ശിശിരകരസമാഗമേക്ഷണാനാം
സദൃശഫലം പ്രവദന്തി ലഗ്നജാതം
ഫലമധികമിദം യദത്ര ഭാവാ
ഭവനഭനാഥഗുണൈർവ്വിചിന്തനീയാഃ
സാരം :-
ഈ അദ്ധ്യായത്തിലെ 1 മുതൽ 12 ശ്ലോകങ്ങളെക്കൊണ്ടു പറഞ്ഞതായ ചന്ദ്രന്റെ രാശിസ്ഥിതിഫലം തന്നേയാണ് മേഷാദി രാശികൾക്കുള്ള ലഗ്നഫലവുമെന്നറിക. ചന്ദ്രൻ മേടം രാശിയിൽ നിന്നാലും മേടം രാശി ലഗ്നമായാലും ഫലം ഒന്നുതന്നെയാണെന്ന് പറയണം. മേഷാദി ഓരോ രാശികളിലും ചന്ദ്രൻ നിൽക്കുമ്പോൾ ആ ചന്ദ്രനു മറ്റു ആറു ഗ്രഹങ്ങളുടേയും ദൃഷ്ടിയുണ്ടായാലത്തെ ഫലമാണ് അടുത്ത അദ്ധ്യായം കൊണ്ടു പറയുന്നത്. മേഷാദി ലഗ്നങ്ങളെ കുജാദിഗ്രഹങ്ങൾ നോക്കുന്നതായാലുണ്ടാകുന്ന ഫലവും അതുതന്നെയാകുന്നു. മേടം രാശിയിൽ നിൽക്കുന്ന ചന്ദ്രനും, മേടലഗ്നത്തിനും കുജാദികളുടെ ദൃഷ്ടിയുണ്ടായാലത്തെ ഫലം ഒന്നുതന്നെയാണെന്നു പറയണം.
ലഗ്നത്തിന്റെ രാശിശീലം ചന്ദ്രനു പറഞ്ഞതുപോലെയാണെന്നു പൂർവ്വാർദ്ധംകൊണ്ടു പറഞ്ഞുവെങ്കിലും ഈ ലഗ്നാദിഭാവങ്ങളെക്കൊണ്ടുള്ള ഫലവിചാരത്തിങ്കൽ കുറച്ചു വിശേഷവും കൂടിയുണ്ട്. അതിനേയാണ് ഇനി പറയുന്നത്. ലഗ്നാദി ഓരോ ഭാവങ്ങളെക്കൊണ്ടുമുള്ള ഫല - ലഗ്നംകൊണ്ടു ദേഹം ദേഹാരോഗ്യം യശസ്സ് ഇത്യാദികളേയാണല്ലോ ചിന്തിക്കേണ്ടത് - ചിന്ത ചെയ്യുമ്പോൾ അവയോടു അതാതു രാശിക്കും രാശ്യധിപനും കാരകത്വമുള്ള ഫലങ്ങളെ കൂട്ടി ഘടിപ്പിച്ചു അതാതു രാശിയുടേയും രാശ്യധിപന്റേയും ബലാബലങ്ങളെ വിചാരിച്ചും വേണം ഫലം പറയുവാൻ. ഇതാണ് മേൽപറഞ്ഞ വിശേഷത്തിന്റെ സ്വഭാവമെന്നും അറിയണം. ഈ അർത്ഥത്തിന്റെ ഒരു ചുരുക്കം ഈ അദ്ധ്യായത്തിലെ പതിമൂന്നാം ശ്ലോകംകൊണ്ടു പറഞ്ഞതുമാണ്.