നരസിംഹാവതാരം


മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹം അസുരരാജാവ് ഹിരണ്യാക്ഷനെ വധിച്ചു. ഇത് സഹോദരനായ ഹിരണ്യകശിപുവില്‍ മഹാവിഷ്ണുവിനോട് പകയുണ്ടാക്കി. മഹാവിഷ്ണുവിനെ എങ്ങനെയും ഇല്ലാതാക്കുമെന്ന് ഹിരണ്യകശിപു പ്രതിജ്ഞയെടുത്തു. അതിനായി ബ്രഹ്മാവിനെ തപസ്സ് ചെയ്ത് വരങ്ങള്‍ നേടാനും അസുരരാജാവ് തീരുമാനിച്ചു. ഹിരണ്യകശിപുവിന്റെ കഠിനതപസ്സില്‍ സന്തുഷ്ടനായ ബ്രഹ്മാവിന്  അസുരരാജാവ് ആവശ്യപ്പെട്ട വരങ്ങള്‍ നല്‍കേണ്ടി വന്നു. മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്ആയുധങ്ങള്‍ കൊണ്ട് തന്നെ കൊല്ലരുത്രാവോ പകലോ തന്നെ കൊല്ലരുത്ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്. ഇതെല്ലാം സാധ്യമാകട്ടെ എന്ന്  ബ്രഹ്മാവ് ഹിരണ്യകശിപുവിന് വരമേകി. 

ശക്തിയാല്‍ അഹങ്കാരിയായ ഹിരണ്യകശിപു ദേവന്മാര്‍ക്കും സന്യാസിമാര്‍ക്കുമെതിരെ തിരിഞ്ഞു. വിഷ്ണുവിന്റെ നാമം ആരും ഉരുവിടരുതെന്നും താനാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്നും ഹിരണ്യകശിപു പ്രഖ്യാപിച്ചു. ഹിരണ്യകശിപുവിന്റെ അതിക്രമങ്ങളില്‍ ഭയചിത്തരായ ദേവന്മാരും സന്ന്യാസികളും മഹാവിഷ്ണുവില്‍ അഭയം തേടി. വരശക്തിയാല്‍ അഹങ്കാരിയായ ഹിരണ്യകശിപുവിനെ വകവരുത്തുമെന്ന് മഹാവിഷ്ണു അവര്‍ക്ക് ഉറപ്പു നല്‍കി. ഇതേസമയം ഹിരണ്യകശിപുവിനും കയാധുവിനും പ്രഹ്ലാദന്‍ എന്ന പുത്രന്‍ ജനിച്ചു. ഗര്‍ഭസ്ഥ ശിശുവായിരിക്കെ തന്നെ ദേവമഹര്‍ഷി നാരദന്‍ മഹാവിഷ്ണുവിന്റെ ഗുണഗണങ്ങളെ സ്തുതിക്കുന്നത് പ്രഹ്ലാദന്‍ കേള്‍ക്കാനിടയായി. കയാധുവുമായുള്ള സംഭാഷണത്തിനിടയ്ക്കാണ് ഈശ്വരനിശ്ചയത്തിന്റെ ഫലമായി പ്രഹ്ലാദന്‍ നാരദവചനങ്ങള്‍ ശ്രവിച്ചത്. ഇത് ജനനം മുതല്‍ക്കേ പ്രഹ്ലാദനെ വിഷ്ണുഭക്തനാക്കി. 

ഇതു മനസ്സിലാക്കിയ ഹിരണ്യകശിപു പ്രഹ്ലാദനെ ഒരു വിഷ്ണുദ്വേഷിയാക്കുന്നതിന് സകല വിദ്യകളും പ്രയോഗിച്ചു നോക്കി. എന്നാല്‍ അതെല്ലാം വിഫലങ്ങളായി പരിണമിച്ചു. ഇതില്‍ കലിപൂണ്ട ഹിരണ്യകശിപു പ്രഹ്ലാദനെ വകവരുത്തുവാന്‍ മദയാനകളുടെ മുന്‍പില്‍ തള്ളി. കൊലവിളികളോടെ ആഞ്ഞുകുത്തിയതും ലക്ഷ്യം തെറ്റി മദയാനകളുടെ കൊമ്പുകള്‍ ഭൂമിയില്‍ ആണ്ട് ഒടിഞ്ഞുപോയി. പിന്നീട് ക്രൂര സര്‍പ്പങ്ങളെ നിയോഗിച്ചു സ്വപുത്രനെ ഇല്ലാതാക്കാന്‍.

ചീറിപാഞ്ഞടുത്ത സര്‍പ്പങ്ങളുടെ  വിഷപ്പല്ലുകള്‍ ദംശനമാത്രയില്‍ തന്നെ അടര്‍ന്നുപോയി. ഒടുവില്‍ പ്രഹ്ലാദനെ അഗ്നികുണ്ഡത്തിലിട്ടു. ആ തന്ത്രവും വിലപ്പോയില്ല. തുടര്‍ന്ന് അഗ്നിയില്‍ നിന്ന് ഒരു കൃത്യ ഉയര്‍ന്ന് പ്രഹ്ലാദനെ വധിക്കാന്‍ ശ്രമിച്ചു. തത്സമയം വിഷ്ണുവിങ്കല്‍ നിന്നു സുദര്‍ശനചക്രം കൃത്യയുടെ കണ്ഠം മുറിച്ചു. ഹിരണ്യകശിപു കലിതുള്ളി. നിന്റെ വിഷ്ണു എവിടെ? എന്ന് അട്ടഹാസം മുഴങ്ങി. സര്‍വ്വ ചരാചരങ്ങളിലും വിഷ്ണു കുടികൊള്ളുന്നുവെന്ന് പ്രഹ്ലാദന്‍ പ്രതിവചിച്ചു. ഹിരണ്യകശിപു അടുത്തുകാണപ്പെട്ട ഒരു തൂണില്‍ ബലമായി ഒന്നു ചവിട്ടിക്കൊണ്ട് നിന്റെ വിഷ്ണു ഈ തൂണിലുമുണ്ടോ എന്നു ചോദിച്ചു. തൂണിലും തുരുമ്പിലും എന്റെ വിഷ്ണു ഉണ്ടെന്നു പ്രഹ്ലാദന്‍ പറഞ്ഞു. ഉടന്‍ ആ തൂണ് തകര്‍ക്കാനായി ഹിരണ്യകശിപുവിന്റെ ശ്രമം. എന്നാല്‍ തൂണ് പിളര്‍ന്ന് സംഹാര രുദ്രനെപ്പോലെ ഭയങ്കരനായ നരസിംഹമൂര്‍ത്തി പ്രത്യക്ഷപ്പെട്ടു. ആ ഉഗ്രമൂര്‍ത്തി  ഹിരണ്യകശിപുവിനെ പിടികൂടി നിലംപതിപ്പിച്ച് കൂര്‍ത്ത നഖങ്ങള്‍കൊണ്ട് മാറിടം പിളര്‍ന്നു. 

ആ മഹാസത്വം ഹിരണ്യകശിപുവിന്റെ കുടല്‍മാല വലിച്ചെടുത്ത് കണ്ഠത്തിലണിഞ്ഞ് ഭയങ്കരമായി അട്ടഹസിച്ചു. ത്രിസന്ധ്യനേരത്ത് വീടിന്റെ ഉമ്മറപ്പടിയിലിരുന്നാണ് നരസിംഹമൂര്‍ത്തി അസുരരാജാവിനെ നിഗ്രഹിച്ചത്. നരസിംഹമൂര്‍ത്തി മനുഷ്യനോ മൃഗമോ ആയിരുന്നില്ലെന്നതും, ത്രിസന്ധ്യ നേരത്ത് വീടിന്റെ ഉമ്മറപ്പടിയില്‍ വച്ചായിരുന്നു ഹിരണ്യ കശിപുവിനെ ഭഗവാന്‍ കൊലപ്പെടുത്തിയതെന്നതിനാലും ബ്രഹ്മാവ് അസുരരാജവിന് നല്‍കിയ വരങ്ങളും യാഥാര്‍ത്ഥ്യമായി. ഇതേ സമയം ദേവന്‍മാരും സന്ന്യാസി പ്രമുഖരും ആകാശത്ത് പുഷ്പവൃഷ്ടി നടത്തി. തുടര്‍ന്ന് പ്രഹ്ലാദന്‍ സാക്ഷാല്‍ അവതാരമൂര്‍ത്തിയായ നരസിംഹത്തെ ഭക്തിപുരസ്സരം സ്തുതിച്ച് നമസ്‌കരിച്ച് ശാന്തചിത്തനാക്കി. അനന്തരം പ്രഹ്ലാദനെ അനുഗ്രഹിച്ച ശേഷം നരസിംഹം അപ്രത്യക്ഷമായി.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.