ആയുർദ്ദായം വിഷ്ണുഗുപ്തോപി ചൈവം
ദേവസ്വാമീ സിദ്ധസേനശ്ച ചക്രേ
ദോഷശ്ചൈഷാം ജായതേഷ്ടൗവരിഷ്ടം
ഹിത്വാ നായുർവ്വിംശതേസ്സ്യാദധസ്താത്.
സാരം :-
കേവലം മയയവനമണിന്ഥപരാശരാദികൾ മാത്രമല്ല, വിഷ്ണുഗുപ്തനും (ചാണക്യനും) ദേവസ്വാമിയും സിദ്ധസേനനും മായാദികളുടെ അഭിപ്രായത്തെ അനുസരിച്ചാണ് ആയുർദ്ദായദശ വരുത്തുവാൻ പറഞ്ഞിട്ടുള്ളത്.
ഗുരുകുലക്ലിഷ്ടമതികളും, ഗുരൂപദേശം നിമിത്തം ശാസ്ത്രതത്ത്വത്തെ നല്ലപോലെ അറിഞ്ഞവരുമായ പണ്ഡിതശ്രേഷ്ഠന്മാർക്ക് സൂക്ഷ്മമായി ആലോചിച്ചാൽ ഈ പദ്ധതിയ്ക്ക് യാതൊരു സ്ഖലിതവും കാണാൻ കഴിയുകയില്ല. എന്നിരുന്നാലും പണ്ഡിതാഭിമാനികളും ഉത്താനബുദ്ധികളുമായവർക്കു ഈ മായാദികളുടെ പദ്ധതിയിൽ സ്വല്പം ഒരു തെറ്റുണ്ടെന്നു തോന്നുന്നതായി വരാം. അതും ഇവിടെ കാണിക്കുന്നു.
സദ്യോരിഷ്ടം, അരിഷ്ടം എന്നീ യോഗങ്ങളെക്കൊണ്ടു എട്ടു വയസ്സുതികയുന്നതുവരേയുള്ള മരണലക്ഷണത്തെ പറഞ്ഞു. അനന്തരം "രിഷ്ടയോഗാദികൾ" ഉണ്ടെങ്കിൽ കൂടി ദശായുസ്സിനെ അപേക്ഷിക്കേണ്ടതായിട്ടാണല്ലോ ഇരിയ്ക്കുന്നത്. മേൽപ്പറഞ്ഞ ദശാസംവത്സരങ്ങളാവട്ടെ ഹരണങ്ങളെക്കൊണ്ടു എത്രതന്നെ കുറഞ്ഞാലും എല്ലാറ്റിന്റെയും ദശകൾ ഒന്നിച്ചു കൂട്ടിയാൽ ഇരുപതു സംവത്സരത്തിൽ കുറയുന്നതല്ല. ആ സ്ഥിതിക്കു എട്ടു വയസ്സു കഴിഞ്ഞ് 20 വയസ്സിനകത്തു സംഭവിച്ചു കാണാറുള്ള മരണലക്ഷണങ്ങളെ എന്തുകൊണ്ടാണ് അറിയുക? അല്ലെങ്കിൽ ആ കാലത്തു മരണം ഉണ്ടാകരുതെന്നു വരുന്നതാണല്ലോ. ഇതാണ് മായാദികളുടെ പദ്ധതിക്കു ദോഷം പറ്റിയോ എന്നു തോന്നാവുന്ന വിഷയം.
എല്ലാവരുടേയും പദ്ധതികൾ എല്ലാ വിഷയത്തിലും ഒത്തു എന്നുവരുന്നതല്ല. പഞ്ചസിദ്ധാന്തകർത്താക്കന്മാരുടെ സ്ഥിതിതന്നെ നോക്കുക. ഗ്രഹഗണിതാദികളിൽ ഓരോ കാലത്തു ഓരോ വിധമാണ് ഒത്തുകാണുക. ആ കാരണത്തിൽ നിന്നാണ് പഞ്ചസിദ്ധാന്തകർത്താക്കന്മാരുടെ ആവിർഭാവം തന്നെ. അല്ലാതെ ബ്രഹ്മാവ്, സൂര്യൻ, രോമേശൻ, വസിഷ്ഠൻ മുതലായ സിദ്ധാന്തകർത്താക്കന്മാർക്കു പ്രാമാണ്യമില്ലായ്കയല്ല. അതേവിധത്തിൽ മായാദികളുടെ മേൽപ്പറഞ്ഞ പിണ്ഡദശയും സൂര്യനും പൂർണ്ണബലമുള്ളപ്പോഴേ ഒത്തുവരികയുള്ളു. "പിണ്ഡായുഃ പ്രബലേ രവൗ" എന്ന് പ്രമാണവും കാണുന്നുണ്ട്. സൂര്യനു ബലമില്ലാത്ത വിഷയത്തിൽ ലഗ്നദശ ജീവശർമ്മീയദശ ഇത്യാദികളെ ആശ്രയിയ്ക്കുകയാണ് വേണ്ടത്. അതിനെ കാണിപ്പാൻ വേണ്ടി മാത്രമാണ് ആചാര്യൻ അല്പം ആക്ഷേപസ്വരം പുറപ്പെടുവിച്ചുള്ളതെന്നും അറിയേണ്ടതാണ്.