഗത്തില്‍ കൊടുത്തിരിക്കുന്ന ദിനനാഴികകളില്‍നിന്നും അതാതു ദിവസത്തെ ദിനനാഴികകളറിയാന്‍ കഴിയും. 60 നാഴികയില്‍ നിന്ന് അതാതു ദിവസത്തെ ദിനനാഴിക കുറച്ചാല്‍ ശിഷ്ടം കിട്ടുന്നത് (നിശി) രാത്രിയാണ്. അതായത് രാത്രി നാഴികയാണ്.

60  നാഴിക                         - 1 ദിവസം (24 മണിക്കൂര്‍)
1 പകലും 1  രാത്രിയും        = 1 ദിവസം 

ഒരു നാഴിക                              -   24 മിനിട്ട്

അര നാഴിക                              - 12 മിനിട്ട് 

ഒരു വിനാഴിക                          - 24 സെക്കന്റ് 

60 വിനാഴിക                            - 1 നാഴിക

30 വിനാഴിക                            - (1/2) അര നാഴിക 

2 1/2 (രണ്ടര)  നാഴിക             -  1 മണിക്കൂര്‍ 

2 1/2 (രണ്ടര) വിനാഴിക          - 1 മിനിട്ട്

ഉദാഹരണം :- 1152 വൃശ്ചികം ആറാം (6) തിയ്യതിക്ക് പകല്‍ 2 മണി 10 മിനിട്ടിന് ഒരു ജനനമുണ്ടായിരിക്കുന്നു എന്ന് കരുതുക. 1152 വൃശ്ചികം 6 ന് ദിനനാഴിക 28, വിനാഴിക 43 ഇത് 60 നാഴികയില്‍ (60 നാഴിക = 24 മണിക്കൂറ്  = ഒരു ദിവസം = ഒരു പകല്‍ + ഒരു രാത്രി) നിന്ന് കുറച്ചാല്‍ ശിഷ്ടം 31 നാഴിക 17 വിനാഴിക കിട്ടും. (60.00 - 28.43 = 31.17 നാഴിക). ഇതാണ് വൃശ്ചികം 6 ന് രാത്രി നാഴിക. അഥവാ രാത്രി (നിശി). (അതായത് ആ ദിവസത്തില്‍ പകല്‍ 28 നാഴിക 43 വിനാഴികയാണ് ഉള്ളത്. രാത്രി  31 നാഴിക 17 വിനാഴികയാണ് ഉള്ളത്. പകല്‍ കുറവും രാത്രി കൂടുതലുമാണ് ആ ദിവസം). ഇവിടെ വൃശ്ചികം ആറാം തിയ്യതിക്ക് പകല്‍ 2 മണി 10 മിനിട്ടിന് എത്ര നാഴിക പുലര്‍ന്നു, അഥവാ പകല്‍ കഴിഞ്ഞിരിക്കുന്നു എന്നറിയണം. അന്ന് ഉദയം 6 മണി 26 മിനിട്ടിനാണ്. അപ്പോള്‍ 2 മണി 10 മിനിട്ടിന് 7 മണിക്കൂറും 44 മിനിട്ടും കഴിഞ്ഞു. (അതായത് ഉദയം 6 മണി 26 മിനിട്ടും ജനനസമയം പകല്‍ 2 മണി 10 മിനിട്ടും തമ്മില്ലുള്ള സമയവ്യത്യാസമാണ് 7 മണിക്കൂറും 44 മിനിട്ടും, ഉദയം 6 മണി 26 മിനിട്ടിനോട് കൂടി  7 മണിക്കൂറും 44 മിനിട്ടും കൂട്ടിയാല്‍ പകല്‍ 2 മണി 10 മിനിട്ടു കിട്ടും) ഒരു മണിക്കൂറിന് 2 1/2 (രണ്ടര) നാഴിക വീതം കണക്കാക്കിയാല്‍ ഈ 7 മണിക്കൂര്‍  44 മിനിട്ടിന് 19 നാഴിക 20 വിനാഴിക കിട്ടും. ഇതാണ് തത്സമയം പുലര്‍ന്നു കഴിഞ്ഞ നാഴിക. ഈ നാഴികയെ മേല്‍പ്പറഞ്ഞ ദിനനാഴികയായ 28-43 ല്‍ നിന്ന് കുറച്ചാല്‍ ശിഷ്ടം 9 നാഴിക 23 വിനാഴിക കിട്ടും. 2 മണി 10 മിനിട്ടിനു ശേഷം അന്ന് പകല്‍ കഴിയുവാനുള്ള -- അസ്ത്മിക്കാനുള്ള -- നാഴികയാണിത്. ഈ നാഴിക കൊണ്ടാണ് തത്സമയത്തിലുള്ള ലഗ്നസ്ഫുടം സൂക്ഷ്മപ്പെടുത്തേണ്ടത്. (ലഗ്നസ്ഫുടം സൂക്ഷ്മപ്പെടുത്തേണ്ട രീതി  പിന്നീട് പറയുന്നതായിരിക്കും). ജ്യോതിഷ ഗണിതത്തില്‍ പൂര്‍ണ്ണ സംഖ്യ 60 ആണ്. 100 അല്ല. രണ്ടര നാഴിക എന്ന് പറയുന്നത് 2.30 (2 നാഴിക. 30 വിനാഴിക)  നാഴികയാണ്.


60.00 - 28.43 = 31.17 നാഴിക എങ്ങിനെ ലഭിച്ചു?.

     60.00-
     28.43
=  31.17   എങ്ങിനെയെന്നാല്‍ 60.00 (60 നാഴിക 00 വിനാഴിക) യിലെ .00 (00 വിനാഴിക) യില്‍  നിന്ന് 28.43 (28 നാഴിക 43 വിനാഴിക) യിലെ .43 (43 വിനാഴിക) കുറയ്ക്കാന്‍ സാധിക്കുകയില്ല. അപ്പോള്‍ 60 നാഴികയില്‍ നിന്ന് ഒരു നാഴിക 00 വിനാഴികയിലേക്ക് ചേര്‍ക്കുമ്പോള്‍ 00 + 60 വിനാഴിക = 60 വിനാഴിക.( ഒരു നാഴിക = 60 വിനാഴിക) അതായത് 60 നാഴിക 00 വിനാഴിക (60.00) എന്നത് 59 നാഴിക 60 വിനാഴിക (59.60) എന്നായി മാറും. അതില്‍ നിന്ന് 28 നാഴിക 43 വിനാഴിക കുറയ്ക്കുവാന്‍ കഴിയും. 59.60 - 28.43 = 31.17

      59.60 -
      28.43
=    31.17 (31 നാഴിക 17 വിനാഴിക)
-----------------------------------------------------------------

1 മണിക്കൂര്‍ = 2.30 നാഴികയാണ്.

2 മണിക്കൂര്‍ =        2.30+
                              2.30
                         =  5.00  നാഴികയാണ്.

3 മണിക്കൂര്‍ =        2.30+
                              2.30
                              2.30
                         =  7.30  നാഴികയാണ്.

ഇതുപോലെ തന്നെ മിനിട്ടിനെയും കണക്കാകേണ്ടതാണ്.

   ജ്യോതിഷത്തില്‍ ഒരു ദിവസം (തിയ്യതി) എന്ന് പറയുന്നത് ആ ദിവസത്തെ (തിയ്യതിയിലെ) സൂര്യോദയം മുതല്‍ അടുത്ത ദിവസത്തെ (തിയ്യതിയിലെ) സൂര്യോദയം വരെയാണ്. 1152 വൃശ്ചികം 6 ന് ഞായറാഴ്ച എന്നത് അന്ന് ഉദയം 6 മണി 26 മിനിട്ടിനു തുടങ്ങി അടുത്ത ദിവസം (തിയ്യതി) രാവിലെ സൂര്യന്‍ ഉദിക്കുന്നതുവരെയുണ്ട്. രാത്രി 12 മണിക്ക് ദിവസം (തിയ്യതി) മാറുന്നത് ജ്യോതിഷ രീതിയല്ല.

  മേല്‍പ്പറഞ്ഞ ഗണിത രീതി സൂക്ഷ്മമായി മനസ്സിലാക്കണം. എങ്കില്‍ മാത്രമേ ഇനി തുടര്‍ച്ചയായി  വരാന്‍ പോകുന്ന പോസ്റ്റുകളിലെ ഗണിതം മനസ്സിലാവുകയുള്ളു.

ദിനരാത്രിവിഭജനം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ഗായത്രീമന്ത്രം

 " ഓം ഭുഃ ഭുവഃ സ്വഃ തത് 
സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീ മഹീ 
ധിയോ  യോനഃ പ്രചോദയാത് "

ഗായത്രീമാഹാത്മ്യം
 ഉത്കൃഷ്ടമായ ഒരു വൈദിക മന്ത്രമാണ് ഗായത്രീമന്ത്രം. ഈ മന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങളുണ്ട്. ലോകത്തിലുള്ള സ്ഥാവരവും ജംഗമവുമായ ജീവികളുടെ സംഖ്യ പത്തൊന്‍പതാണെന്ന് പറയപ്പെടുന്നു. അവയോട് പഞ്ചഭൂതങ്ങളും കൂടി കൂട്ടുമ്പോള്‍ ഇരുപത്തിനാല് എന്ന് കിട്ടുന്നു. അതുകൊണ്ടാണ് ഗായത്രീമന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങള്‍ ഉണ്ടായിരിക്കുന്നത്. ത്രിപുര ദഹനകാലത്ത് ഭഗവാന്‍ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകള്‍ഭാഗത്ത് ചരടായി കെട്ടിയിരുന്നത് ഗായത്രീ മന്ത്രമായിരുന്നുവെന്ന് മഹാഭാരതം കര്‍ണ്ണപര്‍വ്വം മുപ്പത്തിനാലാം അദ്ധ്യായത്തില്‍ വര്‍ണ്ണിക്കപ്പെട്ടുകാണുന്നു.

ഈ മഹാമന്ത്രം ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രം ജപിച്ചാല്‍ പോലും അന്നത്തെ പകല്‍സമയം ചെയ്ത പാപങ്ങളെല്ലാം ശമിക്കുന്നതാണ്. പത്തു തവണ ജപിച്ചാല്‍ ഒരു ദിവസം ചെയ്തുപോയ മഹാപാപങ്ങളെല്ലാം ശമിക്കുന്നതാണ്. നൂറു പ്രാവശ്യത്തെ ഗായത്രീ മന്ത്രജപംകൊണ്ട് ഒരു മാസം ചെയ്ത പാപങ്ങളും ആയിരം പ്രാവശ്യം ജപിച്ചാല്‍ ഒരു വര്‍ഷത്തെ പാപകര്‍മ്മങ്ങളും ശമിക്കും. ഒരു ലക്ഷം പ്രാവശ്യം ജപിച്ചാല്‍ ആ ജന്മത്തില്‍ ചെയ്ത പാപങ്ങളും പത്തുലക്ഷം പ്രാവശ്യം ജപിച്ചാല്‍ മുജ്ജന്മത്തില്‍ ചെയ്ത പാപങ്ങളും ഇല്ലാതാകും. പത്തുകോടി പ്രാവശ്യം ജപിച്ചാല്‍ ജ്ഞാനോദയമുണ്ടായി മോക്ഷം ലഭിക്കുന്നതാണ്.

ഗായത്രീമന്ത്രം ജപിക്കുന്ന രീതി
  വലതുകൈ മലര്‍ത്തി പാമ്പിന്റെ പത്തിപോലെ വിരലുകളുടെ അഗ്രം മടക്കി, ഉയര്‍ത്തിപിടിച്ചുള്ള മുദ്രയോടുകൂടി, മുഖം കുനിച്ച്, ദേഹം ഇളകാതെ ഇരുന്നു ഗായത്രീമന്ത്രം ജപിക്കേണ്ടതാണ്. മോതിരവിരലിന്റെ മദ്ധ്യരേഖയില്‍നിന്നു തുടങ്ങി കീഴോട്ട് ഇറങ്ങി ദക്ഷാവര്‍ത്ത മുറയില്‍ ചെറുവിരലിന്റെ മദ്ധ്യരേഖയില്‍ കൂടി മേലോട്ട് കയറി മോതിരവിരല്‍, നടുവിരല്‍, ചുണ്ടാണിവിരല്‍ ഇവയുടെ മുകള്‍ രേഖയില്‍കൂടി ചൂണ്ടു വിരലിന്റെ അവസാനം വരെയുള്ള വരകളെ പെരുവിരലിന്റെ അഗ്രം കൊണ്ട് തൊട്ട് എണ്ണുമ്പോള്‍ " പത്ത് " എന്ന എണ്ണം കിട്ടും. ഇപ്രകാരമാണ് ജപത്തിന്റെ സംഖ്യ കണക്കാക്കേണ്ടത്. ഇതിനെ " കരമാല " സമ്പ്രദായം എന്ന് പറയുന്നു. എന്നാല്‍ ജപസംഖ്യ കണക്കാക്കുന്നതിന് കരമാല സമ്പ്രദായം മാത്രം ഉപയോഗിക്കണമെന്നില്ല. താമരക്കുരുമാലയോ സ്ഫടികമണി മാലയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. താമരക്കുരു മാലയാണ് മന്ത്രജപത്തിനുവേണ്ടി ഉപയോഗിക്കുന്നതെങ്കില്‍ അതിലെ മണികള്‍ വെളുത്ത താമരവിത്തുകൊണ്ട് നിര്‍മ്മിച്ചവയായിരിക്കണം. (ദേവീഭാഗവതം നവമസ്കന്ധം.)

ഗായത്രീ സ്ഥാനം.
  ഉത്തര ഭാരതത്തിലെ ഒരു പുണ്യസ്ഥലമാണ് ഗായത്രീസ്ഥാനം. ഈ പുണ്യഭൂമിയില്‍ ഒരു രാത്രി മന്ത്രജപങ്ങളോടെ കഴിച്ചുകൂട്ടുകയാണെങ്കില്‍ ആയിരം പശുക്കളെ ദാനം ചെയ്ത പുണ്യഫലം സിദ്ധിക്കുമത്രേ. (മഹാഭാരതം വനപര്‍വ്വം; എണ്‍പത്തിയഞ്ചാം അദ്ധ്യായം, ഇരുപത്തി യൊന്‍പതാമത്തെ പദ്യം.)

മന്ത്രസാരാര്‍ത്ഥം
  മന്ത്രത്തിലെ "ഭുഃ"എന്ന ശബ്ദം കൊണ്ട് നാം വസിക്കുന്ന ഭൂമിയെ ചൂചിപ്പിക്കുന്നു. ഭൂവര്‍ലോകം പരലോക സുഖത്തെയും സ്വര്‍ഗ്ഗധ്വനി മോക്ഷത്തെയും കുറിച്ചിടുന്നു. ഇങ്ങനെ ഇഹ - പരലോക സൗഖ്യത്തെയും മോക്ഷത്തെയും പ്രദാനം ചെയ്യുന്ന ആദിത്യജ്യോതിസ്സ് പരംപൊരുള്‍  തന്നെയാകുന്നുവെന്നും ആ പരമാത്മാവിനെ ധാനിച്ചു വന്ദിക്കുന്നതില്‍കൂടി മേല്‍പ്പറഞ്ഞ മൂന്നു സൗഖ്യങ്ങളും കരഗതമാകുമെന്നുള്ളതുമാണ് ഈ പ്രാര്‍ത്ഥനയുടെ ആന്തരികമായ അര്‍ത്ഥം.

കലിദിനം കണ്ടുപിടിക്കാന്‍

   ഓരോ കൊല്ലത്തെ പഞ്ചാംഗത്തിലും ഓരോ മാസം ഒന്നാം തിയ്യതിയ്ക്കുള്ള കലിദിനസംഖ്യ കൊടുത്തുകാണും. ആ സംഖ്യയില്‍ ജനിച്ച തിയ്യതി ചേര്‍ത്താല്‍ (കൂട്ടിയാല്‍) ജനനദിവസത്തേക്കുള്ള കലിദിനസംഖ്യ ലഭിക്കും. ഇതിനെ 7 ല്‍ ഹരിച്ച ശിഷ്ടത്തെ വെള്ളിയാഴ്ച മുതല്‍ക്ക് കണക്കാക്കിയാല്‍ ജനിച്ച ആഴ്ച ലഭിക്കും. എഴില്‍ ഹരിച്ചു ശിഷ്ടം ഒന്നും ഇല്ലെങ്കില്‍ (പൂജ്യം വന്നാല്‍) വ്യാഴാഴ്ചയാണ് ജനനം വരിക. ഒന്ന് ശിഷ്ടം വന്നാല്‍ വെള്ളിയാഴ്ച ജനനം. രണ്ട് ശിഷ്ടം വന്നാല്‍ ശനിയാഴ്ച ജനനം. മൂന്ന് ശിഷ്ടം വന്നാല്‍ ഞായറാഴ്ച ജനനം. നാല് ശിഷ്ടം വന്നാല്‍ തിങ്കളാഴ്ച ജനനം. അഞ്ചു ശിഷ്ടം വന്നാല്‍ ചൊവ്വാഴ്ച ജനനം, ആറ് ശിഷ്ടം വന്നാല്‍ ബുധനാഴ്ച ജനനം. ഇതാണ് ക്രമം.

 ഉദാഹരണം :- 1152 വൃശ്ചികം ആറാം  (6) തിയ്യതിക്ക്  2 മണി 10 മിനിട്ടിന് ഒരു ജനനമുണ്ടായിരിക്കുന്നു എന്ന് കരുതുക. ആ മാസം ഒന്നാം തിയ്യതിക്കുള്ള കലിദിനസംഖ്യ 1854633 ആണ്. ഇതില്‍ 6 തിയ്യതി കൂട്ടിയാല്‍ 1854639 ആകുമല്ലോ. ഈ സംഖ്യയെ 7 ല്‍ ഹരിച്ചാല്‍ ശിഷ്ടം 3 ലഭിക്കും. വെള്ളി മുതല്‍ കണക്കാക്കിയാല്‍ മൂന്നാമത്തെ ദിനം ഞായറാഴ്ചയാകും. അതിനാല്‍ 1152 വൃശ്ചികം ആറാം (6)  തിയ്യതി  ഞായറാഴ്ചയാണെന്നും കണക്കാക്കണം. ഈ കലിദിന സംഖ്യയെയാണ് "തദ്ദിനകലിദിനസംഖ്യയെന്നു" പറയ്യുന്നത്. ഈ വിധം മറ്റുള്ളവയെ അറിയുക.

ദിനരാത്രിക്രമം കണ്ടുപിടിക്കല്‍ / ഗണിതപഠനം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

നാഗപഞ്ചമി

   ശ്രാവണമാസത്തിലെ (കര്‍ക്കടകമാസം) ശുക്ലപക്ഷത്തില്‍ വരുന്ന പഞ്ചമിയാണ് നാഗപഞ്ചമി. ആസ്തികമുനി നാഗരക്ഷചെയ്തത് നാഗപഞ്ചമിക്കാണെന്നും അന്ന് പൂജ നടത്തിയാല്‍ നാഗങ്ങള്‍ അത്യധികം ആഹ്ലാദിക്കുമെന്നും പുരാണങ്ങള്‍ പറയുന്നു. കാളിയ സര്‍പ്പത്തിനു മേല്‍ ശ്രീകൃഷ്ണന്‍ നേടിയ വിജയത്തിന്റെ അനുസ്മരണമായും ഈ ദിനം കൊണ്ടാടുന്നു. നാഗങ്ങള്‍ക്ക്‌ അബദ്ധത്തില്‍ മുറിവേറ്റാലോ എന്ന് കരുതി കൃഷിപണി ചെയ്യാതെയാണ് വടക്കേ ഇന്ത്യക്കാര്‍ നാഗപഞ്ചമി വ്രതം നോക്കുന്നത്. സര്‍പ്പപ്രീതിക്കുവേണ്ടി ഇന്നേ ദിവസം നാഗങ്ങളെ പൂജിക്കുന്നു. സര്‍പ്പകളമെഴുതിയും, പാട്ടുപാടിയും ഊഞ്ഞാലാടിയും ഈ ഉത്സവം ആഘോഷിക്കും. പൂര്‍ണ്ണമായും ഉപവസിച്ച് നാഗ തീര്‍ത്ഥത്തിലോ, നദികളിലോ സ്നാനം ചെയ്ത് നാഗങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന മാളങ്ങള്‍ക്ക് മുന്നില്‍ നൂറും പാലും സമര്‍പ്പിക്കുന്നു. പഞ്ചമി ദിവസം നാഗങ്ങളെ പാലില്‍ കുളിപ്പിക്കുന്നവര്‍ക്ക് അഷ്ടനാഗങ്ങളുടെ അനുഗ്രഹവും ഐശ്വര്യവും കരഗതമാകും. നാഗപഞ്ചമി ദിവസം പാലഭിഷേകം, പാല്‍നിവേദ്യം എന്നിവ നടത്തിവരുന്ന ഗൃഹങ്ങളില്‍ സര്‍പ്പഭയമുണ്ടാവില്ല.

ജാതകം ഒരു കണ്ണാടി

   ഒരു ശിശു ജനിച്ച കൊല്ലം, മാസം, തിയ്യതി, നക്ഷത്രം, തിഥി, കരണം, നിത്യയോഗം, ചന്ദ്രക്രിയ, ചന്ദ്രാവസ്ഥ, ചന്ദ്രവേല, ഇവയും, ജനനസമയലഗ്നവും - തത്സമയം ഉദിച്ച രാശി - സൂര്യാദിനവഗ്രഹങ്ങളും, ഗുളികനും, പഞ്ചധൂമാദികളും, ഉദിച്ചുനില്‍ക്കുന്ന രാശികളും, ആ രാശികളില്‍ കടന്നുപോന്ന തിയ്യതികളും, നാഴികകളും, നക്ഷത്രദശയും മറ്റും വ്യക്തമായി അറിയേണ്ടതുണ്ട്. അതറിഞ്ഞു ഫലപ്രവചനം നടത്താന്‍ ജനനസമയത്തെ അടിസ്ഥാനമാക്കി ജ്യോതിശാസ്ത്രതത്ത്വമനുസരിച്ചു ചെയ്യുന്ന ക്രിയക്കാണ് 'ഗണിതം' എന്ന് സാമാന്യമായി പറയുന്നത്. ഇത് കൃത്യമായി നിര്‍വഹിക്കുന്നതിനനുസരിച്ചിരിക്കും ജനയിതാവിന്റെ ജന്മഫല പ്രവചനം. സൃഷ്ടികര്‍ത്താവ് ലലാടദേശത്തു കുറിച്ചിട്ട കുറിമാനമാണ് 'ജാതകം'. ദൈവജ്ഞന്‍ (ജ്യോതിഷം അറിയുന്ന വ്യക്തി) ജ്യോതിശാസ്ത്രതത്ത്വങ്ങളുപയോഗിച്ച് അത് കണ്ടെത്തുന്നു. ജന്മസൗഖ്യം, കുലമഹിമയുടെ ഉച്ചനീചാവസ്ഥ, സ്ഥാനമാന അവസ്ഥാ ഭേദങ്ങള്‍, പൂര്‍വ്വജന്മാര്‍ജിത ഫലങ്ങളും, ഐഹികജീവിതാനുഭവങ്ങളും കണ്ണാടിയിലെന്നപോലെ ഗ്രഹഗണിതംകൊണ്ട് സൂക്ഷ്മപ്പെടുത്തി ജാതകത്തില്‍ കാണാന്‍ കഴിയുന്നു. ആ കാഴ്ച സൂക്ഷ്മമാകണമെങ്കില്‍ ഗണിതം സൂക്ഷ്മമാകണം.

   പഴമയില്‍ നിന്ന് പുതുമയിലേക്ക് ഗ്രഹഗണിതവിദ്യ പ്രവേശിച്ചതോടെ പഞ്ചാംഗങ്ങളുടെ ഉള്ളടക്കത്തില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. അത് ജാതകഗണിതത്തെ സുഗമമാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാംഗത്തില്‍ ഓരോ മാസത്തിലെയും നിത്യസ്ഫുടങ്ങള്‍ ഉദയത്തിനൊത്തു ചേര്‍ത്തിരിക്കുന്നതുകൊണ്ട് ഗ്രഹഗണിതമെന്ന അത്യധ്വാനം ഒരു സാധാരണക്കാരനായ ജ്യോതിഷികനു കൂടാതെ കഴിക്കാമെന്നു വന്നു. ഇതിനെ ജനന സമയത്തിനൊത്തു സംസ്കരിച്ചെടുക്കുന്ന ക്രിയക്കാണിവിടെ ഗ്രഹസ്ഫുടക്രിയ എന്ന് പറയുന്നത്.

കലിദിനം കണ്ടുപിടിക്കാന്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.