ശുഭപദാർത്ഥങ്ങളെപ്പറ്റി പറയുന്നതു കേൾക്കുകയോ അതുകളെ കാണുകയോ വേണം

ദൈവജ്ഞസാവധാനത്വം പ്രഷ്ടുശ്ച പ്രശ്നസൗഷ്ഠവം
ഇഷ്ടദ്രവ്യശ്രുതീക്ഷേ ചാ സമ്യഗിഷ്ടോപലബ്ധയേ. ഇതി.

സാരം :-

പൃച്ഛാസമയത്ത് ജ്യോതിഷക്കാരന് സമാധാനമുണ്ടായിരിക്കണം. പൃച്ഛകൻ ശരിയായ വണക്കത്തോടുകൂടി വേണം ജ്യോതിഷക്കാരനോട് കാര്യം പറയേണ്ടത്. അപ്പോൾ ശുഭപദാർത്ഥങ്ങളെപ്പറ്റി പറയുന്നതു കേൾക്കുകയോ അതുകളെ കാണുകയോ വേണം. ഇങ്ങനെ എല്ലാമുണ്ടായാൽ പൃച്ഛകന്റെ ആഗ്രഹം സാധിക്കുമെന്നു പറയണം. 

ജ്യോതിഷക്കാരൻ കാര്യാന്തരങ്ങളാൽ ഇളക്കം കൂടാതെ സമാധാനചിത്തനായിരിക്കണം. പൃച്ഛകൻ മര്യാദയായിട്ടു ക്രമപ്രകാരം ചോദിക്കയും വേണം

ദൈവജ്ഞസാവധാനത്വേ പ്രഷ്ടുശ്ച പ്രശ്നസൗഷ്ഠവേ
സതി പ്രശ്നേഷു വർവേഷു ശുഭാപ്തിർ വചനം തഥാ.

സാരം :-

പൃച്ഛകൻ ജ്യോതിഷക്കാരനെ കണ്ടു കാര്യം പറയുമ്പോൾ ജ്യോതിഷക്കാരൻ കാര്യാന്തരങ്ങളാൽ ഇളക്കം കൂടാതെ സമാധാനചിത്തനായിരിക്കണം. പൃച്ഛകൻ മര്യാദയായിട്ടു ക്രമപ്രകാരം ചോദിക്കയും വേണം. ഇങ്ങിനെ ആയാൽ ആയുസ്സ് വിവാഹം സന്താനം മുതലായവയെ അഭിമുഖീകരിച്ചുള്ള ഏതു പ്രശ്നങ്ങളിലും ശുഭഫലം തന്നെ ഉണ്ടാവും. ഇങ്ങനെ വേണമെന്നുള്ളതിന് ആപ്തവചനം ഉണ്ട്.

ഫലം പറയുന്നതിനുള്ള ക്രമം

പൃച്ഛാനിർഗമമാർഗമന്ദിരഗതിപ്രശ്നക്രിയാസംഭവം
സൂത്രത്രിസ്ഫുടജാഷ്ടമംഗലഫലാരൂഢോദയേന്ദൂദ്ഭവം
ആയുഃ ഖേടവശാച്ച ജാതകവശാത്സഞ്ചിന്ത്യ ഭാവാൻ പരാൻ
ദേവാനാമനുകൂലതാദി ച വദേദ് ബാധാഭിചാര്യാദ്യപി. ഇതി.

സാരം :-

പൃച്ഛാസമയത്തിൽ ധരിക്കേണ്ടവ കഴിഞ്ഞ ശ്ലോകംകൊണ്ടു പറഞ്ഞുകഴിഞ്ഞല്ലോ. ആ വക ലക്ഷണങ്ങളെക്കൊണ്ടും ജ്യോതിഷക്കാരൻ പുറപ്പെടുമ്പോൾ തല്ക്കാലം സംഭവിക്കുന്ന നിമിത്താദികളെക്കൊണ്ടും വഴിയിൽ വെച്ച് കാണുന്ന ശകുനം മുതലായവയെ ആശ്രയിച്ചും പൃച്ഛകഗ്രഹത്തിങ്കൽ പ്രവേശിക്കുമ്പോൾ അനുഭവപ്പെടുന്ന ലക്ഷണങ്ങളെക്കൊണ്ടും ചക്രമെഴുത്തു മുതലായ പ്രശ്നകർമ്മത്തിന്റെ ഉപകരണസാധനങ്ങളെ (സ്വർണ്ണദീപതാംബൂലാദികളെ)ക്കൊണ്ടും അതായത് പ്രശ്നത്തിന് ചക്രം എഴുതുക തുടങ്ങി സ്വർണ്ണം വെക്കുന്നതുവരെ ഉണ്ടാകുന്ന വിശേഷങ്ങളെക്കൊണ്ടും സൂത്രം, ത്രിസ്ഫുടം, അഷ്ടമംഗലം, സ്വർണ്ണസ്ഥിതി, ആരൂഢരാശി, ഉദയലഗ്നം, ചന്ദ്രലഗ്നം ഇവകളെകൊണ്ടും ഗ്രഹങ്ങളുടെ സ്ഥിതിവിശേഷംകൊണ്ടും ജാതകഫലത്താലും ഉള്ള ആയുസ്സിനെയും മറ്റു ഭാവങ്ങളേയും ദൈവാനുകൂല്യം ധർമ്മദൈവം ബാധാചിന്ത മുതലായവകളേയും ശത്രുക്കൾ ചെയ്യുന്ന മാരണം മുതലായവകളേയും വഴിപോലെ വിചാരിച്ചിട്ടു പറയണം. ഇങ്ങിനെയാണ് ഫലനിർദ്ദേശം.

ആയുർവിഷയം പ്രധാനമായിട്ടാണ് ഈ പ്രശ്നമാർഗ്ഗത്തിന്റെ പുറപ്പാട്. അതുകൊണ്ടാണ് പൃച്ഛാനിർഗ്ഗമനാദികളെക്കൊണ്ട് ആയുസ്സിനെ അറിയണം എന്നു പറഞ്ഞത്.

വിവാഹപ്രശ്നം സന്താനപ്രശ്നം മുതലായതിനും സമയാദികളെ യുക്തിപോലെ ചിന്തിക്കാവുന്നതാണ്. കൂടാതെ ഒന്നു മുതൽ പന്ത്രണ്ട് ഭാവങ്ങളേയും  ഈശ്വരാനുകൂല്യത്തെയും ധർമ്മ ദൈവവിചാരത്തെയും ആഭിചാരം ബാധാചിന്ത മുതലായവയേയും വഴിപോലെ ആലോചിച്ചിട്ടു പറയേണ്ടതാണ്. ഫലം പറയുന്നതിനുള്ള ക്രമം ഇപ്രകാരമാണ്.

പൃച്ഛകൻ വന്ന് അഭീഷ്ടം ചോദിക്കുന്ന സമയം ജ്യോതിഷക്കാരൻ രണ്ടാംശ്ലോകത്തിൽ പറഞ്ഞപ്രകാരം അവിഹിതചിത്തനായിരുന്നു താഴെ പറയുന്നവകളെ സൂക്ഷിച്ചറിഞ്ഞുകൊള്ളണം.

ദൈവജ്ഞേന സമാഹിതേന സമയോ ദേശഃ സ്വവായുർദശാ
പ്രഷ്ടുഃ സ്പർശനമാശ്രിതർക്ഷഹരിതൗ പ്രശ്നാക്ഷരാണി സ്ഥിതിഃ
ചേഷ്ടാ ഭാവവിലോകനേ ച വസനാദ്യന്യച്ച തൽകാലജം
പൃച്ഛായാഃ സമയേ തദേതഖിലം ജ്ഞേയം ഹി വക്തും ഫലം.

സാരം :- 

പൃച്ഛകൻ വന്ന് അഭീഷ്ടം ചോദിക്കുന്ന സമയം ജ്യോതിഷക്കാരൻ രണ്ടാംശ്ലോകത്തിൽ പറഞ്ഞപ്രകാരം അവിഹിതചിത്തനായിരുന്നു താഴെ പറയുന്നവകളെ സൂക്ഷിച്ചറിഞ്ഞുകൊള്ളണം. അതുകൾ മേലിൽ ഫലം പറയേണ്ടതിന് ആവശ്യകങ്ങളാകുന്നു.  

1). സമയം 

2). പൃച്ഛകൻ വന്നു ചോദിച്ച ദേശം 

3). ജ്യോതിഷക്കാരന്റെ ശ്വാസഗതി 

4). അവസ്ഥ എന്നാൽ മനസ്സുകൊണ്ടോ ശരീരംകൊണ്ടോ താനും ദൂതനും ചെയ്യുന്ന വ്യാപാരം

5). പ്രഷ്ടാവ് സ്പർശിച്ചിരിക്കുന്ന സാധനം 

6). പൃച്ഛകൻ നില്ക്കുന്ന രാശി 

7). കിഴക്കുമുതലായ ഏതുദിക്കിൽ പൃച്ഛകൻ നില്ക്കുന്നുവെന്ന് 

8). ചോദ്യത്തിനുപയോഗിച്ച അക്ഷരങ്ങൾ

9). പൃച്ഛകൻ ഏതുമാതിരി നില്ക്കുന്നുവെന്ന് 

10). പൃച്ഛകൻ കയ്യ്, കാല് മുതലായ അവയവങ്ങളെക്കൊണ്ടു എടുക്കുന്ന വ്യാപാരം

11). പൃച്ഛകന്റെ പ്രസാദം ദുഃഖം മുതലായ ഭാവവിശേഷം 

12). പൃച്ഛകൻ എവിടേക്കു നോക്കിയിരിക്കുന്നുവെന്നത്

13). ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ നിറം അവസ്ഥ മുതലായവ 

14). കടകം കുണ്ഡലം മുതലായി പൃച്ഛകൻ ധരിച്ച വസ്തുക്കൾ

15). താൽക്കാലത്തിലുണ്ടാകുന്ന ലക്ഷണങ്ങൾ എന്നാൽ വേണുവീണാദിശബ്ദങ്ങൾ ഉപശ്രുതികൾ വിലാപപ്രലാപാദികൾ ഇതുകളാകുന്നു അറിയേണ്ടവ. ഇതുകളുടെ ശുഭാശുഭത്വങ്ങളെ ഈ നിർദ്ദേശക്രമേണ അനുപദം തന്നെ പറയുന്നതാകുന്നു.

ആരൂഢരാശി ഇന്നതെന്നു നിശ്ചയിപ്പാൻ കഴിയാതെവന്നാൽ

തസ്മിന്നനിശ്ചിതേ ചക്രം വിലിഖ്യാസ്മിൻ സുപൂജിതേ
പ്രഷ്ടാ സ്വർണേന യം രാശി സ്പൃശേദാരൂഢ ഏവ സഃ ഇതി.

സാരം :-

പൃച്ഛകൻ വന്നുനിന്നതു രാശിസന്ധിദിക്കിലാകകൊണ്ടോ നടന്നുകൊണ്ടു ചോദിക്കുകയാലോ മറ്റോ ആരൂഢരാശി ഇന്നതെന്നു നിശ്ചയിപ്പാൻ കഴിയാതെവന്നാൽ പറയാൻ പോകുന്ന വിധിപ്രകാരം ചക്രലേഖനം ചെയ്തു രാശിപൂജയും ഗ്രഹപൂജയും കഴിച്ച് ആ രാശിചക്രത്തിൽ ഏതുരാശിയിൻമേലാണ് പൃച്ഛകൻ സ്വർണം വെക്കുന്നത്, ആ രാശിയെ ആരൂഢരാശി എന്ന് കല്പിച്ച് അതുകൊണ്ടു് ഫലം പറഞ്ഞുകൊള്ളുക. 

ഏതുരാശിയിൽ നിന്നിട്ടു പൃച്ഛകൻ ചോദിക്കുന്നുവോ ആ രാശിയെ ആരൂഢം / ലഗ്നം എന്നു പറയുന്നു

ഐന്ദ്ര്യാം മേഷവൃഷാ, വഗ്നികോണേ മിഥുനഭം സ്ഥിതം,
യാമ്യാം കർകടസിംഹൗ സ്തോ, നൈരൃത്യാം ദിശി കന്യകാ,

വാരുണ്യാം തു തുലാകീടൗ, വായുകോണേ ധനുസ്ഥിതിഃ,
സൗമ്യാം മൃഗഘടൗ സ്യാതാ, മൈശാന്യാം ദിശി മീനഭം.

ഭൂമിചക്രമിതി പ്രോക്തം വിഷ്വഗ്ദൈവവിദഃ സ്ഥിതം
തത്ര യത്ര സ്ഥിതഃ പ്രഷ്ടാ *പൃച്ഛത്യാരൂഢഭം ഹി തൽ,

ആരൂഢത്വാൽ പൃച്ഛകേന രാശിരാരൂഢ ഉച്യതേ
തസ്മിൻ സമ്യക്പരിജ്ഞാതേ സർവം തേനൈവ ചിന്ത്യതാം.

സാരം :-

മേടം, ഇടവം, എന്നീ രാശികൾ കിഴക്കേ ദിക്കിലും മിഥുനം രാശി അഗ്നികോണിലും കർക്കടകം, ചിങ്ങം എന്നീ രാശികൾ തെക്കേ ദിക്കിലും കന്നി രാശി നൈതൃതകോണിലും തുലാം വൃശ്ചികം എന്നീ രാശികൾ പടിഞ്ഞാറേ ദിക്കിലും ധനു രാശി വായുകോണിലും മകരം കുംഭം എന്നീ രാശികൾ വടക്കേ ദിക്കിലും മീനം രാശി ഈശാനകോണിലും ഇങ്ങിനെ ജ്യോതിഷക്കാരന്റെ നാലുപുറത്തും ആയി രാശിചക്രം നില്ക്കുന്നുവെന്നു കല്പിക്കണം.

ജ്യോതിഷക്കാരന്റെ നാലുപുറത്തും രാശിചക്രം ഇങ്ങിനെ എന്ന് കല്പിച്ചാൽ അതുകളിൽവച്ച് ഏതുരാശിയിൽ നിന്നിട്ടു പൃച്ഛകൻ ചോദിക്കുന്നുവോ ആ രാശിയെ ആരൂഢമെന്നു പറയുന്നു. 

പൃച്ഛകനാൽ ആരോഹിക്കപ്പെട്ടതാകകൊണ്ട് " ആരൂഢം " എന്നു പറയുന്നു.

ജ്യോതിഷക്കാരന്റെ നേരെ കിഴക്കുനിന്നു പൃച്ഛകൻ ചോദിച്ചാൽ മേടമോ ഇടവമോ ആരൂഢമാകും. അതിൽ അല്പം വടക്കു നീങ്ങിയാണെങ്കിൽ മേടവും അല്പം തെക്കു നീങ്ങിയാണ് നില്ക്കുന്നതെങ്കിൽ ഇടവവും ആരൂഢമായിരിക്കും. ഈ ആരൂഢരാശി ഇന്നതാണെന്നു നല്ലവണ്ണം അറിഞ്ഞാൽ എല്ലാ ഫലങ്ങളും ഈ ആരൂഢം കൊണ്ടുതന്നെ വിചാരിക്കണം. ഇതിനെത്തന്നെ ലഗ്നമെന്നും പറയുന്നു. 
--------------------------------------------
* രാശിരാരൂഢഭം (പാ. ഭേ.)

ഫലം അറിയണം എന്നുള്ള മോഹംകൊണ്ടു ജ്യോതിഷക്കാരന്റെ അടുക്കെ വന്നവൻ ജ്യോതിഷക്കാരനോടു ചോദിച്ചാലാകട്ടെ ചോദിച്ചില്ലെങ്കിലാകട്ടെ

അപൃച്ഛതഃ പൃച്ഛതോ വാ ജിജ്ഞാസോര്യസ്യ കസ്യചിൽ
ഹോരാകേന്ദ്രത്രികോണേഭ്യഃ ശുഭാശുഭഫലം വദേൽ.

വസിഷ്ഠവചനാദസ്മാജ്ജിജ്ഞാസോരപ്യപൃച്ഛതഃ
ദർശനേ ദൈവവിദ്ബ്രൂയാദാരൂഡേന ശുഭാശുഭം.

സാരം :-

ഫലം അറിയണം എന്നുള്ള മോഹംകൊണ്ടു ജ്യോതിഷക്കാരന്റെ അടുക്കെ വന്നവൻ ജ്യോതിഷക്കാരനോടു ചോദിച്ചാലാകട്ടെ ചോദിച്ചില്ലെങ്കിലാകട്ടെ ഏതായാലും ജ്യോതിഷക്കാരൻ ജിജ്ഞാസായുള്ളവനോടു ലഗ്നത്തേയും കേന്ദ്രങ്ങളേയും ത്രികോണങ്ങളേയും ആലോചിച്ചു ശുഭഫലത്തേയും അശുഭഫലത്തേയും പറയണം. എന്നു വസിഷ്ഠമഹർഷി പറഞ്ഞിട്ടുണ്ട്. അതുഹേതുവായിട്ടു മുൻപു പറഞ്ഞ നിഷേധമുണ്ടെങ്കിലും അറിവാൻ മോഹമുള്ളവൻ ചോദിച്ചില്ലെങ്കിലും അവനെ കണ്ടാൽ ജ്യോതിഷക്കാരൻ ആരൂഢംകൊണ്ടു ശുഭാശുഭഫലങ്ങളെ പറഞ്ഞുകൊടുക്കണം. ഇവിടെ ഹോരാകേന്ദ്രത്രികോണേഭ്യഃ എന്നതു ല്യബ്ളോപേകർമണി പഞ്ചമീ; ഫലം പറയുന്നതിൽ ഹോരാകേന്ദ്രത്രികോണങ്ങൾക്ക് അധികാവകാശമുണ്ടായാൽ അതുകളെ വിശേഷിച്ചു കാണിച്ചുവെന്നു മാത്രമേ ഉള്ളു. അതിനെ ഇതരോപലക്ഷണത്വേന കല്പിച്ചാൽ മതി. ഹോരാ = ലഗ്നം കേന്ദ്രാന്തർഭൂതമാണെങ്കിലും ചതുർത്ഥസപ്തമദശമാപേക്ഷയാ പ്രാധാന്യമുണ്ടാകയാൽ വേറെ കാണിച്ചതാകുന്നു. ഭാവേഷ്വേഷു ഹി മുഖ്യതാ തു വപുഷഃ എന്നു വചനവുമുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.