യന്ത്രം, മന്ത്രം, ദേവത, ഗുരു, സ്വാത്മാവ് എന്നിവ ഒന്നായി ഭാവന ചെയ്യുന്നതാണ് പഞ്ചവിധ ഐക്യാനുസന്ധാനം. നിരന്തരമായി സാധന ചെയത് കഴിഞ്ഞാൽ ദേവിയുടെ ആസ്ഥാനമായി ചിത്രീകൃതമായിരിക്കുന്ന യന്ത്രവും ദേവതയും ഒന്നാണെന്ന ബോധം ഉണ്ടാവുകയും പിന്നീട് ദേവതാമന്ത്രം, ഗുരു, സ്വാത്മാവ് എന്നിങ്ങനെ ചതുർവിധ ഐക്യാനുസന്ധാനം ഉണ്ടാവുകയും ചെയ്യുന്നു. ദേവതയുടെ സൂക്ഷ്മ ശരീരമാണ് മന്ത്രം എന്ന ബോധം ഉണ്ടായിക്കഴിഞ്ഞാൽ മന്ത്രം, ഗുരു, സ്വാത്മാവ് എന്നിങ്ങനെ ത്രിവിധ ഐക്യാനുസന്ധാനമുണ്ടാവുന്നു. സർവ്വദേവതാമയനാണ് ഗുരു എന്നതിനാൽ സർവ്വമന്ത്രങ്ങളും ഗുരുതത്വത്തിൽ നിലീനമായിത്തീരുന്നു. പിന്നീട് ഗുരു സ്വാത്മാവ് എന്നിങ്ങനെ ദ്വിവിധ ഐക്യാനുസന്ധാനം വരുന്നു. ഇവിടെയൊക്കെയും സാധകൻ ദ്വൈതഭാവനയോടെയാണ് പ്രവർത്തിക്കുന്നത്. ഗുരുവും സ്വാത്മാവും ഒന്നാണെന്ന ധാരണ ദൃഢമായിക്കഴിഞ്ഞാൽ തത്ത്വമസി തുടങ്ങിയ മഹാവാക്യങ്ങളുടെ ലക്ഷ്യാർത്ഥമായിരിക്കുന്ന പരബ്രഹ്മ ചൈതന്യം തന്നെയാണ് ഞാൻ എന്ന ബോധതലത്തിലേക്ക് സാധകൻ ഉയരുന്നു. ഇവിടെ അദ്വൈതസിദ്ധിനേടുകയും പരമപുരുഷാർത്ഥമായ മോക്ഷം കൈവരിക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ പൂജ നിർവ്വഹിയ്ക്കാൻ സാധിക്കാത്തവർ എന്തു ചെയ്യണം?
ഈ പൂജ പുരശ്ചരണത്തിന്റെ ഭാഗമാണ് എന്നതിനാൽ മന്ത്ര ജപത്തിനാണ് പ്രാധാന്യമുള്ളത്. മന്ത്രം ഉപദേശിച്ചു കഴിഞ്ഞാൽ അക്ഷരലക്ഷം ജപിച്ച് സിദ്ധികൈവരുത്തേണ്ടതാണ്. ജപത്തിന്റെ ദശാംശം ഹോമം, അതിന്റെ ദശാംശം തർപ്പണം, അതിന്റെ ദശാംശം ബ്രാഹ്‌മണഭോജനം എന്നൊക്കെ വിധിയുണ്ട്. ഇത് യഥാവിധി ചെയ്യാൻ സാധിച്ചില്ലെങ്കിൽ മന്ത്രജപസംഖ്യ വർദ്ധിപ്പിച്ചാൽ മതിയാവുന്നതാണ്. കൂടാതെ സദാസമയവും മൂലമന്ത്രം ജപിച്ചുകൊണ്ടേയിരിക്കണം. അതായത് ഉറങ്ങുമ്പോഴും യാത്രചെയ്യുമ്പോഴും മറ്റ് ജോലികൾ നിർവ്വഹിക്കുമ്പോഴും ആവുന്നത്ര ജപം നടത്താവുന്നതാണ്. ഈ കലിയുഗത്തിൽ മന്ത്രജപത്തിനും തത്വവിചാരത്തിനും തന്നെയാണ് പ്രാധാന്യമുള്ളത്. നൈഷ്ഠികമായി മന്ത്രജപം നടത്താത്ത ഒരാൾ പൂജചെയ്തതു കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. അതിനാൽ പൂജയെക്കാൾ പ്രാധാന്യം മന്ത്രജപത്തിനു തന്നെയാണ്. തന്നെയുമല്ല, കലിയുഗത്തിൽ സാധകന്മാർക്ക് മന്ത്രജപവും സാധാരണക്കാർക്ക് നാമജപവും ആണ് വിധിച്ചിരിക്കുന്നത്. " യജ്ഞാനാം ജപയജ്ഞോƒസ്മി " എന്നിങ്ങനെ ശ്രീമദ് ഭഗവദ് ഗീതയിൽ ജപയജ്ഞത്തിന്റെ മഹത്വം വ്യക്തമാക്കിയിരിക്കുന്നു.