പൂർവ്വശാസ്ത്രാനുസാരേണ മയാവജ്രാദയഃ കൃതാഃ
ചതുർത്ഥഭവനേ സൂര്യാൽ ജ്ഞസിതൌ ഭവതഃ കഥം.
സാരം :-
മയയവമണിന്ഥപരാശരാദികളാൽ ഉണ്ടാക്കപ്പെട്ടതും അതിപ്രാചീനവുമായ ഗ്രന്ഥങ്ങളിൽ കണ്ടതിനെ അനുസരിച്ചാണ് ഇന്നത്തെ ഗ്രഹാചാരം കൊണ്ടു അസംഭവങ്ങളായ വജ്രാദിയോഗങ്ങളെ ഞാനിവിടെ പറഞ്ഞത്. ഇപ്പോഴത്തെ ഗണിതപ്രകാരം ബുധശുക്രന്മാർ സൂര്യനിൽ നിന്ന് നാലും പത്തും ഭാവങ്ങളിൽ വരുന്നതല്ലല്ലോ.
വിവരണാദി വ്യാഖ്യാനങ്ങളിൽ ഇതിനു വേറെ ചില യുക്തികൾ പറഞ്ഞുകാണുന്നുണ്ട്. കാലാന്തരത്തിൽ ഗ്രഹസ്ഥിതികൾക്കു മാറ്റം വരുന്നതാണ്. ആചാര്യമാരുടെ ഗ്രന്ഥനിർമ്മാണം ഏതു കാലത്തേയ്ക്കും ഉപയോഗപ്പെട്ട നിലയിലാകുന്നു. കാലാന്തരത്തിൽ ഇങ്ങനേയും ഗ്രഹസ്ഥിതികൾ വന്നേയ്ക്കാവുന്നതിൽ അക്കാലങ്ങളിലും കൂടി ഉപയോഗപ്പെടണമെന്നു വെച്ചാണ് അവർ അങ്ങനെ പറഞ്ഞിരിയ്ക്കുന്നത്. പ്രകൃതഗ്രന്ഥകാരനും കേവലം അനുകരിയ്ക്കുക മാത്രമല്ല, അങ്ങനെ ശാശ്വതമായ നിലനിൽപ്പും ഉപയോഗവും കരുതിയാണ് ഇങ്ങനെ വിധിച്ചിരിയ്ക്കുന്നതെന്നും മറ്റുമാണ് ആ വ്യാഖ്യാനങ്ങളിൽ കാണുന്നത്. ഈ അഭിപ്രായത്തെ അനുസരിച്ചു സമാധാനിയ്ക്കുന്നതിൽ അബദ്ധമുണ്ടെന്നും തോന്നുന്നില്ല.