നീചാരിഭാംശേ സമവസ്ഥിതസ്യ
ശസ്തേ ഗ്രഹേ മിശ്രഫലാ പ്രദിഷ്ടാ
സംജ്ഞാനുരൂപാണി ഫലാനി തേഷാം
ദശാസു വക്ഷ്യാമി യഥോപയോഗം.
സാരം :-
മൂലത്രികോണം സ്വക്ഷേത്രം മുതലായ നല്ല രാശിയിൽ നിൽക്കുന്ന ഒരു ഗ്രഹത്തിന് നീചം ശത്രുക്ഷേത്രം തുടങ്ങിയ അധമരാശികളിൽ അംശകം വരികയോ, നേരെ മറിച്ച് നീചശത്രുക്ഷേത്രാദികളിൽ നിൽക്കുന്ന ഒരു ഗ്രഹത്തിന് സ്വക്ഷേത്രമൂലത്രികോണാദികളിൽ അംശകം വരികയോ ചെയ്ക, ഇങ്ങനെയുള്ള ഗ്രഹങ്ങളുടെ ദശയ്ക്കും " മിശ്രഫലാ " എന്നു സംജ്ഞയാകുന്നു. ഈ ദശാകാലത്ത് ആരോഗ്യം, ധനം, ഭാര്യാസന്താനാദി ലാഭാഭിവൃദ്ധികൾ, രോഗം, ദാരിദ്ര്യം, ഭാര്യാസന്താനരോഗാദികൾ എന്നിവ അനുഭവപ്പെടുന്നതാണ്.
ഇത്രയും പറഞ്ഞതുകൊണ്ടും, " സമ്യഗ്ബലിനഃ സ്വതുംഗഭാഗേ " എന്നതുകൊണ്ടും, പരമോച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തിന് ഏതു പ്രകാരത്തിലുള്ള ശുഭഫലങ്ങളാണോ പറയപ്പെട്ടിരിക്കുന്നത് അതു ക്രമേണ കുറഞ്ഞുകുറഞ്ഞു പരമനീചമാകുമ്പോഴേയ്ക്കും സൽഫലശൂന്യമാകുമെന്നും, നേരെമറിച്ച് പരമനീചത്തിൽ നിന്നു പരമോച്ചത്തിൽ എത്തുമ്പോഴേയ്ക്ക് ശുഭഫലവും ക്രമത്തിൽ വർദ്ധിച്ചു വർദ്ധിച്ചു സമ്പൂർണ്ണമാവുമെന്നും, ഈ ഉച്ചനീചങ്ങളുടെ മദ്ധ്യസ്ഥന്മാർക്ക് ബന്ധുക്ഷേത്രം ഇത്യാദികളിലും, ശത്രുനീചക്ഷേത്രാദികളിലും ഉണ്ടായേക്കാവുന്ന അംശകാദികളെക്കൊണ്ട് ശുഭാശുഭഫലങ്ങൾക്ക് ഉൽകർഷാപകർഷമാദ്ധ്യസ്ഥ്യാദികളും ഉണ്ടാകുന്നതാണെന്നും മറ്റും യുക്തികൊണ്ടു വിചാരിച്ചു പറയുകയും വേണം.
ഇതിനു പുറമേ അനുഭവസിദ്ധങ്ങളായ ദശാഫലങ്ങളെ ഈ അദ്ധ്യായത്തിലെ 12 മുതൽ ഏഴു ശ്ലോകങ്ങളെക്കൊണ്ടു വിസ്തരിച്ചു പറയുന്നതുമാണ്.
ഇവിടെ ദശാഫലങ്ങളെ പറയുവാനുള്ള അവസരമായി; പറയുകയുമായി. എന്നിരുന്നിട്ടും " വക്ഷ്യാമി " - പറയുന്നുണ്ട്. എന്നിങ്ങനെ ഭാവിയായ ക്രിയാനിർദ്ദേശം ചെയ്കയാൽ " തീർച്ചയായും " അനുഭവയോഗ്യമായ ദശാഫലങ്ങളെ പറയുന്നതിന്നു മുൻകൂട്ടിതന്നെ ഭാവസ്ഥാനദൃഷ്ടിയോഗപ്രഭൃതികളായ അനേകവിധത്തിലുള്ള ഫലവിഷയങ്ങളേയും ആലോചിയ്ക്കേണമെന്നാണ് സൂചിപ്പിച്ചിരിയ്ക്കുന്നത്.