ശ്രീകൃഷ്ണന്‍


ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്‍. പൂര്‍ണ്ണ പുണ്യാവതാരമാണ് ശ്രീകൃഷ്ണനെന്ന് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് നാരായണീയത്തില്‍ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു. വസുദേവരുടെ അഷ്ടമപുത്രനായാണ് ശ്രീകൃഷ്ണ ഭഗവാന്‍ അവതരിച്ചത്. ജനിച്ചയുടന്‍ ശീകൃഷ്ണനെ വസുദേവന്‍ നന്ദഗോപരുടെ ഗൃഹത്തിലെത്തിച്ചു. നന്ദഗോപരുടെ പത്‌നിയായ യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനെ കൃഷ്ണന്റെ സ്ഥാനത്തും കിടത്തി. സാക്ഷാല്‍ മായാദേവിയായ ആ ശിശുവിനെ കംസന്‍ വധിക്കുവാന്‍ തുനിഞ്ഞു. അപ്പോള്‍ ബാലിക ആകാശത്തിലേക്കുയര്‍ന്ന് 'നിന്റെ അന്തകന്‍ ഭൂമിയില്‍ ജനിച്ചു കഴിഞ്ഞു' എന്ന് പറഞ്ഞു. ഇതുകേട്ടതും ഭയചകിതനായ കംസന്‍ അടുത്ത ദിവസങ്ങളിലായി  ജനിച്ച ശിശുക്കളെയെല്ലാം നിഗ്രഹിക്കുവാന്‍ തീരുമാനിച്ചു. ഇതിനായി പൂതന എന്ന രാക്ഷസിയെ പറഞ്ഞയച്ചു. നന്ദഗോപ ഗൃഹത്തിലെത്തിയ പൂതന അവിടെ വളരുന്ന ശ്രീകൃഷ്ണന് മുലയില്‍ വിഷം പുരട്ടി സ്തന്യത്തെ നല്‍കി. ശ്രീകൃഷ്ണനാകട്ടെ സ്തന്യത്തോടുകൂടി പൂതനയുടെ പ്രാണനെയും വലിച്ചെടുത്തു. അങ്ങനെ പൂതന ജീവനറ്റ്  ഭൂമിയില്‍ പതിച്ചു. ഇതിനുശേഷം കൃഷ്ണനെ നിഗ്രഹിക്കാനായി തൃണാവര്‍ത്തന്‍, ശകടന്‍, വല്‍സന്‍, ബകന്‍, അഘന്‍ എന്നീ അസുരന്മാരെ ഒന്നിനു പുറകെ ഒന്നായി കംസന്‍ പറഞ്ഞയച്ചു. എന്നാല്‍ കൃഷ്ണന്റെ കൈകൊണ്ട് മരിച്ചുവീഴാനായിരുന്നു അവരുടെയെല്ലാം യോഗം. 

 കൗരവരെയും പാണ്ഡവരെയും നിമിത്തമാക്കി ഭൂഭാരം ഇല്ലാതാക്കുന്നതിനുവേണ്ടിയായിരുന്നു ശ്രീകൃഷ്ണന്‍ അവതരിച്ചത്. കൗരവര്‍ കള്ളചൂതുകളിച്ച് പാണ്ഡവരുടെ രാജ്യത്തെ അപഹരിച്ചു. തുടര്‍ന്ന് പാണ്ഡവര്‍ 12 വര്‍ഷം വനവാസവും ഒരുവര്‍ഷം അജ്ഞാതവാസവും അനുഷ്ഠിച്ചു. ഇതിനുശേഷം രാജ്യം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൗരവര്‍ നല്‍കിയില്ല. തുടര്‍ന്ന് യുദ്ധത്തിലൂടെ തന്നെ രാജ്യത്തെ തിരികെ നേടുവാന്‍ പാണ്ഡവര്‍ പരിശ്രമിച്ചു. ഈ സമയത്ത് ശ്രീകൃഷ്ണന്‍ സമാധാനദൂതനായി കൗരവസദസ്സിലേക്ക് ചെന്നു. കൗരവര്‍ ശ്രീകൃഷ്ണന്റെ വാക്കുകളെ മാനിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ തടവിലാക്കുവാന്‍വരെ പരിശ്രമിക്കുകയുണ്ടായി. ഈ സമയത്ത് ശ്രീകൃഷ്ണന്‍ തന്റെ വിശ്വരൂപത്തെ പ്രദര്‍ശിപ്പിച്ചു. ഭഗവാന്റെ ദിവ്യസ്വരൂപത്തെ കണ്ട് ഭീഷ്മര്‍ തുടങ്ങിയവര്‍ ഭക്തിയോടുകൂടി സ്തുതിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശിക്കുന്നതാണ് ഭഗവദ്ഗീത. ഭഗവാന്റെ തിരുമുഖത്തുനിന്നും ഉപദേശം ശ്രവിച്ചതോടുകൂടി അര്‍ജ്ജുനന്‍ തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ബോധവാനായിത്തീരുകയും ശത്രുപക്ഷത്തെ എതിരിടുകയും ചെയ്തു. പതിനെട്ട് ദിവസത്തെ യുദ്ധം കഴിഞ്ഞതോടെ ഇരുപക്ഷത്തെയും ഏതാനും ചിലര്‍ ഒഴിച്ചുള്ളവരെല്ലാം വധിക്കപ്പെട്ടു. തന്റെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടതില്‍ അതീവ ദുഃഖിതയായ ഗാന്ധാരി എല്ലാത്തിനും കാരണക്കാരന്‍ ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കി ഭഗവാനെ ഇപ്രകാരം ശപിച്ചു; ''കുരുപാണ്ഡവന്മാര്‍ തമ്മിലടിച്ച് ഇല്ലാതായതുപോലെ മുപ്പത്തിയാറു വര്‍ഷം കഴിയുമ്പോള്‍ നിന്റെ വംശവും പരസ്പരം പോരടിച്ച് ഇല്ലാതായിത്തീരട്ടെ''. ഗാന്ധാരിയുടെ ശാപത്തെ മന്ദസ്മിതത്തോടുകൂടി ഭഗവാന്‍ സ്വീകരിച്ചു. യാദവ നാശത്തിന് മുനിശാപവും കാരണമായി പറയുന്നു. ഒരിക്കല്‍ കണ്വന്‍, വിശ്വാമിത്രന്‍ തുടങ്ങിയ മുനിമാര്‍ ഭഗവാനെ ദര്‍ശിക്കാനായി ദ്വാരകയിലേക്ക് വരികയുണ്ടായി. അപ്പോള്‍ യാദവന്മാര്‍ കൃഷ്ണപുത്രനായ സാംബനെ ഗര്‍ഭിണിയുടെ വേഷം കെട്ടിച്ച് മുനിമാരുടെ മുന്നിലേക്ക് കൊണ്ടുവന്ന് ഇവള്‍ പ്രസവിക്കുന്ന കുഞ്ഞ് ആണോ, പെണ്ണോ എന്ന് ചോദിച്ചു.

ഇതുകേട്ട് കുപിതരായ മുനിമാര്‍ ഗര്‍ഭിണി ഒരു ഇരുമ്പുലക്കയെ പ്രസവിക്കുമെന്നും അത് യാദവകുലത്തിന്റെ നാശത്തിന് കാരണമായിത്തീരുമെന്നും ശപിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സാംബന്‍ ഒരു ഇരുമ്പുലക്കയെ പ്രസവിച്ചു. കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യാദവന്മാര്‍ ആ ഇരുമ്പുലക്ക രാകിപ്പൊടിച്ച് കടലിലെറിഞ്ഞു. അത് സമുദ്രതീരത്തടിഞ്ഞ് എരകപ്പുല്ലുകളായി വളര്‍ന്നു വന്നു. അല്‍പ കാലം കഴിഞ്ഞ് നിരവധി അനിഷ്ടസംഭവങ്ങള്‍ ഉണ്ടായപ്പോള്‍ കൃഷ്ണന്‍ യാദവരെയും കൂട്ടി തീര്‍ത്ഥയാത്രയ്ക്കിറങ്ങി. പ്രഭാസത്തിലെത്തിയ അവര്‍ അമിതമായി മദ്യപിച്ച് കലഹിക്കുവാന്‍ തുടങ്ങി. സമുദ്രതീരത്ത് മുളച്ചുനിന്ന എരകപ്പുല്ലുകള്‍ പറിച്ചെടുത്ത് പരസ്പരം പ്രഹരിച്ചു. അവ പറിച്ചെടുക്കുന്ന മാത്രയില്‍ തന്നെ ഇരുമ്പുലക്കകളായി മാറിക്കൊണ്ടിരുന്നു. അനേകം യാദവന്മാര്‍ അവിടെവച്ച് തമ്മിലടിച്ച് മരിച്ചുവീണു. ഇതു കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്ന കൃഷ്ണന്‍ എരകപ്പുല്ലുകള്‍ പറിച്ചെടുത്ത് ശേഷിച്ച യാദവരെയും കൊന്നുകളഞ്ഞു. അങ്ങനെ യാദവവംശം നാമാവശേഷമായിത്തീര്‍ന്നു. പിന്നീടൊരിക്കല്‍ കൃഷ്ണന്‍ യോഗനിരതനായി പാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കാനന നടുവില്‍ ശയിക്കവെ ജരന്‍ എന്നൊരു വേടന്‍ ഭഗവാന്റെ തൃപ്പാദങ്ങള്‍ കണ്ട് മാനാണെന്ന് തെറ്റിദ്ധരിച്ച് അമ്പെയ്തു. അമ്പേറ്റ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദേഹം വെടിഞ്ഞ് വിഷ്ണു സ്വരൂപത്തോടു കൂടി വൈകുണ്ഠത്തിലേക്ക് പോയി.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.