ദീപലക്ഷണവും പ്രസവഗൃഹത്തിന്‍റെ ദ്വാരങ്ങളേയും പറയുന്നു

സ്നേഹഃശശാങ്കാദുദയാച്ച വര്‍ത്തിര്‍,-
ദ്ദീപോƒര്‍ക്കയുക്തര്‍ക്ഷവശാച്ചരാദ്യഃ
ദ്വാരഞ്ച തദ്വാസ്തുനി കേന്ദ്രസംസ്ഥൈഃ
ജ്ഞേയം ഗ്രഹൈര്‍വ്വീര്യസമന്വിതൈര്‍വ്വാ.

സാരം :-

ജനനം രാത്രിയാവുകയും ഇതിനു മുന്‍പിലെ ശ്ലോകത്തില്‍ പറഞ്ഞ തമശ്ശയനലക്ഷണം ഇല്ലാതിരിയ്ക്കയും ചെയ്‌താല്‍ മാത്രമേ ദീപലക്ഷണം പറയേണ്ടിവരികയുള്ളുവല്ലോ. പകല്‍ മംഗളാര്‍ത്ഥമായി കൊളുത്തിവെയ്ക്കാറുള്ള ദീപത്തിന്‍റെ ലക്ഷണവും പറയാവുന്നതാണ്.

പ്രസവസമയത്ത് പ്രസവമുറിയില്‍ വെച്ച് വിളക്കില്‍ പകര്‍ന്ന സ്നേഹദ്രവ്യത്തെ ചന്ദ്രനെക്കൊണ്ടും, കത്തുന്ന തിരിയെ പ്രസവകാലോദയലഗ്നം കൊണ്ടും, വിളക്കുണ്ടാക്കിയ ലോഹം ദീപജ്വാല ഇതുകളുടെ ഗുണദോഷം സൂര്യനെക്കൊണ്ടും വിളക്ക് സ്ഥിരമായി ഉറപ്പിച്ചു വെച്ചതോ എടുത്തുക്കൊണ്ട് നടക്കാവുന്നതോ എന്നതിനെ സൂര്യന്‍ നില്‍ക്കുന്ന രാശിയെക്കൊണ്ടുമാണ് വിചാരിക്കേണ്ടത്. ഇതുകളെ ഒന്ന് കൂടി വ്യക്തമാക്കാം.

ചന്ദ്രന്‍ നില്‍ക്കുന്നത് തന്‍റെ ഹോരായിലാണെങ്കില്‍ പശു, എരുമ, ആട് മുതലായതിന്‍റെ നെയ്യും, ആദിത്യഹോരയിലാണെങ്കില്‍ എള്ളെണ്ണ, വെളിച്ചെണ്ണ, കൊട്ടെണ്ണ ഇത്യാദികളും ആയിരുന്നു വിളക്കില്‍ പകര്‍ന്നിരുന്നതെന്നും പറയണം.

ചന്ദ്രന്‍ നില്‍ക്കുന്ന രാശി നവാംശകം ഇതുകളില്‍ ബലം ഏറിയതിന്‍റെ ആദിയിലാണ് ചന്ദ്രസ്ഥിതിയെങ്കില്‍ ജനനസമയത്ത് സ്നേഹം (എണ്ണ) വിളക്കില്‍ നിറച്ചും, മദ്ധ്യത്തിലാണെങ്കില്‍ പകുതിയും, ഒടുവിലാണെങ്കില്‍ കുറച്ചുമാത്രമാണ് ഉണ്ടായിരുന്നതെന്നും പറയണം. "സ്നേഹോഗോമഹിഷാദിജഃ ഖലു നിജാം ഹോരാം ഗതേ ശീതഗൌ ഭാനോഃ കേരതിലാഭിജോƒംശഗൃഹയോര്‍വ്വീര്യാന്വിതസ്യാദിഗേ, പൂര്‍ണ്ണഃ ക്ഷീണതരോന്ത്യഗേ" എന്ന് പ്രമാണവുമുണ്ട്. ചന്ദ്രന്‍ നല്ല ബലവാനാണെങ്കില്‍ നിര്‍മ്മലവും, വിബലനാണെങ്കില്‍ കലക്കം മുതലായ ദോഷയുക്തവും ആയിരുന്നു സ്നേഹമെന്നും പറയാം. "സ്നേഹനൈര്‍മ്മല്യകൃല്‍ഗ്ലൗര്‍ബ്ബല്യാവിലത്വായ ദുര്‍ബ്ബലഃ" എന്ന് പ്രമാണമുണ്ട്. ഈ പറഞ്ഞതുകൊണ്ട് ചന്ദ്രന്‍റെ സ്ഥിതിയനുസരിച്ച് സ്നേഹത്തിന്‍റെ ശേഷം അവസ്ഥയേയും ഊഹിയ്ക്കുക.

തിരിയുടെ സ്വഭാവാദികളെ ചിന്തിയ്ക്കേണ്ടത് ഉദയലഗ്നം കൊണ്ടാകുന്നു. ലഗ്നഭാവം രാശിയുടെ ആദ്യത്തിലാണെങ്കില്‍ പ്രസവസമയത്ത് തിരി കത്തിതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളുവെന്നും, രാശ്യന്ത്യത്തിലാണെങ്കില്‍ തിരി അവസാനിയ്ക്കാറായിരുന്നുവെന്നും പറയുക. ഇതുകൊണ്ട് തിരിയുടെ ശേഷം അവസ്ഥയേയും ഊഹിയ്ക്കേണ്ടതാണ്. ലഗ്നത്തില്‍ ബലവാനായിട്ടു ഒരു ഗൃഹം നില്‍ക്കുന്നുവെങ്കില്‍ അതിന്‍റെയും , അതില്ലെങ്കില്‍ ലഗ്നാധിപന്‍റെയും രണ്ടിനും ബലമുണ്ടെങ്കില്‍ രണ്ടിന്‍റെയും കൂടിയും, ഉച്ചാദി ബലയുക്തന്മാരായ പല ഗൃഹങ്ങളുടേയും യോഗദൃഷ്ട്യാദികള്‍ ലഗ്നത്തിനുണ്ടെങ്കില്‍ ആ ഗ്രഹങ്ങളുടെയൊക്കെയും വസ്ത്രംകൊണ്ടുണ്ടാക്കിയ തിരി എന്ന് പറയണം. ലഗ്നം അതിന്‍റെ നവാംശകം ഇതുകളില്‍ ബലാധിക്യമുള്ളതിന്‍റെ വര്‍ണ്ണവും, തിരിയ്ക്കുണ്ടായിരുന്നുവെന്നും പറയാം.

"ലഗ്നേ കശ്ചന ചേത് ഖഗോƒസ്യ, യദി നോ ലഗ്നേശിതുര്‍വ്വാസസാ
വര്‍ത്തി, സ്സ്യാദ്രചിതാഥ, വീര്യവശതോ ലഗ്നസ്യ വാƒoശസ്യ വാ,
വര്‍ണ്ണോƒസ്യാ ദ്വിതയസ്യ വാ" എന്ന് പ്രമാണമുണ്ട്.


തല്‌ക്കാലസൂര്യന്‍ ചരത്തിലാണ് നില്‍ക്കുന്നതെങ്കില്‍ വിളക്ക് കയ്യിലെടുത്ത് നടക്കാവുന്നതും, സ്ഥിരരാശിയിലാണെങ്കില്‍ ചുവരിന്മേലോ ഭൂമിയിലോ ഉറപ്പിച്ചുവെച്ചതും , ഉഭയരാശിയിലാണെങ്കില്‍  രണ്ടു സ്വഭാവമുള്ള തൂക്കുവിളക്ക് മുതലായതുമായിരുന്നുവെന്നു പറയുക. - പ്രാകൃത ഗ്രന്ഥത്തില്‍ അഞ്ചാമദ്ധ്യായത്തിലെ ഇരുപത്തിയൊന്നാം ശ്ലോകം കൊണ്ട് പറയാന്‍ പോകുന്ന വിധിയനുസരിച്ച് തല്ക്കാലസൂര്യന്‍റെ സ്ഥിതി ഏതു ഭാവത്തിലാണോ ആ സ്ഥാനത്തായിരിന്നു സുതികാഗൃഹത്തില്‍ പ്രസവസമയത്ത് വിളക്കിന്‍റെ സ്ഥിതി ഉണ്ടായിരുന്നത് എന്ന് പറയേണ്ടതാണ്. അല്ലെങ്കില്‍ - "പ്രാഗാദീശാഃ ക്രിയവിഷനൃയുക്കര്‍ക്കടാഃ" - എന്ന് വിധിപ്രകാരം ഏതൊരു ദിക്കിലാണോ സൂര്യന്‍ നില്‍ക്കുന്നത് അവിടെയാണ് വിലക്ക് ഇരുന്നതെന്നും പറയാവുന്നതാണ്. മേഷത്രികോണത്തില്‍ സൂര്യന്‍ നിന്നാല്‍ കിഴക്കും വൃഷത്രികോണത്തില്‍ സൂര്യന്‍ നിന്നാല്‍ തെക്കും എന്ന് പറയണം. ഇതു ആദിത്യന് ബലം അധികമുള്ളപ്പോഴാകുന്നു. ആദിത്യന്‍ നില്‍ക്കുന്ന രാശിയ്ക്കാണ് ബലം അധികമുള്ളതെങ്കില്‍ താഴെ പറയും പ്രകാരത്തില്‍ വിളക്കിന്‍റെ സ്ഥാനത്തെ കല്പിയ്ക്കേണ്ടതാണ്.

ആദിത്യോദയത്തിന്‍റെ മൂന്നേമുക്കാല്‍ നാഴിക മുമ്പ് മുതല്‍ക്കു അയ്യഞ്ചുനാഴികവീതം മേടം മുതല്‍ക്കുള്ള പന്ത്രണ്ടു രാശികളിലും സൂര്യന്‍ സഞ്ചരിക്കുന്നുണ്ട്. അപ്പോള്‍ സൂര്യോദയത്തിന്‍റെ മൂന്നേ മുക്കാല്‍ നാഴിക മുന്‍പ്തുടങ്ങി ഉദിച്ച് ഒന്നേകാല്‍ നാഴികവരെ സൂര്യന്‍ മേടത്തിലും, അതുമുതല്‍ ആറേകാല്‍ നാഴിക പുലരുന്നതുവരെ ഇടവത്തിലും ഇങ്ങനെ ക്രമത്തില്‍ എട്ടേമുക്കാല്‍ നാഴിക പുലരുവാനുള്ളപ്പോള്‍ തുടങ്ങി മൂന്നേമുക്കാല്‍ നാഴിക പുലരുവാനുള്ളപ്പോള്‍ വരെ മീനത്തിലും ആണ് സൂര്യന്‍റെ സ്ഥിതിയെന്ന് വന്നുവല്ലോ. ഈ ചാരവശാല്‍ പ്രസവസമയത്ത് സൂര്യന്‍റെ സ്ഥിതി എവിടെയാണോ സുതികാഗൃഹത്തിന്‍റെ ആ ഭാഗത്താണ് വിളക്ക് ഇരുന്നിരുന്നതെന്നും പരയാവുന്നതാണ്. "ദീപോƒര്‍ക്കയുക്തര്‍ക്ഷവശാല്‍" എന്നതിന് ഇത്രയും അര്‍ത്ഥവ്യാപ്തിയുണ്ടെന്നുള്ളതിലേയ്ക്ക് പ്രശ്നമാര്‍ഗ്ഗത്തില്‍ സുരതപ്രശ്നവിഷയത്തില്‍-

"യത്രദ്വാദശധാ വിഭജ്യ സുരതാഗാരംഭമര്‍ക്കാന്വിതം
പ്രാച്യാദീത്യുദിതക്രമാദിഹ ഭവേദ് ദീപോഥƒവാസ്യാം ദിശി
പ്രാഗാദീത്യുദിതേര്‍ക്കയുക്തഭഹരിദ്യാഭേ തു വീര്യാധികേ
യത്രാര്‍ക്കോ ഭ്രമണേഷു ദിക്ഷു ഭവനേ ദീപസ്ഥിതിസ്തത്ര വാ;
പ്രാരഭ്യോദയതഃ പുരാംഘ്രിരഹിതാംഭോരാശിനാഡീശ്ചര-
ത്യര്‍ക്കോജാദിഷു പഞ്ചപഞ്ചഘടികാശ്ചക്രേ മഹീ കല്പിതേ

ആദിത്യന്‍ സ്വക്ഷേത്രത്തിലോ സ്വനവാംശകത്തിലോ ആണ് നില്‍ക്കുന്നതെങ്കില്‍ (സൂര്യന്‍ നില്‍ക്കുന്ന രാശി നവാംശകം ഇതുകളില്‍ ബലം അധികമുള്ളതുകൊണ്ട് ഇവിടെ ഫലവിചാരം ചെയ്യേണ്ടതെന്നും അറിക). വിളക്ക്, പിച്ചള, ചെമ്പ്, മുതലായവകൊണ്ടുണ്ടാക്കിയതാണെന്നും, ചന്ദ്രശുക്രന്മാരുടെ ക്ഷേത്രത്തിലോ തന്നവംശകത്തിലോ  സൂര്യന്‍ നില്‍ക്കുക അല്ലെങ്കില്‍ അതുകളുടെ യോഗദൃഷ്ടികളുണ്ടാവുക ഇങ്ങിനെ വന്നാല്‍ മുത്തുമണികള്‍ രത്നങ്ങള്‍ ഇത്യാദികള്‍ പതിച്ചതോ അല്ലെങ്കില്‍ വെള്ളികൊണ്ടുണ്ടാക്കിയതോ ആണെന്നും ചൊവ്വയുടെ ക്ഷേത്രാംശങ്ങളിലെ സൂര്യസ്ഥിതികൊണ്ടും കുജയോഗദൃഷ്ടികളെക്കൊണ്ടും വിളക്ക് സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയതാണെന്നും, മേല്‍പ്രകാരമുള്ള ബുധന്‍റെ ക്ഷേത്രാദിബന്ധം കൊണ്ട് ഓടുകൊണ്ട് ഉണ്ടാക്കിയതാണെന്നും പറയുക. ശനിയുടെ ക്ഷേത്രാദിബന്ധമാണുള്ളതെങ്കില്‍ വിളക്ക് ഇരുമ്പ് കൊണ്ടുണ്ടാക്കിയതാണെന്നും പറയുക. ഇവിടെ ദേശകാലാവസ്ഥാദികളെ പ്രത്യേകം ചിന്തിയ്ക്കയും വേണം. സൂര്യന്‍ ബലവാനായിരുന്നാല്‍ ദീപജ്വാല നിര്‍മ്മലവും വിബലനായിരുന്നാല്‍ മലിനവുമായിരുന്നുവെന്നു പറയണം. "അര്‍ക്കേ വീര്യാന്വിതേ ജ്വാലാ പ്രസന്നാ മലിനാƒബലേ എന്നുണ്ട്.

സുതികാഗൃഹത്തിന്‍റെ  ദ്വാരം എവിടങ്ങളിലൊക്കെ ആണെന്ന് ചിന്തിയ്ക്കേണ്ടത് ലഗ്നകേന്ദ്രസ്ഥന്മാരായ ഗ്രഹങ്ങളേക്കൊണ്ടും കേന്ദ്രസ്ഥങ്ങളായ രാശികളെക്കൊണ്ടുമാകുന്നു. ലഗ്നസ്ഥനായ ഗ്രഹത്തെക്കൊണ്ട് കിഴക്കുഭാഗത്തേയ്ക്കും, പത്തില്‍ നില്‍ക്കുന്നതിനെക്കൊണ്ട് തെക്ക് ഭാഗത്തേയ്ക്കും, എഴില്‍ നില്‍ക്കുന്നതിനെക്കൊണ്ട് പടിഞ്ഞാട്ടും, നാലില്‍ നില്‍ക്കുന്നതിനെക്കൊണ്ട് വടക്കോട്ടും ദ്വാരത്തെപ്പറയണം.. കേന്ദ്രത്തില്‍ ഗ്രഹങ്ങളൊന്നുമില്ലാത്തപക്ഷം ബലം അധികമുള്ളതു ലഗ്നത്തിനാണെങ്കില്‍ കിഴക്കോട്ടും, പത്ത്, ഏഴ്, നാല് ഈ ക്രമത്തില്‍ ബലത്തെ അനുസരിച്ച് തെക്ക്, പടിഞ്ഞാറ്, വടക്ക് ഈ ദിക്കുകളിലെയ്ക്കും ദ്വാരങ്ങളുണ്ടെന്നു പറയണം. ഗ്രഹങ്ങളെക്കൊണ്ടും ഭാവങ്ങളെക്കൊണ്ടും ഫലം പറയുന്ന വിഷയങ്ങളിലൊക്കയും ഒന്നിലധികം ബലമുണ്ടായിവന്നാല്‍ ആ ബലസംഖ്യയോളം അതാത് ദിക്കിലേയ്ക്കും ദ്വാരങ്ങളുണ്ടെന്നും പറയണം. കേന്ദ്രത്തില്‍ ഗ്രഹവും കേന്ദ്രഭാവങ്ങള്‍ക്കു ബലവുമില്ലാതെ വന്നാല്‍ ബലപൂര്‍ണ്ണനായ ഗ്രഹത്തിന് (അത് നില്‍ക്കുന്നത് ഏത് ഭാവത്തിലായാലും ശരി) രണ്ടാമദ്ധ്യായത്തിലെ അഞ്ചാം ശ്ലോകംകൊണ്ട് ഏത് ദിക്കാണോ വരുന്നത് അവിടേയ്ക്കും ദ്വാരമുള്ളതായും പറയാവുന്നതാണ്. ബലവാന്മാരായ ഗ്രഹങ്ങള്‍ ഒന്നിലധികമുണ്ടാകാല്‍ ബലമുള്ളവരേക്കൊണ്ടോക്കയും അവരവരുടെ ദിക്കുകളിലേയ്ക്ക് ദ്വാരത്തേയും പറയുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.