ധൂമശ്വഖരകാകസ്പൃഗ് ധ്വജസിംഹവൃഷേഭഗഃ
വിപരീതോƒഥവാ യായാദത്യന്തം ന ശുഭാശുഭം.
സാരം :-
ധ്വജം സിംഹം വൃഷം ഗജം എന്നീ ശുഭയോനികളുടെ സ്ഥാനമായ കിഴക്ക് തെക്ക് പടിഞ്ഞാറ് വടക്ക് എന്നീ ദിക്കുകളിൽ നിന്നിട്ട് ധൂമം, ശ്വാവ്, ഖരം, കാകൻ ഈ അശുഭയോനികളുടെ സ്ഥാനമായ മൂക്കിലോ, ചെവി, കണ്ണ്, ഇതുകളേയോ കയ്യിനേയോ കാലിനേയോ തൊട്ടുകൊണ്ടു ചോദിക്കുന്നുവെങ്കിൽ വലിയ ഗുണങ്ങളോ ദോഷങ്ങളോ ഉണ്ടാകുന്നതല്ല. ഗുണദോഷസാമ്യമെന്നു സാരം.
ഇതുപോലെ ധൂമം ശ്വാവ്, ഖരം, കാകൻ ഈ യോനികളുടെ ദിക്കായ മിഥുനം കന്നി ധനു മീനം ഈ കോണുകളിൽ പ്രഷ്ടാവ് സ്ഥിതിചെയ്തുകൊണ്ടു ചോദിക്കയും അപ്പോൾ ധ്വജാദിശുഭയോനികളുടെ സ്ഥാനമായ ശിരസ്സ് മുഖം കഴുത്ത് ഹൃദയം ഈ സ്ഥാനങ്ങളിൽ സ്പർശിച്ചുകൊണ്ടു ചോദിക്കയും ചെയ്താലും വലിയ ഗുണമോ ദോഷമോ ഉണ്ടാകുന്നതല്ല.
പ്രഷ്ടാവ് ദൈവജ്ഞനോട് അഭീഷ്ടകാര്യം പറയുമ്പോൾ യദൃച്ഛയാ ഉണ്ടാകുന്ന പ്രഷ്ടാവിന്റെ സ്പർശനത്തെയാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഈ വക ഫലങ്ങൾ കഴിഞ്ഞതോ വരാനുള്ളതോ എന്നു നിർണ്ണയിക്കേണ്ടത് ആവശ്യമാണല്ലോ. മനുഷ്യരുടെ ഇടതുവശം ദൃശ്യാർദ്ധവും വലതുവശം അദൃശ്യാർദ്ധവുമാണ്. പ്രഷ്ടാവിന്റെ ദൃശ്യാർദ്ധഭാഗത്തിലാണ് സ്പർശിച്ചതെങ്കിൽ കഴിഞ്ഞ ഫലങ്ങളാണെന്നും അദൃശ്യാർദ്ധത്തിങ്കലുള്ള അവവയങ്ങളിലാണ് സ്പർശിച്ചതെങ്കിൽ വരാനുള്ള ഫലങ്ങളാണെന്നും പറയണം.