പ്രശ്നാനുകൂല പ്രദേശം

പ്രശ്നം വയ്ക്കുന്ന പ്രദേശം സുന്ദരവും സ്വഛവും മനസ്സിനിണങ്ങിയതുമായിരിക്കണം. അവിടെ പുഷ്പഫലസമൃദ്ധങ്ങളായ വൃക്ഷങ്ങള്‍ ഉണ്ടായിരിക്കണം. ആ പ്രദേശത്തെ കണ്ടാലും അവിടെ നിന്നാലും മനസ്സിനും പഞ്ചേന്ദ്രിയങ്ങള്‍ക്കും സന്തോഷം നല്‍കുന്നതായിരിക്കണം. സമതലമായ ഭൂമിയില്‍ ചാണക വെള്ളം തെളിച്ച് ശുദ്ധമാക്കിയിരിക്കണം. പ്രശ്നസ്ഥലത്ത് മംഗള പ്രവൃത്തികള്‍ നടക്കുന്നതായിരിക്കണം. മാംഗല്യവതികളായ സ്ത്രീകള്‍ ഉണ്ടായിരിക്കണം. ബന്ധുക്കള്‍ സന്തുഷ്ടരായിരിക്കണം. ഇത്തരത്തിലുള്ള സ്ഥലത്തുവെച്ച് പ്രശ്നം വെച്ചാല്‍ പ്രഷ്ടാവിന്‍റെ മനോഗതം പൂര്‍ത്തിയാകും.

ദൂതദൈവജ്ഞന്മാരുടെ ആദ്യമായ സംവാദത്തില്‍ ദൂതന്‍ ഉപയോഗിക്കുന്ന വാക്കിന്‍റെ ആദ്യക്ഷരം

ദൂതോക്താദ്യക്ഷരേ ദീര്‍ഘേ രോഗശാന്തിസ്തു ഗാനതഃ
ഹ്രസ്വേ ഭോജനപൂജാദ്യൈസ്സംയുക്തേ നൃത്തകര്‍മ്മണാ


സാരം :-

ദൂതദൈവജ്ഞന്മാരുടെ ആദ്യമായ സംവാദത്തില്‍ ദൂതന്‍ ഉപയോഗിക്കുന്ന വാക്കിന്‍റെ ആദ്യക്ഷരം "ആ" "ഈ" മുതലായ ദീര്‍ഘാക്ഷരങ്ങളാണെങ്കില്‍ പാട്ടുകഴിപ്പിച്ചാല്‍ രോഗശാന്തിയുണ്ടാകുമെന്നും അത് "അ" "ഇ" മുതലായ ഹ്രസ്വാക്ഷരങ്ങളാണെങ്കില്‍ അന്നദാനം പൂജ മുതലായ കര്‍മ്മങ്ങള്‍ കൊണ്ടും രോഗശാന്തി വരുമെന്നും "ത്ത" "ക്ക" മുതലായ കൂട്ടക്ഷരങ്ങള്‍ ആദ്യക്ഷരമായി വന്നാല്‍ നൃത്തം ചെയ്യിച്ചാല്‍ രോഗശമനം വരുമെന്ന് പറയണം.

ജനനസമയം ശിശുവിന്‍റെ പിതാവ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പറയണം

ഉദയസ്ഥേപി വാ മന്ദേ കുജേ ചാസ്തം സമാഗതേ
സ്ഥിതേ ചാന്തഃ ക്ഷപാനാഥേ ശശാംകസുതശുക്രയോഃ

സാരം :-

ഈ ശ്ലോകംകൊണ്ട് മൂന്നുയോഗമാണ് പറയുന്നത്. "ദിവാകരേ മദ്ധ്യാല്‍ ഭ്രഷ്ടേ" എന്ന് ഈ മൂന്നു യോഗങ്ങളിലേയ്ക്കും അന്വയിയ്ക്കയും വേണം. 1). ശനി ഉദയലഗ്നത്തിലും, ആദിത്യന്‍ വിദേശരാശികളിലൊന്നിലും നില്‍ക്കുക. 2). ചൊവ്വ ഉദയലഗ്നത്തില്‍ നിന്ന് ഏഴാം ഭാവത്തിലും ആദിത്യന്‍ വിദേശരാശിയിലും നില്‍ക്കുക. 3). ചന്ദ്രന്‍, ബുധശുക്രന്മാരുടെ മദ്ധ്യത്തിലും, ആദിത്യന്‍ വിദേശരാശിയിലും നില്‍ക്കുക; ജാതകവശാല്‍ മേല്‍പറഞ്ഞ മൂന്നുയോഗങ്ങളിലൊന്നുണ്ടായാലും ജനനസമയം ആ ശിശുവിന്‍റെ പിതാവ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പറയണം. പിതാവ് അകലെയോ അടുത്തോ ആയിരുന്നതെന്നും മറ്റും ചിന്തിയ്ക്കേണ്ടത് സൂര്യന്‍റെ ചരരാശിസ്ഥിതികൊണ്ടാണെന്നും മുമ്പ് പറഞ്ഞിട്ടുമുണ്ടല്ലോ.

ഇവിടെ "ദിവാകരേ മദ്ധ്യാല്‍ ഭ്രഷ്ടേ" എന്നല്ല അന്വയിയ്ക്കേണ്ടതെന്നും, "ഇന്ദൗ ലഗ്നം അപശ്യതി" എന്നാണ് വേണ്ടതെന്നും ഒരു പക്ഷക്കാരുണ്ട്. ആ പക്ഷപ്രകാരം 1). ചന്ദ്രന്‍ ലഗ്നത്തെ നോക്കാതിരിക്കുകയും ശനി ലഗ്നത്തില്‍ നില്‍ക്കുകയും ചെയ്ക. 2). ചന്ദ്രന്‍ ലഗ്നത്തെ നോക്കാതെ ഇരിയ്ക്കുകയും കുജന്‍ ഏഴാംഭാവത്തില്‍ നില്‍ക്കുകയും ചെയ്ക, 3). ലഗ്നത്തെ നോക്കാതിരിക്കുന്ന ചന്ദ്രന്‍ ബുധശുക്രന്മാരുടെ മദ്ധ്യത്തില്‍ നില്‍ക്കുക ഇങ്ങിനെയാണ് യോഗങ്ങളെന്നും അറിയുക.

ആദ്യം പറഞ്ഞതിനാണ് അധികം പ്രാമാണ്യമെന്ന് തോന്നുന്നുണ്ട്. കാരണം മുന്‍ശ്ലോകത്തില്‍ സൂചിപ്പിച്ചതാണല്ലോ. ജാതകത്തില്‍ മേല്‍പറഞ്ഞ നാല് യോഗങ്ങളിലൊന്നുണ്ടായാല്‍ അയാളുടെ പിതാവ് പരോക്ഷ (അപ്രത്യക്ഷ) നാവുമെന്ന് പറഞ്ഞ യുക്തിസാമര്‍ത്ഥ്യം കൊണ്ട് ആ ശിശുവിനെ ദത്തെടുക്കുക, വിലയ്ക്ക് മറ്റാരെങ്കിലും വാങ്ങുക, കൃത്രിമപുത്രനാക്കി വെയ്ക്കുക, ഇത്യാദി കാരണങ്ങളാല്‍ ഉല്‌പാദകനായ പിതാവിന് പുറമേ ഒരു പിതാവുംകൂടി ഉണ്ടാവുന്നതാണ്.

പൃഛക ദൈവജ്ഞ സമാഗമം

നിത്യവൃത്തികളും പഞ്ചാംഗഗണനയും കഴിച്ചതിന് ശേഷം ദൈവജ്ഞന്‍ പൃഛകനെ  പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ആയിരിക്കും പൃഛകന്‍ ദൈവജ്ഞനെ കാണാന്‍ വരുന്നത്. ഇതിന് ദൂത ദൈവജ്ഞസമാഗമം എന്ന് പറയുന്നു. ഈ സമയത്ത് ദൈവജ്ഞന്‍ വളരെ ശ്രദ്ധയോട് കൂടി പൃഛകന്‍ വന്ന സമയം, പൃഛകന്‍ വന്നു നിന്ന രാശി, ആസമയത്തുള്ള ദൈവജ്ഞനായ തന്‍റെ ശ്വാസസ്ഥിതി, മനോദശ, പൃഛകന്‍ ആദ്യമായി പറയുന്ന വാക്കിലെ അക്ഷരങ്ങള്‍, പൃഛകന്‍റെ ചേഷ്ട, നോട്ടം, മറ്റു ഭാവങ്ങള്‍, പൃഛകന്‍റെ വസ്ത്രധാരണം, സമാഗമസമയത്ത് നാലുപാടും കാണുന്ന ശുഭാശുഭ നിമിത്തങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിച്ചു മനസ്സിലാക്കി വെക്കണം. എന്തുകൊണ്ടെന്നാല്‍ ഇവയെല്ലാം പ്രശ്ന ഫല പ്രവചനത്തിന് അനിവാര്യമാണ്. 

ആഭിചാരത്തിന്‍റെ പ്രതിശാന്തി ചെയ്യാനുള്ള രീതി പറയുന്നു

അഥവാ ദശമേനൈവ രാശിനാ തദ്ഗതേന വാ
തദ്ദൃഷ്ടാ വാ വിഹംഗേന വിധീയന്താമിമാഃ ക്രിയാഃ

സാരം :-

മറ്റൊരു വിധത്തില്‍ ആഭിചാരത്തിന്‍റെ പ്രതിശാന്തി ചെയ്യാനുള്ള രീതി പറയുന്നു.

ആരൂഢത്തിന്‍റെ പത്താം ഭാവംകൊണ്ടോ പത്താം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹത്തെക്കൊണ്ടോ അല്ലെങ്കില്‍ അവിടെ നോക്കുന്ന ഗ്രഹത്തെക്കൊണ്ടോ ആഭിചാരത്തിന്‍റെ പരിഹാരക്രിയ നിശ്ചയിച്ചുകൊള്ളണം.

പത്താം ഭാവം ആദിത്യക്ഷേത്രമാവുകയോ ആദിത്യന്‍ നില്‍ക്കുകയോ നോക്കുകയോ ചെയ്‌താല്‍ അഘോരബലിയെ വിധിക്കണം. ഇങ്ങിനെ തന്നെ ചന്ദ്രാദികളെക്കൊണ്ടും കപാലഹോമാദികളെ നിശ്ചയിച്ചുകൊള്ളണം. ഏതെങ്കിലും ഒരു ഗൃഹത്തിന്‍റെ ദൃഷ്ടിയുണ്ടെങ്കില്‍ ആ ഗൃഹത്തെക്കൊണ്ടുവേണം പറയേണ്ടത്. ആരുടേയും ദൃഷ്ടിയില്ലെങ്കില്‍ അവിടെ നില്‍ക്കുന്ന ഗ്രഹത്തെക്കൊണ്ട് പറയണം. ദൃഷ്ടിയും യോഗവുമില്ലെങ്കില്‍ ഭാവംകൊണ്ടുതന്നെ പറഞ്ഞുകൊള്ളുക.

പ്രസവിക്കുന്ന സമയം ശിശുവിന്‍റെ പിതാവ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പറയണം

പിതുര്‍ജ്ജാതഃ പരോക്ഷസ്യ ലഗ്നമിന്ദാവപശ്യതി
വിദേശസ്ഥസ്യ ചരഭേ മധ്യാദ് ഭ്രഷ്ടേ ദിവാകരേ

സാരം :-

രാശികളുടെ ചരചക്രാവസ്ഥിതി നോക്കുമ്പോള്‍ ലഗ്നഭാവം കിഴക്കേദിക്കിലും, പത്താം ഭാവം ആകാശമദ്ധ്യത്തിലും (നേരെ മുകളിലും), സപ്തമഭാവം പടിഞ്ഞാറ് ദിക്കിലും, നാലാം ഭാവം പാതാള മദ്ധ്യത്തി (നേരെ ചുവട്ടി) ലുമാണ്. ലഗ്നത്തില്‍ ഏത് ഭാവമാണോ ഉദിയ്ക്കുന്നത്  അവിടെ നിന്ന് മുകളിലേയ്ക്കും ചുവട്ടിലേയ്ക്കും മുമ്മൂന്നു ഭാവങ്ങള്‍ സ്വദേശഭാവങ്ങളും, ശേഷം ആറ് ഭാവങ്ങള്‍ വിദേശഭാവങ്ങളുമാകുന്നു എന്ന് ആദ്യമേ ധരിയ്ക്കേണ്ടതാണ്‌.

ചന്ദ്രന്‍ പ്രസവകാലോദയലഗ്നത്തെ നോക്കാതിരിയ്ക്കയും ആദിത്യന്‍ ഒമ്പത് എട്ട് മുതലായ ആറ് വിദേശഭാവങ്ങളിലൊന്നില്‍ നില്‍ക്കുകയും ചെയ്‌താല്‍, പ്രസവിക്കുന്ന സമയം ആ ശിശുവിന്‍റെ പിതാവ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പറയണം. ഇവിടെ സൂര്യന്‍ നില്‍ക്കുന്നത് ചരരാശിയിലാണെങ്കില്‍ വളരെ അകലെ ആയിരുന്നു പിതാവ് എന്നും സ്ഥിരരാശിയിലാണെങ്കില്‍ സ്വദേശത്തായിരുന്നു എന്നും, ഉഭയരാശിയിലാണെങ്കില്‍ നന്നെ അടുത്തും അകലെയുമല്ലാത്ത ഒരു സ്ഥലത്തായിരുന്നുവെന്നും പറയേണ്ടതാണ്. ഇവിടെ ചന്ദ്രന്‍ ലഗ്നത്തെ നോക്കാതിരിയ്ക്കുക, സൂര്യന്‍റെ വിദേശഭാവസ്ഥിതി എന്നിവ പിതാവിന്‍റെ പരോക്ഷതയേയും, സൂര്യന്‍റെ ചരാദിസ്ഥിതി അയാളുടെ വിദേശാദിസ്ഥിതിയേയുമാണ് സൂചിപ്പിയ്ക്കുന്നതെന്ന് അറിയേണ്ടതാണ്. ഈ യോഗത്തില്‍ ലഗ്നത്തെ (ലഗ്നം എന്നുവെച്ചാല്‍ ശിശു എന്ന് താല്പര്യം) നോക്കാതിരിക്കേണ്ടത് മാതൃകാരകനായ ചന്ദ്രനല്ല, പിതൃകാരകനായ സൂര്യനാണ് വേണ്ടതെന്നും ചില വ്യാഖ്യാതാക്കന്മാര്‍ക്ക് അഭിപ്രായമുണ്ട്. പക്ഷേ "ദിവാകരേ ലഗ്നം അപശ്യതി" എന്നന്വയിച്ചാല്‍ "ഇന്ദൊ" എന്ന പദം അന്വയിയ്ക്കാതെ ഇരിയ്ക്കുന്നതാകയാല്‍, ഈ ഒടുവിലത്തെ അഭിപ്രായം യുക്തിവിരുദ്ധമാണെന്നും തോന്നുന്നുണ്ട്. ഭ്രഷ്ടന്‍ എന്നതിന് ബലഹീനന്‍ എന്നും പരോക്ഷന്‍ എന്നതിന് വിയുക്തന്‍ എന്നും അര്‍ത്ഥം വിചാരിക്കാം. സൂര്യന്‍ ശത്രുക്ഷേത്രസ്ഥിതി നീചസ്ഥിതി മുതലായവയാല്‍ ബലഹീനനാവുകയും, അത് ലഗ്നത്തെ നോക്കാതിരിയ്ക്കുകയും ചെയ്‌താല്‍ ആ ശിശു അധികകാലം പിതാവിനോടുകൂടിയിരിയ്ക്കുകയില്ല; പിതാവ് ഉടനെ മരിയ്ക്കുമെന്ന് പറയണം.

യദി നീചാരി ലഗ്നമാരൂഢം വാ ന പശ്യതി
അര്‍ക്കഃ സ്ത്രിയാഃ പിതാ നാസ്തി

എന്ന് വിവാഹപ്രശ്നത്തില്‍ പ്രമാണവും കണ്ടിട്ടുണ്ട്.

"വിദേശസ്ഥസ്യ ചരഭേഃ" എന്നുള്ള ദിങ്മാത്രസൂചനകൊണ്ട് പ്രോഷിതപ്രശ്നവിഷയവും കൂടി ഇവിടെ ചിന്തിയ്ക്കാവുന്നതാണ്. ഫലദാതാവിന്‍റെയും ലഗ്നാധിപന്‍റെയും നിദര്‍ശനമാണ് ദിവാകരപദം എന്നും കല്പിയ്ക്കുക. ലഗ്നരാശി അതിന്‍റെ ദ്രേക്കാണം അതിന്‍റെ നവാംശകം എന്നിവയില്‍ ഒന്ന് ചരമാവുകയും, ലഗ്നാധിപനോ അധികം ബലമുള്ള (ഫലദാതാവായ) ഗ്രഹമോ മുമ്പ് പറഞ്ഞ നവമാദി വിദേശ രാശികളിലൊന്നില്‍ നില്‍ക്കുകയും ചെയ്‌താല്‍ - ഈ പറഞ്ഞ നാല് കൂട്ടത്തിലൊന്നുണ്ടായാല്‍ - പ്രശ്നം പ്രോഷിതവിഷയമാണെന്നു വിചാരിയ്ക്കണം.

ചരരാശൌ തു വിലഗ്നേ ദ്രേക്കാണേ വാ ചരാംശകേƒഭ്യുദിതേ
മദ്ധ്യാത് ച്യുതേ ഗ്രഹേ വാ പ്രവാസചിന്താം വിജാനീയാത്.

എന്ന് പ്രമാണമുണ്ട്.

നിഷേകലഗ്നത്തിലെ ഗ്രഹസ്ഥിതികൊണ്ട് പ്രസവകാലത്തിനുണ്ടാകുന്നതായ കാലഭേദത്തെ പറയുന്നു

ഉദയതിമൃദുഭാംശേ സപ്തമസ്ഥേ ച മന്ദേ
യദി ഭവതി നിഷേകസ്സൂതിരബ്ദത്രയേണ
ശശിനി തു വിധിരേഷ ദ്വാദശാബ്ദേ പ്രകുര്യാ-
ന്നിഗദിതമിഹ ചിന്ത്യം സൂതികാലേപി യുക്ത്യാ.

സാരം :-

ലഗ്നം ശനിക്ഷേത്രത്തില്‍ ശനി നവാംശകമായിരിയ്ക്കയും, ശനി ഏഴില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ ആധാനം ചെയ്‌താല്‍ പ്രസവത്തിന് മൂന്നു കൊല്ലം വേണ്ടിവരും. അപ്രകാരം ചന്ദ്രക്ഷേത്രത്തിലെ ചന്ദ്രനവാംശകം ലഗ്നമാവുകയും, ഏഴില്‍ ചന്ദ്രന്‍ നില്‍ക്കുകയും ചെയ്‌താല്‍ പ്രസവത്തിന് 12 കൊല്ലവും വേണ്ടിവരും. മറ്റൊരു യോഗവും ഇല്ലാതിരുന്നാലേ ഈ യോഗം സംഭവിക്കുകയുള്ളൂ.

ഈ നിഷേകാദ്ധ്യായത്തില്‍ പറഞ്ഞ യോഗങ്ങള്‍ ജനനകാലസ്ഥിതികൊണ്ടും യുക്തിവശാലും ചിന്തിയ്ക്കേണ്ടതാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.