ഗുരുവായൂരപ്പന് ആറാട്ടു കഴിഞ്ഞാൽ ഇളനീർ കൊണ്ടുള്ള അഭിഷേകം നിർബന്ധമാണ്. ഗുരുവായൂരിന് സമീപമുള്ള ഒരു കടുംബത്തിൽ നിന്നാണ് ഇളനീർ കൊണ്ടുവരിക. ഈ ഈഴവ കുടുംബത്തിലെ കിട്ട എന്ന തെങ്ങുകയറ്റക്കാരനിൽ നിന്നും ഗുരുവായൂരപ്പൻ ഇളനീർ ചോദിച്ചു വാങ്ങിയെന്നാണ് ഐതിഹ്യം.
ഒരിക്കൽ ഒരു നട്ടുച്ചനേരത്ത് വിയർത്തൊലിച്ചുകൊണ്ട് ഒരു ബ്രാഹ്മണൻ കിട്ടയുടെ വീടിനു മുമ്പിലെത്തി കിതച്ചുകൊണ്ട് പറഞ്ഞു. " കിട്ടേ എനിക്കു വല്ലാതെ ദാഹിക്കുന്നു. ഒരിളനീർ കുടിക്കണം. ഞാൻ അല്പം ധൃതിയിലാണ്. അത് ആറാട്ടു കടവിലേക്ക് കൊണ്ടുവരിക ഞാനവിടെ കാണും." ഗുരുവായൂർ ഉത്സവം ആറാട്ട് ദിവസമായിരുന്നു അന്ന്. കിട്ട ഉടൻതന്നെ വീട്ടുമുറ്റത്തെ തെങ്ങിൽ നിന്നും ഒരു കുല ഇളനീർ വെട്ടി ആറാട്ടുകടവിലെത്തിക്കൊണ്ട് കാര്യക്കാരോട് പറഞ്ഞു. "അല്പം മുമ്പ് കറുത്തു കുറുതായ ഒരു തമ്പുരാൻ അടിയന്റെ സ്ഥലത്തുവന്ന് ഒരിളനീർ ചോദിച്ചു. അത് ആറാട്ടുകടവിലെത്തിച്ചാൽ മതിയെന്നും പറഞ്ഞു ". ആ സമയത്ത് മേൽശാന്തിക്കുമാത്രം കേൾക്കാവുന്ന വിധത്തിൽ അരുളപ്പാടുണ്ടായി. " കിട്ട ഇളനീർ കൊണ്ടുവന്നിട്ടുണ്ട്. അതു കൊണ്ട് അഭിഷേകം നടത്തുക ". കിട്ട അത്യാദരപൂർവ്വം കൊണ്ടുവന്ന കരിക്കുകൾ മുഴുവൻ വെട്ടി അഭിഷേകം നടത്തപ്പെട്ടു. അന്നു മുതൽ ആറാട്ടിന്റെ ചടങ്ങുകളിൽ ഇളനീരഭിഷേകവകാശം പരമ്പരാഗതമായി കിട്ടയുടെ കുടുംബത്തിനായി. ആ കുടുംബം വളരെ സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടുവെങ്കിലും ഇളനീർ എത്തിക്കുന്ന അവകാശം ഇന്നും അവർ മുടങ്ങാതെ നടത്തിവരുന്നു. യഥാർത്ഥ ഭക്തരിൽ നിന്നും ചോദിച്ചു വാങ്ങാൻ തന്നെ ഭഗവാന് ഒരു മടിയുമില്ല എന്നല്ലേ ഇതിന്റെ സൂചന.