ഇവ രണ്ടും ചക്രാർദ്ധമെന്ന വ്യതീപാതദോഷമാണ്. ഇവക്കു ഗ്രഹണ സാദൃശ്യമുണ്ട്. അതിനാൽ സ്പർശ മധ്യമ മോഷമെന്ന മൂന്നവസ്ഥ സംഭവിക്കുന്നു. ഇവയിൽ സ്പർശ മോക്ഷ ബന്ധങ്ങൾ വരുന്ന നാളുകൾ മുഹൂർത്തങ്ങൾക്ക് വർജ്ജിക്കണം. ഇവയുടെ ഒന്നിന്റെ മാത്രം ബന്ധം വരുന്ന നാളിനാണ് ദന്താദൂന നക്ഷത്രമെന്നു പറയുന്നത്. സ്പർശവും മധ്യവും ഒരു നക്ഷത്രത്തിലും; മോക്ഷം അടുത്ത നക്ഷത്രത്തിലും സംഭവിച്ചാൽ മോക്ഷം സംഭവിച്ച നക്ഷത്രം ദന്താദൂനം, സ്പർശം ഒരു നക്ഷത്രത്തിലും; മധ്യമോക്ഷങ്ങൾ രണ്ടും മറ്റൊരു നക്ഷത്രത്തിലും സംഭവിച്ചാൽ സ്പർശനക്ഷത്രം ദന്താദൂനം. ഇങ്ങനെ രണ്ടു നക്ഷത്രത്തിലായി മാത്രമെ വ്യാതീപാതഗ്രഹണം വരൂ. ഇത് സമ്പൂർണ്ണം, സമധ്യം, അന്തരാഗതം, സ്പർശം, അസ്പർശം, അപമോചനം, സമോക്ഷം, അസംഭവം, എന്നിങ്ങനെ എട്ടുവിധം വരും. ഇത് ഗണിതവിധിപ്രകാരം സസൂക്ഷ്മം അറിയണം. ഇങ്ങനെ വ്യതീപാത നക്ഷത്രവും ഇതിന്റെ ഇരുപുറവുമിരിക്കുന്ന നക്ഷത്രങ്ങളും സർവ്വകർമ്മങ്ങൾക്കും വർജ്ജിക്കണമെന്നു ചിലർക്കഭിപ്രായമുണ്ട്.
ലാടവൈധൃതയോർ മധ്യംയദൃക്ഷെ തദ്വീവർജയേൽ
ദന്താദൂനം ചയസ്മിൻസ്യാൽ തദൃക്ഷം തുനശോഭനം.
എന്നതിന് ശാസ്ത്രവിധി.
ഇവിടെ വ്യതീപാതമറിയേണ്ടവിധി മാധാവാചാര്യസമ്മതമായത് എടുത്തുകാണിക്കുന്നു;- 5 രാശി 23 തിയ്യതി 30 നാഴിക. ഇവയിൽ നിന്ന് സൂര്യസ്ഫുടത്തിലെ രാശിയും തിയ്യതിയും നാഴികയും കളയുക. ശിഷ്ടം വരുന്നതിനെ നാളുകണ്ടാൽ അത് ഏതു നക്ഷത്രത്തിൽ വരുമോ അത് ചക്രാർദ്ധമെന്ന വ്യതീപാതമെന്നു പറയുന്നു. മറ്റു ചിലർ സൂര്യൻ നിൽക്കുന്ന നക്ഷത്രം മുതൽ പുണർതം എത്രാമത്തെ നക്ഷത്രമായി വരുന്നോ പുണർതത്തിൽ നിന്നു അത്രാമത്തെ നക്ഷത്രത്തിലാണ് ചക്രാർദ്ധവ്യതീപാതം വരുന്നതെന്ന് പറയുന്നു. ഈ കല്പനകൾ വ്യതീപാതം ഗണിച്ചുതന്നെ അറിയേണ്ടതാകുന്നു.