സ്വതുംഗവക്രോപഗതൈസ്ത്രിസംഗുണം
ദ്വിരുത്തമസ്വാംശകഭത്രിഭാഗഗൈഃ
ഇയാൻ വിശേഷസ്തു ഭദന്തഭാഷിതേ
സമാനമന്യൽ പ്രഥമേപ്യുദീരിതം.
സാരം :-
മുൻശ്ലോകത്തിൽ പറഞ്ഞപ്രകാരം വരുത്തിവെച്ച ദശകളുടെ നാഥന്മാരിൽ ഉച്ചസ്ഥിതിയും വക്രഗതിയുമുള്ളവരുടെ ദശയെ മുന്നിലും, വർഗ്ഗോത്തമാംശകവും സ്വക്ഷേത്രസ്ഥിതിയും സ്വക്ഷേത്രനവാംശകവും സ്വദ്രേക്കാണസ്ഥിതിയുമുള്ളവരുടെ ദശയെ രണ്ടിലും പെരുക്കേണ്ടതാകുന്നു. ആദ്യം പറഞ്ഞ ഉച്ചനീചദശയിൽ നിന്നു ഈ പെരുക്കൽ മാത്രമേ സത്യാചാര്യോക്തമായ അംശകദശയ്ക്കു വിശേഷമുളളൂ. ഈ അംശകദശാസംവത്സരങ്ങൾക്കു നീചഹരണം മുതലായി ദൃശ്യാർദ്ധഹരണപര്യന്തമുള്ള നാലു ഹരണങ്ങൾ ചെയ്യുകയും വേണം. ഇതിനെ ഉദാഹരണസഹിതം ഒന്നുകൂടി വ്യക്തമാക്കാം.
മേൽപ്പറഞ്ഞ പ്രകാരം വരുത്തിയതു ശുക്രന്റെ അംശകദശയാണെന്നും, ആയതു 8 സംവത്സരമാണ് കിട്ടിയിട്ടുള്ളതെന്നും കല്പിയ്ക്കുക. എന്നു വെച്ചാൽ ലഗ്നസ്ഫുടത്തിന്നു മീനത്തിലും, ശുക്രനു ധനുവിലും, 26 തിയ്യതിയും 40 ഇലിയും വീതമാണെന്നു കല്പിയ്ക്കണം. ഇവിടെ ശുക്രൻ പരമോച്ചനീചങ്ങളുടെ മദ്ധ്യസ്ഥനാകയാൽ നീചഹരണംകൊണ്ട് രണ്ടു സംവത്സരം പോകുന്നതാണ്. ബാക്കി 6 സംവത്സരമുണ്ട്. ശത്രുക്ഷേത്രസ്ഥനാണെങ്കിൽ ശത്രുഹരണംകൊണ്ട് രണ്ടു സംവത്സരം കുറവുവരും. ബാക്കി നാലുണ്ട്. മൌഢ്യഹരണമുണ്ടെങ്കിലും ശുക്രന് അത് വേണ്ടല്ലോ. ശുക്രൻ ദശമഭാവത്തോട് സമകലയായി നിൽക്കുകയാലും ശുഭഗ്രഹനാകയാലും മുൻബാക്കിയുള്ള നാലു സംവത്സരത്തിന്റെ ആറിലൊരംശം (എട്ടുമാസം) ദൃശ്യാർദ്ധം കൊണ്ടു പോയതു കഴിച്ച് ബാക്കി 3 സംവത്സരവും 4 മാസവും അവശിഷ്ടമായി വരും. ശുക്രന് വക്രഗതിയുണ്ടെന്നു വെയ്ക്കുക. എന്നാൽ ആ ബാക്കിയെ മൂന്നിൽ പെരുക്കേണ്ടതും, അപ്പോൾ പത്ത് എന്നു വരുന്നതുമാകുന്നു. " ഇതാണ് അംശകമാർഗ്ഗത്തിൽ ഗുണനഹരണങ്ങളൊക്കെക്കഴിഞ്ഞുള്ള ശുക്രദശ" എന്നും അറിയേണ്ടതാകുന്നു. ഇങ്ങനെയാണ് മറ്റു ഗ്രഹങ്ങളുടെ അംശകദശയെ വരുത്തേണ്ടതെന്നും അറിക.