മധ്യമാര്‍ഗം

ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്കു പുറത്ത്. എന്ന നാടന്‍ ചൊല്ല് സൂചിപ്പിക്കുന്ന മാര്‍ഗം വെടിഞ്ഞാല്‍ നാം അവലംബിക്കുന്നത് മധ്യമാര്‍ഗമാണ്. ‘അതി സര്‍ത്ര വര്‍ജയേത്’ എന്ന സംസ്‌കൃതത്തിലെ ചൊല്ലും മധ്യമാര്‍ഗം അവലംബിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ബുദ്ധമതം പ്രശംസിക്കുന്ന ഈ മാര്‍ഗം ഗീതാകാരന്‍ നമുക്കുപദേശിച്ചുതരുന്നുണ്ട്.

‘നാത്യശ്‌നതസ്തു യോഗോളസ്തി
നചൈകാന്തമനശ്‌നതഃ
നചാതി സ്വപ്‌ന ശീലസ്യ
ജാഗ്രതോ നൈവ ചാര്‍ജുന.
യുക്താഹാര വിഹാരസ്യ
യുക്തചേഷ്ടസ്യ കര്‍മസു
യുക്ത സ്വപ്നാവ ബോധസ്യ
യോഗോ ഭവതി ദുഃഖഹാ’

ഏറെ ഭക്ഷണം കഴിക്കുന്നവനു യോഗം വശപ്പെടില്ല. പട്ടിണി കിടക്കുന്നവനുമില്ല. രാപകല്‍ ഉറങ്ങുന്നവനും ഉറക്കമിളയ്ക്കുന്നവനും യോഗി ആവില്ല. മിതമായ ആഹാരവിഹാരങ്ങളോടെ വേണ്ടത്ര ഉറങ്ങിയും ഉണര്‍ന്നിരുന്നും ശക്തിക്കു തക്കവണ്ണം സമൂഹത്തിന്റെ നിലനില്‍പ്പുലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവനു ദുഃഖനാശകമായ യോഗം കരഗതമാകുന്നു. ഇതാണ് ഈ വരികളുടെ അര്‍ത്ഥം.

എന്താണു യോഗം? അതു ഗീത രണ്ടുവിധത്തില്‍ നിര്‍വചിച്ചിട്ടുണ്ട്. യോഗഃ കര്‍മസുകൗശലം’ എന്നും സമത്വം യോഗ ഉച്യതേ’ എന്നും പ്രവൃത്തികള്‍ ചെയ്യുന്നതിലുള്ള സാമര്‍ത്ഥ്യം അല്ലെങ്കില്‍ മനസിന്റെ സന്തുലിതാവസ്ഥ. ശീതോഷ്ണങ്ങള്‍, സുഖദുഃഖങ്ങള്‍ ജയപരാജയങ്ങള്‍, മാനാവമാനങ്ങള്‍ മുതലായ വിരുദ്ധഭാവങ്ങളില്‍ തുല്യനിലയില്‍ വര്‍ത്തിക്കുക ഇതാണ് യോഗം. അനിഷ്ടാനുഭവങ്ങളില്‍ തളരാതിരിക്കുക ഇഷ്ടാനുഭവങ്ങളില്‍ ഉന്മത്തനാകാതിരിക്കുക ഇതേ്രത യോഗം. ആനിലയില്‍ എത്താനുള്ള കഴിവുനേടാന്‍ മധ്യമാര്‍ഗം അവലംബിക്കുന്നവനേ കഴിയൂ. തിരുവാതിരയ്ക്കു ഉറക്കം ഒഴിക്കുക, ശിവരാത്രിക്കും ഉറക്കം ഒഴിക്കുക – ഇങ്ങനെ ചില വ്രതങ്ങള്‍ ഉണ്ട്. ഏകാദശിക്ക് ഉപവാസം, ഹരിവാസരസമയത്ത് ജലപാനംപോലും ഉപേക്ഷിക്കുക ഷഷ്ഠി ഒരിക്കല്‍, ഇവയൊക്കെ തെറ്റെന്നാണോ പറഞ്ഞുവരുന്നത് എന്ന് നിങ്ങള്‍ ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്.

‘ദേവാന്‍ ദേവയജോ യാന്തി’ മദ്ഭക്തായാന്തി മാമപി’ എന്നാണു ഭഗവാന്‍ ഗീതയില്‍ ഉപദേശിക്കുന്നത്. വ്രതോപവാസാദിയിലൂടെ ദേവന്മാരെ ഉപാസിക്കുകന്നവര്‍ക്ക് താല്ക്കാലികമായ ഇഷ്ടഫലങ്ങള്‍ ലഭിക്കുന്നു. അലപബുദ്ധികളായ അവര്‍ക്കു ലഭിയ്ക്കുന്ന ഫലം അനശ്വരമല്ല. അവര്‍ ആസുരസ്വഭാവരാണ്. ഹിരണ്യ കശിപു, രാവണന്‍, വൃകാസുരന്‍ മുതലായവര്‍ അത്ഭുതിസിദ്ധികള്‍ കൊടും തപസ്സിലൂടെ നേടി. പക്ഷെ അവരുടെ കഠിന തപസിന്റെ ആത്യന്തികഫലം സര്‍വനാശമായിരുന്നു. വല്ലപ്പോഴം ഒരു ഉപവാസം, അല്പം മൗനവ്രതം ഇതൊക്കെ നല്ലതാണ്. എന്നാല്‍ ക്ലേശകരമായ ഒരു വ്രതവും ശ്രേയസ്‌കരമല്ല.

ഭക്ഷണചിന്ത ഒരു ദിവസം മറക്കാന്‍ കഴിയുമെങ്കില്‍ നല്ലതാണ്. വിശന്നുപൊരിയുന്ന വയറിനെ ശാഠ്യംകൊണ്ട് അമര്‍ത്തിവയ്ക്കുന്നത് ശാരീരികവും മാനസികവുമായ ദോഷം ചെയ്യും. ഉറക്കം ഭക്ഷണത്തേക്കാളും ആവശ്യമാണ്. രണ്ടു മാസത്തിലേറെ ഭന്‍സാലി ഉപവസിച്ചു എന്നു കേട്ടിട്ടുണ്ട്. ഒരാഴ്ച ഉറങ്ങാതിരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. സാധിച്ചാലും അതുകൊണ്ട് മാനസികമായും ആത്മീയമായും ഹാനിയേ ഉണ്ടാകൂ. അഖണ്ഡനാമയജ്ഞവും ആസുരയജ്ഞവുമാണ്. ഒരു മിനിറ്റ് ഇഷ്ടദേവനില്‍ മനസ്സു നിര്‍ത്താന്‍ കഴിയാത്തവര്‍ 24 മണിക്കൂര്‍ നാമം ജപിക്കുന്നത് വൃഥാകണ്ഠഷോഭമാണ്. 101 നാമം ശ്രദ്ധയോടെ ജപിക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു നേട്ടമാണ്. മൈക്ക് വച്ച് കണ്ഠക്ഷോഭം ചെയ്ത് അയല്‍ക്കാരെ ദ്രോഹിക്കുന്നവന് എങ്ങനെ അഭീഷ്ടലാഭം ഉണ്ടാകും.?

പുരാണകഥകള്‍ സശ്രദ്ധം വായിച്ചാല്‍ മധ്യമാര്‍ഗം അവലംബിച്ചിരുന്നവര്‍ കഠിനതപസ്സ് അനുഷ്ഠിച്ചവരെക്കാള്‍ ശ്രേയസ്സു നേടിയതായി കാണാം. ഊര്‍ദ്ധ്വരേതസ്സുകളായ യോഗികളെക്കാള്‍ ദാമ്പത്യ – ജീവിതം നയിച്ചവരാണ് ശ്രേയസ്സും അനായാസമായ മുക്തിയും നേടിയിട്ടുള്ളത്. രഘുവംശത്തില്‍ സൂര്യവംശരാജാക്കന്മാരെപ്പറ്റി കാളിദാസന്‍ ഇങ്ങനെ പറയുന്നു.

‘ശൈശവേളഭ്യസ്തവിദ്യാനാം
യൗവനേ വിഷയൈഷിണാം
വാര്‍ധകേ മുനിവൃത്തീനാം
യഗേനാന്തേ തനുത്യജാം’

അവര്‍ ബാല്യത്തില്‍ വിദ്യ ആഭ്യസിച്ചു; യൗവനത്തില്‍ വിഷയസുഖം അനുഭവിച്ചു; വാര്‍ദ്ധക്യത്തില്‍ വാനപ്രസ്ഥം നയിച്ചു. യോഗമാര്‍ഗത്തില്‍ ശരീരം വെടിഞ്ഞു മുക്തി നേടി. പരാശരനും വസിഷ്ഠനും മറ്റും ആജന്മബ്രഹ്മചാരികള്‍ ആയിരുന്നില്ല. അവര്‍ക്ക് ഒരിക്കലും ക്ലേശാനുഭവം ഉണ്ടായിട്ടില്ല.

കുരുപാണ്ഡവന്മാരുടെ പിതാമഹനായിരുന്ന ഭീഷ്മരെ നോക്കൂ. അദ്ദേഹം മധ്യമാര്‍ഗം അവലംബിച്ച ആളല്ല. വൃദ്ധനായ പിതാവിന്റെ കാമസമ്പൂര്‍ത്തിക്കുവേണ്ടി പ്രജാക്ഷേമം ഗണിക്കാതെ ഉഗ്രപ്രതിജ്ഞ എടുത്തു. ഫലമോ? അദ്ദേഹം ജീവിച്ചിരിക്കെ സഹോദരനായ ചിത്രാംഗദന്‍ നിഷ്‌കാരണമായി നിര്‍ദയം വധിക്കപ്പെട്ടു. കുട്ടികള്‍ക്കു മിഠായി വാങ്ങിക്കൊടുക്കുന്ന ലഘുചിത്തതയോടെ കാശിരാജ കന്യകമാരെ അപഹരിച്ച് ക്ഷയരോഗിയായ സഹോദരനു കാഴ്ചവച്ചു. അംബഹതാശയായി പുനര്‍ജനിച്ചു. ഭീഷ്മരെ ശരശയ്യയില്‍ കിടത്തി നരകദുഃഖം അനുഭവിപ്പിച്ചു.

അംബയോടു കാണിച്ച ക്രൂരത കാരണം സ്വന്തം ഗുരുവിനോടുപോലും ഇടയേണ്ടിവന്നു. അംബികയും അംബാലികയും വിധവകളായി. കുരുടനും പാണ്ടനും ജന്മം നല്‍കേണ്ടിവന്നു. അവരുടെ മക്കള്‍ തമ്മിലടിച്ചു ഭാരത വര്‍ഷം മുഴുവന്‍ മരണവും ദുഃഖവും വിതച്ചു. ‘അയ്യോ!  മഹാദുഷ്ടര്‍ തമ്മില്‍ പിണങ്ങീട്ടയ്യായ്യിരം കോടി ജീവന്‍ നശിച്ചു’ സുയോധനനൊപ്പം വസിച്ചു യുധിഷ്ഠരനോടു കൂറു പുലര്‍ത്തി. ഫലം വംശനാശം. ശ്രീരാമനും ശ്രീകൃഷ്ണനും ദാമ്പത്യജീവിതം നയിച്ചതുതന്നെ വിവാഹം നിന്ദ്യമല്ലെന്നു കാണിക്കുന്നു. ഉഗ്രവ്രതങ്ങളൊന്നും ആര്‍ക്കും നന്മനല്‍കീട്ടില്ല. വ്രതകാര്‍ക്കശ്യം മനസ്സ് കര്‍ക്കശമാക്കുന്നു. മനസ്സിന് ഒരേ സമയം മാര്‍ദവവും കാഠിന്യവും ഉണ്ടാകണം. പരദുഃഖത്തില്‍ മനസ്സു വെണ്ണപോലെ ഉരുകണം. തനിക്കു ആപത്തുവരുമ്പോള്‍ മനസ്സു ശിലപോലെ കര്‍ക്കശമാക്കണം.

‘സമ്പത്‌സുമഹതാം ചിത്തം
 ഭവത്യുത്പലകോമളം
ആപത്‌സു ച മഹാശൈല
ശിലാസ്ങഘാത കര്‍ക്കശം’

എന്നാണ് പണ്ഡിത മതം.

സന്യാസം അഭികാമ്യമല്ല എന്നു ഞാന്‍ സൂചിപ്പിക്കുന്നില്ല. പക്ഷേ സന്യാസിയുടെ മാര്‍ഗം സുഗമമല്ല. നിഃസംഗനു സന്യാസിയായി വിജയിക്കാന്‍ കഴിയും. എന്നാല്‍ വേണ്ടത്ര ആലോചിക്കാതെ ആചരണം ബ്രഹ്മചര്യം സ്വീകരിച്ചു വള്ളത്തോളിന്റെ ‘നാഗില’ എന്ന ഖണ്ഡകാവ്യത്തിലെ ഭവദേവനെപ്പോലെ വികാരങ്ങളെ കടിച്ചമര്‍ത്തിവച്ചു സന്യാസി ആയാല്‍ ഇല്ലത്തുനിന്നു പുറപ്പെടുകയും ചെയ്തു; അമ്മാത്ത് ഒട്ടെത്തിയുമില്ല. എന്ന മട്ടില്‍ ആകയേ ഉള്ളൂ.

പൂര്‍ണ്ണ വിരക്തര്‍ക്കു ജ്ഞാനയോഗവും പൂര്‍ണ്ണസക്തര്‍ക്കു കര്‍മ്മയോഗവും ആണുവേണ്ടതെന്നു മേല്പ്പത്തൂര്‍ പറയുന്നു. സാധാരണര്‍ ഈ രണ്ടു വിഭാഗത്തിലും പെടില്ല. അവര്‍ക്കി വിരക്തിയും സക്തിയും വത്യസ്ത അളവുകളില്‍ ഉണ്ടാകും. ഭക്തിയോഗത്തിന് ഇവരാണ് അധികാരികള്‍ എന്നും ഭട്ടതിരിപ്പാട് തുടര്‍ന്നു പറയുന്നു. അപ്പോള്‍ ഭക്തിയും മധ്യമാര്‍ഗാവലംബികള്‍ക്കുള്ളതാണ് എന്നര്‍ത്ഥം. സാധാരണജനം മധ്യമാര്‍ഗസ്വീകരണത്തിനു സര്‍വഥാ അധികാരികള്‍ തന്നെ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.