ഇവിടെ ഒരു വസ്തുതകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. മധ്യാധിമാസം എന്ന ഒരു മാസം സംഭവിക്കുന്നുണ്ട്. അത് വ്യക്തമാക്കാനാണ് ആദ്യം തന്നെ അധിമാസത്തെ കേവലാധിമാസമെന്ന നാമധേയത്തിൽ വ്യവഹരിച്ചു വന്നത്. ഈ കേവലാധിമാസത്തെ സ്ഫുടാധിമാസം എന്ന് വ്യവഹരിക്കുന്നു. ഈ മാസം; ചൈത്രാദികളായ പന്ത്രണ്ടു ചാന്ദ്രമാസങ്ങൾക്ക് പുറമേ വരുന്നതാകയാൽ ഋതുസംവത്സരഗണനയിൽ ഉൾപ്പെടുന്നില്ല. എന്തുകൊണ്ടെന്നാൽ സൗരസാംവത്സരദിവസം മുന്നൂറ്റി അറുപത്തിയഞ്ചെകാൽ ദിവസം. ചാന്ദ്രസാംവത്സരദിവസം 354. ഇവ തമ്മിലുള്ള അന്തരം പതിനൊന്നേകാൽ ദിവസം. ഈ അന്തരം രണ്ടുകൊല്ലം എട്ടുമാസം കഴിയുമ്പോൾ ചാന്ദ്രസംവത്സരത്തേക്കാൾ 30 ദിവസത്തെ ആധിക്യം സൗരസംവത്സരംകൊണ്ടുണ്ടാകുന്നു. ഇത് സൂര്യസംക്രമരഹിതമായ ചാന്ദ്രമാസമാണ്. ഇതാകട്ടെ ചാന്ദ്രമാസത്തേക്കാൾ അധികമായ ഒരു മാസം വരുന്നതാകയാൽ ഇതിന്നു കേവലാധിമാസം എന്നു നാമകരണം, ഋഷിമാർ ഇത് സൂര്യസ്ഫുടാധിക്യംകൊണ്ട് സംഭവിക്കുന്നതാകയാൽ സ്ഫുടാധിമാസമെന്നും പറഞ്ഞു വരുന്നു.രണ്ടു നാമവും സംഭവാർത്ഥത്തെ ധ്വനിപ്പിക്കുന്നവയാകയാൽ രാമ - കൃഷ്ണന്മാരെപ്പോലെതന്നെ അന്വർത്ഥമെന്നുവേണം കരുതുവാൻ. അതുകൊണ്ട് കേവലാധിമാസമെന്ന സ്ഫുടാധിമാസം ഋതുസംവത്സരഗണനയിൽ ഉൾപ്പെടാതെ നിൽക്കുന്നു; അംഹസ്പതിയും സംസർപ്പവും ഉൾപ്പെടുകയും ചെയ്യുന്നു. ഇവ സംഭവിക്കുന്നത് മിക്കപ്പോഴും സൗരമാസങ്ങളായ വൃശ്ചികം ധനു മകരം മാസങ്ങളിലായിരിക്കും. ഇവിടെ പറഞ്ഞത് സാമാന്യനിയമം മാത്രമാണ്. ഇവയുടെ സസൂക്ഷ്മമായ അവസ്ഥ ഗണിതംകൊണ്ടുതന്നെ അറിയണം. മലമാസം, മലീമ്ളുവമാസം എന്നും പേരുണ്ട് ഇതിന്ന്.
ഏതേ സ്ത്രയശ്ചാന്ദ്രമാസാ മലമാസാഇതിസ്മൃതാ
എന്നും
ആർക്കേന്ദുസ്ഫുടസിദ്ധാസ്ത്രയോമാസാ മലിമ്ളുവാഃ
എന്നും
ഇവയെക്കുറിച്ച് ഇവക്കു ശുഭമുഹൂർത്താദികർമ്മങ്ങളിലുള്ള വർജനീയത്വത്തിന്റെ മലീമസസ്വഭാവത്തെ വ്യക്തമാക്കും വിധം ശാസ്ത്രസിദ്ധാന്തം കാണുന്നു.